
പെണ്ണ് കെട്ടുകയാണെങ്കിൽ തൃശ്ശൂർക്കാരെ കെട്ടില്ല എന്നും, തിരുവനന്തപുരത്തു നിന്നും കെട്ടില്ല എന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ!
ചരിത്രം വഴിമാറും ചിലർ വരുമ്പോൾ!
എന്നൊന്നും അവകാശപ്പെടുന്നില്ല, എങ്കിലും ആ ചരിത്ര സംഭവം നടന്നിട്ട് 25 വർഷങ്ങൾ കഴിഞ്ഞു പോയി. 1995 മെയ് മാസത്തിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ ശേഷം വീട്ടുകാർ പറഞ്ഞതനുസരിച്ച് ആ യജ്ഞം തുടങ്ങി! അധികം ചായ കുടിക്കേണ്ടി വന്നില്ല. നാലാമത്തെ ചായ കുടിയിൽ കാര്യങ്ങൾ തീരുമാനം ആയി!

ആ ചായകുടി ഒരു ഒന്നൊന്നര ചായ കുടി ആയിരുന്നു. 1995 ജൂലൈ മാസം 22-ആം തീയതി ആണ് അത് സംഭവിച്ചത്. *പെണ്ണ് കെട്ടുകയാണെങ്കിൽ തൃശ്ശൂർക്കാരെ കെട്ടില്ല എന്നും, തിരുവനന്തപുരത്തു നിന്നും കെട്ടില്ല എന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ!* ( ചില തെറ്റായ മുൻവിധികൾ മൂലമാണ് അങ്ങനെ കരുതിയത്). വിവാഹം കഴിക്കേണ്ടത് ആരെയെന്ന് കാണിച്ചു തരാൻ എന്റെ ചങ്ക് കർത്താവിനോട് അടയാളം ചോദിച്ചിരുന്നു, ഞാൻ. അത് സാധാരണ സംഭവിക്കാത്ത ഒരു കാര്യവും ആകണം എന്ന് ചട്ടം കെട്ടിയിരുന്നു.
കുട്ടനാട്ടിൽ നിന്ന് മലബാറിലേക്ക് വന്ന കുടുംബത്തിൽ, കൃത്യമായി പറഞ്ഞാൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത മാലാപറമ്പ് എന്ന കുഗ്രാമത്തിൽ (ഇപ്പോൾ MES മെഡിക്കൽ കോളേജ് മൂലം പ്രസിദ്ധമാണ് ഞങ്ങളുടെ കുഗ്രാമം) ജനിച്ചു വളർന്ന ഞാൻ, ഒരു കുടിയേറ്റ കർഷകപുത്രനായിരുന്നു. (അച്ഛൻ അദ്ധ്യാപകൻ കൂടി ആയിരുന്നു). അതിനാൽ പാലക്കാട് ജില്ലയിലെ മലമ്പ്രദേശത്തെ ഒരു ധനിക കർഷക കുടുംബത്തിലെ പി. ജി.ക്കാരി (മെഡിക്കൽ അല്ല) ആയിരുന്നു ആദ്യ ചായ കുടിയിലെ നായിക. നമ്മുടെ ചങ്ക് അനങ്ങിയില്ല.
രണ്ടാമത്തെ ചായകുടി തൊടുപുഴയിൽ. ഡോക്ടർ ആയിരുന്നു നായിക. ടോണി എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് ചോദിച്ച് എന്നെ ഞെട്ടിച്ചു, അന്ന്. പിന്നീട് പല വിവാഹ ഒരുക്ക ക്ലാസ്സുകളിലും യുവജനങ്ങളെ ഞെട്ടിക്കാനും കൈയ്യിലെടുക്കാനും ആ ചായ കുടി എന്നെ സഹായിച്ചിട്ടുണ്ട്! പക്ഷേ, നമ്മുടെ ചങ്ക് അപ്പോഴും ഒന്നും പറഞ്ഞില്ല.
മൂന്നാമത്തെ ചായ കുടി ഒത്തു വന്നത് തിരുവനന്തപുരത്താണ്. എനിക്ക് പോകാൻ മടിയുണ്ടായിരുന്നു (മുൻവിധി കാരണം) എങ്കിലും അച്ഛൻ നിർബന്ധിച്ചു. മാത്രമല്ല, ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ സഹപാഠികൾ ആയ രണ്ടു ഡോക്ടർമാരെ തന്നെ കാണാൻ അച്ഛൻ അറേഞ്ച് ചെയ്തിരുന്നു.
