ഓർമ്മയില്ലേ കുമരകത്ത് 29 പേരുടെ ജീവൻ എടുത്ത ആ ബോട്ട് അപകടം ? |2002 ജൂലൈ 27.

Share News

അന്നൊരു ശനിയാഴ്ച യായിരുന്നു.

ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന്‌ കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടിൽ പതിവിലും കൂടുതലാളുകൾ അന്ന് യാത്രയ്ക്കായി കയറിയിട്ടുണ്ടായിരുന്നു.

പി.എസ്‌.സി. ലാസ്റ്റ് ഗ്രേഡ്‌ സർവന്റ്‌ പരീക്ഷ എഴുതാൻ കോട്ടയത്തേക്കു പോകുകയായിരുന്ന മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളും രക്ഷിതാക്കളുമായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. ഒപ്പംതന്നെ സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും .\

രാവിലെ ആറരയ്ക്ക് കുമരകം ജെട്ടിയിലെത്തേണ്ട ബോട്ട് ഒരു കിലോമീറ്ററിനപ്പുറം വേമ്പനാട്ട് കായലിൽ മുങ്ങുകയായിരുന്നു. എണ്ണത്തിൽ കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി .

ആ അപകടത്തിൽ 29 പേരാണ് മരിച്ചത്. മരിച്ചവർ എല്ലാംതന്നെ പരസ്പരം അറിയുന്നവരും അടുത്തടുത്തുള്ളവരും ആയിരുന്നത് ആ നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി. മരണമടഞ്ഞവരിൽ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെട്ടിരുന്നു.

കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കായലിന്റെ ആഴത്തിൽ നിന്ന് പൊക്കി എടുക്കുന്ന ഫോട്ടോ പിറ്റേന്ന് ദീപികയിൽ ഒന്നാംപേജിൽ അച്ചടിച്ചു വന്നിരുന്നു.

ഒരുപാട് ആളുകളുടെ കണ്ണ് നനയിച്ചു ആ ചിത്രം.ആ ദൃശ്യം ക്യാമറയിൽ പകർത്തിയത് കെ ജെ ജോസ് എന്ന പത്രഫോട്ടോഗ്രഫർ ആണ്.

ദീപികയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു അന്ന് ജോസ് . ( ഇന്ന് അദ്ദേഹം ഈ ഭൂമിയിലില്ല )

Ignatious O M (Ignatious Kalayanthani)

Share News