ഞാൻ അച്ഛന്റെ മുഖത്തു കൂടി വിരലോടിച്ചു. അച്ഛൻ മരിച്ചുവെന്ന് തോന്നുമായിരുന്നില്ല അപ്പോഴും.

Share News

കുറച്ചുദിവസങ്ങളായി, ജാതിമരങ്ങൾക്കിടയിലൂടെ, പൊയ്തുതോർന്ന മഴയിൽ നടക്കുമ്പോൾ അച്ഛൻ ഒപ്പമുണ്ട്. അച്ഛൻ ഓഗസ്റ്റ് 26-ാം തീയതി യാത്രയാകുംവരെ ഞാൻ ഒരിക്കലുമങ്ങനെ നടന്നിട്ടില്ല. അച്ഛൻ ഒറ്റയ്ക്കാണ് രാവിലെ അങ്ങനെ നടക്കാറുള്ളത്. ഞാൻ എഴുന്നേറ്റുനോക്കുമ്പോൾ അച്ഛൻ പറമ്പിലുണ്ടാകും. ഓരോ ജാതിമരച്ചോട്ടിലുമെത്തി പൊഴിഞ്ഞുവീണ ജാതിക്കകൾ പെറുക്കി, കൈയിലുള്ള പാത്രത്തിലേക്ക് എടുത്ത്, അതുമായി വീട്ടിനു പിന്നിലേക്ക് നടക്കും. അച്ഛന്റെ സ്‌കാനിങ് കണ്ണുകളിൽ നിന്നും രക്ഷപ്പെട്ട ജാതിക്കകൾ മണ്ണിൽ ജാതിക്കുരുന്നുകളായി വളരും.

ഞാൻ ജാതിമരച്ചോട്ടിലാണ്. അച്ഛൻ മരിക്കുന്നതിന് രണ്ടുനാൾ മുമ്പ് ഞാൻ സ്‌കൂട്ടറെടുത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങവേ, അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. ‘നീ ആ തലപോയി നിൽക്കുന്ന തെങ്ങ് കണ്ടോ?”ഇല്ല’-ഞാൻ.വീടിനോട് ചേർന്ന് തലയില്ലാതെ ഉടൽ മാത്രമായി ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന തെങ്ങ് അച്ഛൻ ചൂണ്ടിക്കാട്ടി. ഞാനതുവരെ അത് കണ്ടിട്ടുണ്ടായിരുന്നില്ല.’ഞാൻ മുകളിലേക്ക് നോക്കാറില്ല.’- ഞാൻ.’ഇടയ്ക്കിടെ മുകളിലേക്ക് നോക്കണം. കാണാത്ത പലതും കാണാനാകും’- അച്ഛൻ പുഞ്ചിരിച്ചു. അച്ഛൻ അങ്ങനെയാണ്. അധികം സംസാരിക്കില്ല. പറയേണ്ട കാര്യങ്ങൾ ചുരുക്കിപ്പറയും. സംസാരിക്കുമ്പോൾ ചെറുപുഞ്ചിരി എപ്പോഴുമുണ്ടാകും. ഞാനതിന് മറുപടി പറയാതെ വെറുതെ മൂളി. മുകളിലേക്കും താഴേയ്ക്കുമൊക്കെ നോക്കാൻ അച്ഛനുള്ളപ്പോൾ ഈ മുടിയനായ പുത്രൻ ഭൂമിയ്ക്കുമേലെ ചുമ്മാ ചലിച്ചുകൊണ്ടിരുന്നാൽ മതിയല്ലോ. അച്ചാച്ചനുള്ളപ്പോൾ ഞാനെന്തിന് മുകളിലേക്ക് നോക്കണം എന്നായിരുന്നിരിക്കണം എന്റെ മനസ്സിൽ. എൺപത്തിരണ്ടാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടക്കുന്ന അച്ഛൻ ഞാൻ മരിച്ചുമണ്ണടിഞ്ഞാലും ഇവിടൊക്കെത്തന്നെ ഉണ്ടാകുമെന്ന ഒരു ഉറപ്പുണ്ടായിരുന്നു എനിക്ക്.

