
മനം പോലെ മരണം
മനം പോലെ മരണം
ഷാജി മാലിപ്പാറ
ഈ വരികള്‍ എഴുതുന്നത് ഒരമ്മയുടെ വാത്സല്യത്തിന്റെ തണലിലിരുന്നാണ് എന്നോര്‍ക്കുമ്പോള്‍ പ്രത്യേക സുഖമുണ്ട്. രണ്ടുവര്‍ഷം മുമ്പൊരു മാസികയില്‍ പത്രാധിപര്‍ ആവശ്യപ്പെട്ടപ്രകാരം എഴുതിയ ലേഖനത്തിന്റെ തുടക്കമിപ്രകാരമായിരുന്നു. എന്നാലിന്ന് ഇതെഴുതുന്നത് അമ്മച്ചി നിത്യതയിലേക്ക് യാത്രയായിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ്.

ഏഴാം ചരമദിനത്തിനുമുമ്പായി എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ എഴുതിയ വരികള്‍ ഇങ്ങനെ. അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ. പഴഞ്ചൊല്ലുകളെക്കുറിച്ചുള്ള ക്ലാസുകളില്‍ ഞാന്‍ ഏറ്റവുമധികം ഉപയോഗിക്കാറുള്ളത് അമ്മച്ചൊല്ലുകളാണ്. അവയില്‍ എനിക്ക് ഒരുപാടിഷ്ടമുള്ള ചൊല്ലാണിത്. അപ്പന്‍ സൂര്യനാണെങ്കില്‍ അമ്മ അമ്പിളിയാണ്. വെളിച്ചത്തോടൊപ്പം ചൂടും പ്രസരിപ്പിക്കുന്ന സൂര്യപ്രഭയാണ് അപ്പനെങ്കില്‍ കുളിര്‍മയേകുന്ന നറുനിലാവണമ്മ. മുടക്കമില്ലാതെ എല്ലാദിനവും നിലാവുപൊഴിക്കുന്ന പൗര്‍ണമിത്തിങ്കള്‍. ഞങ്ങളുടെ ജീവിതാകാശത്തിലെ നിലാവൊഴിഞ്ഞുപോകുമ്പോള്‍ പ്രാര്‍ത്ഥനയാലും സാന്നിദ്ധ്യത്താലും ഒപ്പമായിരുന്ന ഏവര്‍ക്കും നന്ദി!
അമ്മച്ചിയുമായി ബന്ധപ്പെട്ട ഓര്‍മ്മകളും അനുഭവങ്ങളും ചിന്തകളും എഴുതണമെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പല സ്‌നേഹിതരും സൂചിപ്പിച്ചിരുന്നു. എങ്കിലും മനഃപൂര്‍വം എഴുതാനോ എഴുതാതിരിക്കാനോ തുനിഞ്ഞില്ല. നവംബറിന്റെ പടികടക്കുമ്പോള്‍, മരണത്തെയും മരിച്ചവരെയും ധ്യാനിക്കുമ്പോള്‍ എന്തെങ്കിലും എഴുതാമെന്നു കരുതി. ഏഴു പെണ്‍കിടാങ്ങള്‍ക്കിടയില്‍ പിറന്ന ഒരാണ്‍തരിക്ക് അമ്മ നല്‍കാനിടയുള്ള സവിശേഷസ്‌നേഹം എത്രയധികമെന്ന് അനുഭവിച്ചറിഞ്ഞതാണ്. പ്രായമേറുന്തോറും ആ സ്‌നേഹം ഏറിവന്നതേയുള്ളൂ.
2020 അമ്മച്ചിക്ക് വയ്യായ്കയുടെ വര്‍ഷമായിരുന്നു. മൂന്നുവര്‍ഷമായി ഇടയ്ക്കിടെ അവശതയിലും അബോധത്തിലും അര്‍ധബോധത്തിലുമൊക്കെ ആണെങ്കിലും ഉന്മേഷത്തിലേക്കു തിരിച്ചുവരും. ഇതിപ്പോള്‍ മാസംതോറും ആശുപത്രിവാസം, കിടക്കവിട്ടെഴുന്നേല്‍ക്കാന്‍പോലും പരസഹായം, മുറിക്കുള്ളില്‍ മാത്രമൊതുങ്ങുന്ന ജീവിതം. എങ്കിലും പ്രാര്‍ത്ഥിക്കാനും കുറച്ചൊക്കെ വായിക്കാനും വീട്ടിലുള്ളവരോടും വിരുന്നുകാരോടും സംസാരിക്കാനും ആവുംപോലെ പരിശ്രമിച്ചുപോന്നു. ലിവര്‍ സിറോസിസ് അതിന്റെ തനിനിറം പ്രകടമാക്കിത്തുടങ്ങിയ നാളുകള്‍. പെണ്‍മക്കള്‍ (വിവാഹിതരായ അഞ്ചുപേരും സന്യസ്തരായ രണ്ടുപേരും) തരംപോലെ വന്ന് ശുശ്രൂഷിച്ചുമടങ്ങും. അത്തരം ഇടവേളകളില്‍ എനിക്ക്, അമ്മ അന്നക്കുട്ടിയും പ്രിയതമ മിനിക്കുട്ടിയും വിശേഷങ്ങള്‍ പങ്കുവച്ചും ഒന്നിച്ചുപ്രാര്‍ത്ഥിച്ചും ആഹാരംകഴിച്ചും കഴിപ്പിച്ചുമൊക്കെ പരസ്പരലയം കാത്തുപോന്നതിന് സാക്ഷിയാകാനേ ഇടവന്നിട്ടുള്ളൂ.
ഭക്ഷണത്തിന് ട്യൂബ് വേണ്ടെന്നും ഐസിയുവില്‍ക്കിടന്ന് മരിക്കാന്‍ ഇടവരുത്തരുതെന്നുമുള്ള അമ്മച്ചിയുടെ ആഗ്രഹം സഫലമായി. നാലുദിവസം മുമ്പുവരെ വാരിക്കൊടുത്ത ആഹാരംതന്നെ കഴിച്ചു. മക്കളും മരുമക്കളും പേരക്കിടാങ്ങളുമൊക്കെ ചുറ്റുമിരുന്ന് പരിചരിക്കുന്നത് സുബോധത്തോടെ അറിഞ്ഞനുഭവിച്ചു. മാസങ്ങളായി കുടുംബപ്രാര്‍ത്ഥന അമ്മച്ചിയുടെ മുറിയിലാണ്. കിടന്നുകൊണ്ടാണെങ്കിലും കൊന്തയുടെ ഒരു രഹസ്യമെങ്കിലും ചൊല്ലിത്തീര്‍ക്കും. ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാകുന്ന രാത്രികളില്‍ നിവൃത്തിയുണ്ടെങ്കില്‍ അമ്മച്ചി എഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കും. ഞങ്ങള്‍ തനിച്ചാണല്ലോ എന്ന കരുതലിന്റെ കരളുറപ്പായിരുന്നു അതിനുള്ള ബലം.

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍കാലം ആദ്യമൊന്നും അമ്മച്ചിക്ക് മനസിലാക്കാനായില്ല. മക്കളും മറ്റുള്ളവരും കയറിവരാത്തതിന്റെ സങ്കടമുണ്ടായിരുന്നു. പിന്നെ കാര്യം മനസിലായിവന്നു. നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതോടെ പലരും വന്നുതുടങ്ങിയത് സന്തോഷമേകി. മുറിയില്‍ കയറിവരുന്നവരോട് കുളിച്ചിട്ടാണോ കയറിയത് എന്നു ചോദിക്കാനുള്ള കാര്യവിവരവും അമ്മച്ചിക്കുണ്ടായി.
പുതുകാലത്തിന്റെ സന്തോഷങ്ങളും സൗകര്യങ്ങളും കൃതജ്ഞതയോടെ ആസ്വദിച്ചുപോന്ന അമ്മച്ചി നിരന്തരം പറഞ്ഞുപോന്ന ഒരാശയം നന്മരണം എന്നതായിരുന്നു. ക്രിസ്ത്യാനിയുടെ ജീവിതലക്ഷ്യം മരണത്തിലൂടെ സ്വര്‍ഗപ്രാപ്തിയാണെന്ന അടിസ്ഥാനപ്രമാണത്തെ എന്നും മുറുകെപ്പിടിച്ചു. നല്ല മരണത്തിനായി ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു.
മിഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കന്യാസ്ത്രീമക്കള്‍ വന്ന് പത്തുദിവസത്തോളം വീട്ടില്‍നിന്ന് മാതൃപരിചരണം നിര്‍വഹിച്ചത് കൃപയുടെ അവസരമായി മാറി. കൊന്തയും കരുണക്കൊന്തയും സ്തുതിപ്പും ആരാധനയുമൊക്കെയായി പ്രാര്‍ത്ഥനാന്തരീക്ഷം ഏറെ സജീവമായി. ഇതിനിടയില്‍ കളിചിരികളും തമാശകളും ഇഷ്ടവിഭവങ്ങളും ഫോട്ടോയെടുപ്പുമൊക്കെ ആവോളമുണ്ടായി. രണ്ടുമാസം മുമ്പ് അവര്‍ ഇരുവരും അമ്മച്ചിയോട് അന്ത്യയാത്ര പറഞ്ഞുതന്നെയാണ് മടങ്ങിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുമുമ്പുതുടങ്ങിയ ക്ലേശകരമായ അന്ത്യനിമിഷങ്ങളില്‍ ഏറെ പ്രയാസപ്പെട്ടാണ് ശ്വാസം ഉള്ളിലേക്കുവലിച്ചത്. ക്രമേണ ശ്വാസനിശ്വാസങ്ങളുടെ അകലം കൂടിയും ശക്തി കുറഞ്ഞും വന്നു. ഒരു മണിക്കൂറിനുള്ളില്‍ ശ്വാസം നിലയ്ക്കുമ്പോള്‍ കട്ടിലിനിരുപുറവും ഇരുന്നും നിന്നും മുട്ടുകുത്തിനിന്നും ഉറക്ക പ്രാര്‍ത്ഥിക്കാനും സ്തുതിക്കാനും സുകൃതജപം ചൊല്ലിക്കൊടുക്കാനുമൊക്കെ മക്കള്‍ക്കു കഴിഞ്ഞത് അമ്മച്ചിയുടെ നന്മരണമോഹത്തിന്റെ ഫലമായിരിക്കാം.
അന്ന് ഉച്ചയ്ക്കുമുമ്പായി, കന്യാസ്ത്രീയായ ഇളയമകള്‍ വിളിക്കുമ്പോഴാണ് ഒരാശയം മിന്നിയത്. വെള്ളംപോലും ഇറക്കാതെ കിടക്കുന്ന അമ്മച്ചിക്ക് സംസാരിക്കാനാവില്ലെങ്കിലും ബോധമുണ്ട്, കേള്‍ക്കാനും തലയാട്ടാനും മൂളാനും കഴിയും. എങ്കില്‍ അന്ത്യഭാഷണമായാലോ?
ഫോണ്‍ അമ്മച്ചിയുടെ കാതിനരികില്‍ വച്ചുകൊടുത്തു. മറുപടി കാക്കാതെ അകലങ്ങളിലുള്ള മക്കളും പേരക്കിടാങ്ങളും ജീവിച്ചിരുപ്പുള്ള ഏകസഹോദരിയും അമ്മച്ചിയോട് വര്‍ത്തമാനം പറഞ്ഞു. സങ്കടപ്പെടാതെ യാത്ര പറഞ്ഞു. നന്മനിറഞ്ഞ മറിയമേ പകുതിചൊല്ലിനിറുത്തിയപ്പോള്‍ അമ്മച്ചിക്കുചുറ്റുമുള്ളവര്‍ അതിന്റെ ബാക്കിചൊല്ലി. അപ്പോഴൊക്കെ അമ്മച്ചിയുടെ മുഖത്തെ പരിചയഭാവവും സ്വരമുതിരാത്ത ചുണ്ടുകളുടെ ചലനവും ഞങ്ങള്‍ കണ്ടറിഞ്ഞു.
പ്രാര്‍ത്ഥനകളുടെ നിമിഷങ്ങളില്‍ത്തന്നെയാണ് നേഴ്‌സായ മകള്‍, അന്ത്യനിശ്വാസത്തോടൊപ്പം പുറത്തേക്കുതുപ്പിയ ഒരു കവിള്‍ രക്തദ്രവം ഏറ്റുവാങ്ങിയത്. പിന്നെ ഒരു നിമിഷം കളയാതെ അമ്മച്ചിയെ അവസാനമായി അണിയിച്ചൊരുക്കി, മിടുക്കിയാക്കിക്കിടത്താന്‍ തുടങ്ങി, മിനിക്കുട്ടിയും ചേച്ചിമാരും.
മരിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളൊക്കെ അമ്മച്ചി പറയുമായിരുന്നു. അതെല്ലാം അപ്രകാരം ചെയ്യാന്‍ ദൈവം അവസരമൊരുക്കി.
മിനിട്ടുകള്‍ക്കുള്ളില്‍ വികാരിയച്ചന്‍ വന്ന് ഒപ്പീസുചൊല്ലി.
ആ ദിനങ്ങളില്‍ കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്ക് ഒരയവുവന്നത് ആശ്വാസമായി.
കോവിഡ് ടെസ്റ്റ് വേണ്ടിവന്നില്ല. മരണാനന്തരചടങ്ങുകള്‍ക്ക് അമ്പതുപേര്‍ക്ക് അനുമതി നല്‍കിയതും അന്നാണ്. സാമൂഹികഅകലം പാലിച്ച് ആളുകള്‍ എത്തി. അനാവശ്യമായ ആള്‍ക്കൂട്ടമുണ്ടായില്ല. ഇടവിടാതെ ഒപ്പീസുചൊല്ലാന്‍മാത്രം വൈദികരെത്തി.
അച്ചന്മാര്‍ വീട്ടിലെത്തുമ്പോള്‍ സ്തുതികൊടുത്ത് സ്വീകരിക്കുന്നതും ളോഹയിടാതെ വരുന്നവരെ തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ പരിഭവിക്കുന്നതും പോകാന്‍നേരം തലയ്ക്കുപിടിച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നതുമൊക്കെ ശീലമാക്കിയിരുന്ന അമ്മച്ചി അന്നത്തെ ഒപ്പീസുകളും മോഹിച്ചവതന്നെ. രോഗീലേപനവും വിശുദ്ധകുര്‍ബാനയും യഥോചിതം അമ്മച്ചിക്ക്് ലഭിച്ചിരുന്നല്ലോ.
രോഗനാളുകളില്‍ അമ്മച്ചിക്കൊരു ആശങ്കയുണ്ടായിരുന്നു. മരിക്കുന്ന നേരത്ത് ഞാന്‍ ഓരോ പരിപാടികളുമായി യാത്രയിലാണെങ്കിലോ? മിനിക്കുട്ടി ഓഫീസില്‍ ആണെങ്കിലോ? പകല്‍ കൂട്ടിരിക്കുന്ന ചേച്ചി പ്രാര്‍ത്ഥനകളൊക്കെ ചൊല്ലും. എന്നാലും…
അത്തരമൊരു ആശങ്കയെപ്പോലും തമ്പുരാന്‍ അകറ്റിക്കളഞ്ഞു. ആറേഴുമാസങ്ങളായി എല്ലായ്‌പോഴും ഞാനും, മിക്കപ്പോഴും മിനിക്കുട്ടിയും അമ്മച്ചിയോടൊപ്പം ഉണ്ടായിരിക്കാന്‍ കോവിഡ്കാലം ഇടവരുത്തി.

വായനയും എഴുത്തും ഭക്ഷണവുമൊക്കെ അമ്മച്ചിയുടെ മുറിയില്‍ത്തന്നെ. പെസഹായ്ക്ക് അപ്പം മുറിച്ചതും ഓണത്തിന് കസവുനേര്യതണിയിച്ച്, ഇലയില്‍ സദ്യ വിളമ്പിക്കൊടുത്ത് ഫോട്ടോയെടുത്ത് ഫാമിലിഗ്രൂപ്പിലിട്ടതും ആ മുറിയില്‍വച്ചുതന്നെ.
മരണത്തെക്കുറിച്ച് അമ്മച്ചി പറയുമ്പോള്‍ മിനിക്കുട്ടി പറയും: അമ്മച്ചി ഇപ്പോഴൊന്നും മരിക്കില്ല. ഞങ്ങള്‍ റിട്ടയര്‍ചെയ്തുകഴിഞ്ഞ് സ്വസ്ഥമായി കുറെനാള്‍ നമ്മള്‍ ഒരുമിച്ചുകഴിയും. റിട്ടയര്‍ ചെയ്തില്ലെങ്കിലും ഏതാണ്ടതേ മാതിരി ജീവിക്കാനും അമ്മച്ചിയെ യാത്രയാക്കാനും ദൈവം അനുഗ്രഹിച്ചു.
മനംപോലെ മരണം എന്ന് അമ്മച്ചിയുടെ കാര്യത്തില്‍ പറയാനാവും. അതുകൊണ്ടാവാം ഞങ്ങള്‍ക്ക് സങ്കടമല്ല, സംതൃപ്തിയാണുള്ളത്.

കുഴിമാടത്തിനരികില്‍ നില്‍ക്കുമ്പോള്‍, അമ്മച്ചിക്കുവേണ്ടി അന്നതു ചെയ്യാനൊത്തില്ലല്ലോ എന്ന് ഒന്നിനെക്കുറിച്ചും ഖേദമില്ലെന്നതാണ് പരമാര്‍ത്ഥം.
ഇത്തിരിയുള്ള ഇഷ്ടങ്ങളൊക്കെ ഓരോന്നായി അവസാനിപ്പിച്ച്, എല്ലാം കണ്ടുംകേട്ടുംപറഞ്ഞും പൂര്‍ത്തിയാക്കി മരണവാതില്‍ കടന്നുപോയൊരാള്‍ക്ക് ആവുന്നതെല്ലാം നല്‍കിയെന്ന കൃതാര്‍ത്ഥത നല്‍കുന്ന സുഖം ചെറുതല്ല. അതിനുകഴിഞ്ഞതാവട്ടെ, ഏറ്റവും വലിയ ദൈവാനുഗ്രഹവും!

ഹോളി ഫാമിലി മെസ്സേജ് നവംബർ 2020 | ലക്കത്തിൽ പ്രസിദ്ധികരിച്ച അനുഭവക്കുറിപ്പ് .
