
പതിനാറാമത്തെ വയസ്സിൽ ഒരു ക്രിസ്തുമസ്സ് രാത്രിയിൽ മഠത്തിന്റെ മുറ്റത്ത് ബാക്കി വരുന്ന ഭക്ഷണത്തിനായി കൊടുംതണുപ്പിനേയും അവഗണിച്ച് കാത്തു നിന്ന പാവപ്പെട്ടവരെ പറ്റിയുള്ള ഉള്ളുലയ്ക്കുന്ന വേദന ആയിരുന്നല്ലോ അവരെ ദയാ ബായി എന്ന സാമൂഹിക പ്രവർത്തകയാക്കി മാറ്റിയത്
ചിലർക്ക് ചില നിയോഗങ്ങൾ ഉണ്ട്. സ്വന്തം ജീവിതത്തേക്കാൾ അവർ മൂല്യം കല്പിക്കുന്നത് അപരന് വേണ്ടിയുള്ള നിസ്വാർത്ഥ സേവനത്തിനായിരിക്കും.

വർഷങ്ങൾക്ക് മുൻപ് ഒരു പ്രസിദ്ധീകരണത്തിൽ വന്ന അഭിമുഖത്തിൽ നിന്ന് ആണ് ദയാബായിയെ പറ്റി അറിയുന്നത്. പാലായിലെ പൂവരണി എന്ന ഗ്രാമത്തിൽ നിന്നും ലോകം അറിയുന്ന ദയാ ബായി ആയി വളർന്ന മേഴ്സി മാത്യുവിന്റെ വിസ്മയ ജനകമായ ജീവിതം.
ഗോത്രവംശജരുടെ വിശ്വാസം നേടിയെടുക്കുവാനായി മൺകുടിൽ നിർമ്മിച്ച് അതിൽ ഉറങ്ങുകയും അവർക്കൊപ്പം ഉണ്ണുകയും ഗോത്രമാതൃകയിലുള്ള ആഭരണങ്ങൾ അണിയുകയും ചെയ്തത് ദയാ ബായിയുടെ ജീവിത ചരിത്രം.
തന്റെ പതിനാറാമത്തെ വയസ്സിൽ ഒരു ക്രിസ്തുമസ്സ് രാത്രിയിൽ മഠത്തിന്റെ മുറ്റത്ത് ബാക്കി വരുന്ന ഭക്ഷണത്തിനായി കൊടുംതണുപ്പിനേയും അവഗണിച്ച് കാത്തു നിന്ന പാവപ്പെട്ടവരെ പറ്റിയുള്ള ഉള്ളുലയ്ക്കുന്ന വേദന ആയിരുന്നല്ലോ അവരെ ദയാ ബായി എന്ന സാമൂഹിക പ്രവർത്തകയാക്കി മാറ്റിയത്.യൂറോപ്പിലും അമേരിക്കയിലും വിസിറ്റിംഗ് പ്രൊഫസർ കൂടിയായ ഈ ദേശീയ മനുഷ്യാവകാശ പ്രവർത്തക ഒരിക്കൽ വളരെ വേദനയോട് കൂടി പറഞ്ഞിട്ടുണ്ട് “മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത സമൂഹം ആയി കേരളം മാറിയിരിക്കുന്നു എന്ന്”.മണ്ണിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം ഏറ്റവും സാർത്ഥകമായി ഇന്ന് സംവേദനം ചെയ്യപ്പെടുന്നത് ദയാ ബായിയെ പോലുള്ളവരിലൂടെയാണ്.
പ്രകൃതിയുടെ യഥാർത്ഥ അവകാശികളായ ആദിമ വംശജരേയും പരിസ്ഥിതിയേയും ഒരു പോലെ ചേർത്ത് നിർത്തിക്കൊണ്ടുള്ള ആ പോരാട്ടം ഒരു യഥാർത്ഥ പരിസ്ഥിതി പ്രവർത്തകയുടെതാണ്.ചില ജീവിതങ്ങൾ അങ്ങിനെ എല്ലാം ആണ് അത് സ്വന്തം ജീവിതത്തേക്കാൾ മറ്റുള്ളവർക്കായി പ്രകാശം ചൊരിഞ്ഞു കൊണ്ടേയിരിക്കും….

പാർവതി പി ചന്ദ്രൻ