ജാതിമരച്ചുവട്ടിൽ നിന്ന് ഞാൻ മുകളിലേക്ക് നോക്കി. മഴത്തുള്ളികൾ ഇറ്റിറ്റുവീഴുന്ന ഇലകൾ. ഇനിയും തോരാമഴ വരുന്നുണ്ടെന്നോർമ്മിപ്പിക്കുംവിധം കറുത്ത മേഘങ്ങൾ. ഇലകൾക്കിടയിലൂടെ, നോക്കുമ്പോൾ സമീപത്ത് അച്ഛനുണ്ട്. താഴെ അച്ഛന്റെ കണ്ണുകളിൽപ്പെടാതെപോയ ജാതിക്കുഞ്ഞുങ്ങൾ തളിരിലകളുമായി നിൽക്കുന്നു.

ഓഗസ്റ്റ് 25. മരണത്തിനു മുമ്പുള്ള പ്രഭാതം.ആ ദിവസം റീവൈൻഡ് ചെയ്യുമ്പോൾ മരണത്തിനുള്ള ലക്ഷണങ്ങളെല്ലാം വാക്കുകളിലൂടേയും പ്രവൃത്തിയിലൂടെയും എന്റെയൊപ്പമുണ്ടായിരുന്നു. രാവിലെ ഓഫീസിലെത്തിയപ്പോൾ മുന്നിൽക്കിടന്ന പത്രമെടുത്ത് നിവർത്തി. സാധാരണഗതിയിൽ ചരമപ്പേജിലേക്ക് നോക്കുക പോലും ചെയ്യാതെ ആ പേജ് മറിക്കാറുള്ള ഞാൻ അന്നേ ദിവസം പുഞ്ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം കണ്ട് ആ വാർത്ത വായിച്ചു. അതിനിടെയാണ് ബൈജു മുറിയിലേക്ക് വിളിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് ഓഫീസിൽ ഓണസദ്യ ഒരുക്കുന്നതിനെപ്പറ്റി പറയാനാണ്. ഓണത്തിന് മുണ്ടുടുത്തു വരണമെന്ന് ബൈജു പറഞ്ഞപ്പോൾ, ആ മുണ്ട് പിന്നീട് വെള്ള പുതപ്പിക്കാൻ ഉപയോഗിക്കാമെന്ന് ഞാൻ തമാശ പറഞ്ഞു. ഓണസദ്യ ഒരുക്കുന്ന ഹോട്ടലുകളെപ്പറ്റി മനോരമയിൽ അന്നേദിവസം വാർത്ത വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ആ പത്രമെടുത്തു വന്നയാളുടെ ചോദ്യം: ‘ചരമപേജാണല്ലോ നിവർത്തിവച്ചിരിക്കുന്നത്’

അൽപം കഴിഞ്ഞപ്പോൾ സംവിധായകൻ സലിം അഹമ്മദ് വിളിച്ചു. സലിമിന്റെ ഉമ്മ ഹൃദയാഘാതം മൂലം മരണപ്പെട്ട വിവരം പറഞ്ഞു. പെട്ടെന്നായിരുന്നുവത്രേ. ഉമ്മയുടെ ഇസിജിയിൽ വേരിയേഷൻ ഉണ്ടായിട്ടും അത് പരിശോധിക്കാതെ വീട്ടിലേക്ക് വിടുകയായിരുന്നുവത്രേ ഡോക്ടർ. ഉച്ചയോടെ ഫിലിം എഡിറ്റർ രഞ്ജൻ എബ്രഹാമിന്റെ വിളി. കുറെക്കാലത്തിനുശേഷമാണ്. എങ്ങനെയോ സംഭാഷണം മരണത്തിൽ തന്നെയെത്തി. ആ വിളിക്കിടയിലാണ് വീട്ടിൽ നിന്നും ഭാര്യയുടെ കോൾ വരുന്നത്. തിരിച്ചു വിളിച്ചപ്പോൾ പറവൂർ പോയി വന്ന അച്ഛന് ഭക്ഷണശേഷം നെഞ്ചുവേദന ഉണ്ടായെന്നും അമ്മയും ചേട്ടനും അച്ഛനേയും കൊണ്ട് ആശുപത്രിയിലേക്ക് തിരിക്കുകയാണെന്നും അവൾ പറഞ്ഞു. ചേട്ടനെ വിളിച്ചപ്പോൾ അച്ഛനേയും കൊണ്ട് ഡ്രൈവ് ചെയ്യുകയാണെന്നും ഉച്ചയ്ക്ക് കഴിച്ച കപ്പ മൂലമുണ്ടായ ഗ്യാസ് ആകാമെന്നും മൊഴി

ഒരു കാര്യത്തിനും ആശുപത്രിയിൽ പോകാൻ കൂട്ടാക്കാത്ത അച്ഛൻ ഗ്യാസ് മൂലം ആശുപത്രിയിലേക്ക് പോകില്ലെന്ന് എനിക്ക് തോന്നി. അപ്പോൾ തന്നെ അതിവേഗം ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഞാൻ ഭയപ്പെട്ട വാർത്ത തന്നെയായിരുന്നു- ഹൃദയാഘാതം.ആഞ്ജിയോപ്ലാസ്റ്റി ചെയ്യാമെന്നും മൂന്നു നാളുകൾക്കുള്ളിൽ ആശുപത്രി വിടാമെന്നും ഡോക്ടർ. ചേട്ടനെ ആശുപത്രിയിൽ നിർത്തി അമ്മയേയും കൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു.രാത്രി എട്ടുമണിയോടെ ആഞ്ജിയോപ്ലാസ്റ്റി സാധ്യമല്ലെന്നും നാളെ ബൈപാസിനെപ്പറ്റി ആലോചിക്കാമെന്നും ഇന്ന് ബ്ലോക്കുകൾ അലിയിച്ചു കളയാനുള്ള മരുന്ന് നൽകാൻ പോകുകയാണെന്നും ഡോക്ടർമാർ അറിയിച്ചതായി ചേട്ടൻ പറഞ്ഞു.പക്ഷേ രാവിലെ നാലു മണിക്ക് ചേട്ടൻ മരണവാർത്ത വിളിച്ചറിയിച്ചു. അച്ഛൻ ഇനി ഇല്ല എന്ന സത്യത്തിലേക്ക് ഞാൻ ഉണർന്നു.

തലേന്ന് എന്റെ വീട്ടിൽ ഉറങ്ങിയ അമ്മയേയും കൂട്ടി പത്തുമീറ്റർ മാത്രം അകലെയുള്ള പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് നടന്നപ്പോൾ മുറ്റത്ത് നിറയെ കപ്പങ്ങകൾ വീണു കിടക്കുന്നു. എന്താണെന്ന് മനസ്സിലായില്ല ആദ്യം. അച്ഛൻ നട്ടുവളർത്തിയ കപ്പങ്ങ മരം അച്ഛൻ സ്ഥിരമായി കിടന്നുറങ്ങാറുള്ള സെറ്റിയിട്ടിരിക്കുന്ന ഭാഗത്തേക്ക് മറിഞ്ഞുവീണിരിക്കുന്നു. ഒരു ഓട് അൽപം അനങ്ങിയതല്ലാതെ മറ്റൊരു കുഴപ്പവുമില്ല. ഒരാഴ്ച മുന്നേ അച്ഛൻ നട്ട ജാതി മരങ്ങളിലൊന്ന് കടപുഴകി വീണിരുന്നു. കായ്ക്കുക പോലും ചെയ്യാതെ പെട്ടെന്ന്. കൃഷിഭവനിൽ നിന്നും ജാതിമരത്തിന് നഷ്ടപരിഹാരം നൽകാനെത്തിയവരാണ് മരണത്തിന് മൂന്നു നാൾ മുമ്പ് അച്ഛന്റെ ചിത്രങ്ങൾ പകർത്തിയത്. അച്ഛൻ ഒടുവിൽ നട്ട ചെണ്ടുമല്ലികൾക്കൊപ്പമുള്ള ചിത്രങ്ങളുമുണ്ടായിരുന്നു അതിൽ. മരണശേഷമാണ് എനിക്കവ അവർ അയച്ചുതരുന്നത്. എത്ര സന്തോഷവാനായിരുന്നു മരണത്തിനു മുമ്പുള്ള ആ ദിവസങ്ങളിലും അച്ഛൻ.