ട്രെയിനിൽ തിരുവനന്തപുരത്ത് എത്തി അവിടെ ആദ്യ ദിനം ഒരു ചായ കുടി കഴിഞ്ഞു. നമ്മുടെ ചങ്ക് അടയാളം തരാത്തതിനാൽ ശ്രീകാര്യത്തെ അങ്കിളിന്റെ വീട്ടിൽ പോയി.
അടുത്ത ദിവസം (22/07/1995) അങ്കിളിന്റെ കൂടെ ഞങ്ങളും അന്നത്തെ ചായ കുടിക്കാൻ എത്തി. ചായ കുടിക്കാൻ ഡൈനിങ് റൂമിൽ എത്തിയപ്പോൾ കഥാനായികയുടെ രണ്ടാമത്തെ സഹോദരിയുടെ ഒന്നര വയസ്സുള്ള മകൾ മെല്ലെ ഞാൻ ഇരുന്ന കസേരയുടെ അടുത്തെത്തി. കുഞ്ഞുങ്ങൾ പണ്ടേ വീക്ക്നെസ് ആയ ഞാൻ ആദ്യം ലഭിച്ച കശുവണ്ടി പരിപ്പ് എടുത്ത് ആൾക്ക് കൊടുത്തു. അത് വാങ്ങി കഴിച്ചു നിൽക്കെ ഞാൻ ഇരു കൈകളും അവൾക്ക് നേരെ നീട്ടി. അവൾ ഒരു മടിയും കൂടാതെ എന്റെ കൈകളിലേക്ക് വന്നു, മടിയിൽ ഇരുപ്പായി. ഇത് കണ്ട് കഥാനായികയുടെ മമ്മി പറഞ്ഞു: ” അവൾക്ക് ടോണിയെ നല്ല ഇഷ്ടമായി എന്ന് തോന്നുന്നു, സാധാരണ ആരുടെ അടുത്തും പോകാത്തതാണ്”. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. *നമ്മുടെ ചങ്ക് ആക്ടീവായതാണ് എന്ന് എനിക്ക് ബോദ്ധ്യമായി.*
അതിന് ശേഷം വീട്ടുകാർ എന്നെയും കഥാനായികയേയും സംസാരിക്കാൻ ഒരു മുറിയിൽ ആക്കി. ഡയലോഗുകളുടെ ഡീറ്റെയിൽസ് ഓർമ്മയില്ല, എങ്കിലും ഞാൻ പഠിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ചിലർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്ളാസ്സ് മേറ്റ്സ് ആയും ഹൗസ് സർജൻമാരായും മറ്റും വന്നിരുന്നതിനാലും എന്റെ പ്രിയ സുഹൃത്ത് ഫിജു ചാക്കോ ( Prof. Dr. Fiju Chacko DM Neuro) കുടുംബ സുഹൃത്ത് ആയിരുന്നതിനാലും വിഷയദാരിദ്ര്യം അനുഭവപ്പെട്ടില്ല എന്ന് മാത്രം ഓർമ്മയുണ്ട്. തിരികെ ലിവിംഗ് റൂമിൽ എത്തിയപ്പോൾ അങ്കിൾ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, പെണ്ണിനെ ഇഷ്ടമായോ എന്ന്. അടയാളം കിട്ടിയ ഞാൻ പിന്നെ ശങ്കിച്ചില്ല, ഇഷ്ടമായി എന്ന് അവിടെ വെച്ച് തന്നെ പറഞ്ഞു.
അങ്ങനെ ഞാൻ ചായകുടി പരിപാടി അവസാനിപ്പിച്ചു
.വാൽക്കഷണം:

*അവൾ ജനിച്ചത് തൃശ്ശൂരിൽ, വളർന്നത് തിരുവനന്തപുരത്ത്!*
ഗുണപാഠം: മനുഷ്യന്‍ പദ്‌ധതികള്‍ വിഭാവനംചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ!
സുഭാഷിതങ്ങള്‍ 16 : 1
ഡോ .ടോണി ജോസഫ്

