ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്: 24 മണിക്കൂറില്‍ ഒന്നരലക്ഷം രോഗികള്‍; യുകെയെ മറികടന്ന് ബ്രസീല്‍

Share News

ബ്രസീലിയ: ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്-19 മഹാമാരി. ഓരോ ദിവസവും രോഗബാധിതരാകുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ലാറ്റിന്‍ അമേരിക്കയിലാണ് കൊവിഡിന്‍റെ ഭീകരത ഏറ്റവും രൂക്ഷമായി തുടരുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള അമേരിക്ക പ്രക്ഷോഭത്തിന്‍റെ സാഹചര്യത്തില്‍ വീണ്ടും രോഗവ്യാപനം ശക്തമാകുമെന്ന ഭീതിയിലാണ്. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീലിലും മെക്സിക്കോയിലും ചെലിയിലും പെറുവിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. ഏഷ്യയില്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്

.24 മണിക്കൂറില്‍ ഒന്നരലക്ഷത്തോളം രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 140917 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ ആകെ രോഗബാധിതരുടെ എണ്ണം 7732485 ആയി. 428236 മരണമാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്‍തത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 2116922 ആയി. 116825 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിലല്‍ 829902 പേര്‍ക്ക് രോഗം ബാധിക്കുകയും 41901 പേര്‍ മരിക്കുകയും ചെയ്‍തു. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 511423 രോഗബാധിതരാണുള്ളത്. റഷ്യയില്‍ മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 6715 പേര്‍ മാത്രമാണ് മരിച്ചത്.

ഏഷ്യയില്‍ ഒന്നാമത് ഇന്ത്യ

ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ഇന്ത്യയിലാണ്. ഏഷ്യയിലെ ചൈനയിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെങ്കിലും യൂറോപ്പിലും അമേരിക്കയിലുമാണ് രോഗവ്യാപനം രൂക്ഷമായത്. അതിനുശേഷമാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി വഷളാകാന്‍ തുടങ്ങിയത്. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. 309603 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 8890 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. രോഗബാധിതരുടെ എണ്ണം ഇന്ത്യയേക്കാള്‍ കുറവുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. ഇന്ത്യയേക്കാള്‍ കുറവ് രോഗികളുള്ള യുകെ, സ്‍പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ മരണസംഖ്യ കൂടുതലാണ്.

ആശ്വാസത്തിന്‍റെ കണക്കും ഉയരുന്നു

രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുന്നതിനൊപ്പം ലോകത്താകെ രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസകരമാണ്. ലോകത്താകെ 3956272 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തരായത്. അതായത് രോഗം ബാധിച്ചവര‍ില്‍ പകുതിയിലേറെ ആളുകള്‍. ലോകത്താകെ 3347977 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അരലക്ഷത്തോളം ആളുകളാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. അമേരിക്കയില്‍ 841934 പേരാണ് രോഗമുക്തരായത്. ബ്രസീലില്‍ 427610 പേര്‍ സുഖംപ്രാപിച്ചു. റഷ്യില്‍ 269370 പേര്‍ക്ക് രോഗം ഭേദമായി. ഇന്ത്യയില്‍ 154231 പേര്‍ രോഗമുക്തരായി. 146482 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 8944 പേരുടെ നില ഗുരുതരമാണ്.

ബ്രിട്ടനെ മറികടന്ന് ബ്രസീല്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 909 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോടെ ആകെ മരണസംഖ്യ 41901 ആയി. ബ്രിട്ടനില്‍ 41481 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ ബ്രസീലില്‍ 25982 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 829902 ആയി. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്.

സ്‍പെയിനിലും ഇറ്റലിയും മരണമില്ലചൈനയ്ക്ക് ശേഷം കൊവിഡിന്‍റെ പ്രഭവകേന്ദ്രമായി മാറിയ ഇറ്റലിയിലും സ്‍പെയിനിലും കഴിഞ്ഞ ദിവസം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്‍തില്ല. സ്‍പെയിനില്‍ 502 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നത്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം 163 പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. സ്‍പെയിനില്‍ 290289 പേര്‍ക്കാണ് രോഗം ബാധിച്ചത്. 27136 പേര്‍ മരിച്ചു. ഇറ്റലിയില്‍ 236305 പേര്‍ക്കാണ് രോഗം ബാധിച്ചത്. 34223 പേര്‍ മരിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു