
ക്വാറന്റൈനിലുള്ളവരെ ഒറ്റപ്പെടുത്തരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം:ലോകത്തിനു മാതൃകയാകുംവിധം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനം നേടിയ യശസിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്.
അന്യദേശങ്ങളില്‍ നിന്നും കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ കേള്‍ക്കാനിടയായി. ക്വാറന്റൈനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബംഗളുരുവില്‍ നിന്ന് എത്തിയ 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു. ഒടുവില്‍ അവര്‍ കളക്ട്രേറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ വീട്ടില്‍ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങള്‍ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓര്‍മിപ്പിക്കുകയാണ്.
സാധാരണ നിലയ്ക്ക് ക്വാറന്റൈന് പൂര്‍ത്തിയാക്കിയാല്‍ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിര്‍ത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയില്‍ സംരക്ഷിക്കണം. റൂം ക്വാറന്റീന് ആണ് അവര്‍ക്ക് നിര്‍ദേശിച്ചത്. ഒരേ വീട്ടില്‍ അങ്ങനെ നിരവധിപ്പേര്‍ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പൊതുനിലയ്ക്ക് അപകീര്‍ത്തികരമാണ്. വിദേശങ്ങളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് നമ്മുടെ നാടിന്റെ ഉത്തരവാദിത്തം. അതിന് പകരം അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്ക് ചേര്‍ന്നതല്ല.
വരുന്നവരില്‍ ചിലര്‍ക്ക് രോഗമുണ്ടാകാം. അത് പകരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ക്വാറന്റീന്. സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി പാലിക്കണം. ക്വാറന്റീന് എന്നത്, അതില്‍ കഴിയുന്നവര്‍ക്ക് വിഷമകരമാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് കഴിയണം. നമ്മുടെ സഹോദരങ്ങള്‍ അതിന് തയാറാകുന്നത് അവരുടെ മാത്രമല്ല എല്ലാവരുടെയും സുരക്ഷ കരുതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴില്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു കടുത്ത മാനസിക സമ്മര്‍ദം നേരിടുന്ന അവസ്ഥയിലാണ് മിക്ക പ്രവാസികളും എത്തുന്നത്. അവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുകയാണ് വേണ്ടത്. കോവിഡ് രോഗവ്യാപനത്തിന്റെ സ്വഭാവം മനസിലാക്കിയാണു ഗാര്‍ഹിക സമ്ബര്‍ക്ക വിലക്ക് നിര്‍ദേശിച്ചത്.കോവിഡ് ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തിയവരെ ഭീതിയോടെ അകറ്റി നിര്‍ത്തരുത്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണു വേണ്ടത്.
ആ മഹാമാരിയെ പിടിച്ചു കെട്ടാന്‍ നമുക്കു വേണ്ടത് മനുഷ്യത്വമാണ്. അത് മനസ്സിലാക്കാത്തവര്‍ വിചാരിക്കേണ്ടത് ഈ രോഗം നാളെ ആര്‍ക്കും വരാം. രോഗികളെ ശത്രുക്കളായി കാണേണ്ട, രോഗമാണു ശത്രു. ക്വാറന്റൈനില്‍ ഉള്ളവര്‍ വിലക്കു ലംഘിച്ച പുറത്തു പോകരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ക്വാറന്റൈനില്‍ ഉള്ളവരെ ശല്യപ്പെടുത്തിയാല്‍ കനത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.