
കോവിഡ് വായുവിലൂടെ പകരാൻ സാധ്യതയെന്ന് അന്താരാഷ്ട്ര ഗവേഷക സംഘം
വാഷിംഗ്ടണ്‍ ഡിസി:ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ. കോവിഡ് രോഗം വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് പരിഗണിച്ച് ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും വിദ്ഗധരുടെ സംഘം ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 വിദഗ്ധ ഡോക്ടര്‍മാര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഈ കത്ത് പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് വിവരം.
അതേസമയം ഇത് സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകളെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും ഇത് മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന കോവിഡ് പ്രോട്ടോക്കോള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നുമാണ് വിദഗ്ധ സംഘത്തിന്റെ ആവശ്യം. നിലവില്‍, കോവിഡ് ബാധിതനുമായുള്ള സന്പര്‍ക്കം മൂലമോ, അയാള്‍ സ്പര്‍ശിച്ച പ്രതലത്തിലൂടെയോ ആകും പ്രധാനമായും വൈറസ് പടരുക എന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
മാസങ്ങളായി കോവിഡ് വായുവിലൂടെ പടരുമോ എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും അത്തരത്തിലുള്ള പഠനങ്ങളാണ് ഇത് സാധൂകരിക്കുന്ന ചില തെളിവുകളിലേക്ക് എത്തിച്ചതെന്നും ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനിയും അതേക്കുറിച്ച് സമഗ്ര പഠനം ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.