എത്ര വേഗത്തിലായിരുന്നു ആ യാത്ര. ആശുപത്രിയിലേക്ക് തലേന്നു വൈകിട്ട് നടന്നു കയറിയ അച്ഛന്റെ നിശ്ചലമായ ശരീരം. ചെറുപുഞ്ചിരിയോടെ ഉറങ്ങിക്കിടക്കുന്നതുപോലുള്ള ഭാവം. മരണപ്പെട്ടുവെന്ന് ആ മുഖം കണ്ടാൽ തോന്നുകയേ ഇല്ല. പൂജാചടങ്ങുകൾക്കെല്ലാം എതിരായിരുന്നു അച്ഛനെന്നതിനാൽ അവയൊന്നും നടത്തിയില്ല. അച്ഛന്റെ ശരീരം പൊതുദർശനത്തിനു വച്ചശേഷം കോട്ടയിൽകോവിലകം പൊതു ശ്മശാനത്തിലേക്കുള്ള യാത്ര. ആംബുലൻസിൽ അച്ഛനും ഞാനും ചേട്ടനും മാത്രമായിരുന്നു. ഞാൻ അച്ഛന്റെ മുഖത്തു കൂടി വിരലോടിച്ചു. അച്ഛൻ മരിച്ചുവെന്ന് തോന്നുമായിരുന്നില്ല അപ്പോഴും.

പിറ്റേന്ന് അച്ഛന്റെ മരണസർട്ടിഫിക്കറ്റിനായി ആശുപത്രിക്കു കൈമാറാൻ ആധാർ കാർഡ് തപ്പിയെടുക്കാൻ ശ്രമിക്കവേ അത് സാധാരണ വയ്ക്കുന്നിടത്ത് കാണുന്നില്ല. എല്ലായിടവും അരിച്ചുപെറുക്കി. എല്ലായ്‌പ്പോഴുമെന്നപോലെ അമ്മ പറഞ്ഞു: ‘ആധാർ കാർഡ് എവിടെയെന്ന് അച്ഛനെ വിളിച്ചു ചോദി്ച്ചാൽ പോരെ?’ മരണത്തെ ഉൾക്കൊള്ളാൻ അമ്മയ്ക്കായിട്ടില്ല. എങ്ങനെ സാധിക്കാനാണ്? ഇന്നലെ വരെ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നതാണല്ലോ. ഇന്നലെ വരെ കുസൃതികളും കൊച്ചുവർത്തമാനങ്ങളുമായി യാതൊരു കുഴപ്പവുമില്ലാതെ നടന്നതാണല്ലോ.

ഓഗസ്റ്റ് പതിനാറാം തീയതി രാവിലെ ഞാൻ അച്ഛനൊപ്പമുള്ള പതിവു പത്രപാരായണത്തിനെത്തിയപ്പോൾ അച്ഛൻ പറഞ്ഞു: ‘ഇത്തവണ നീയെനിക്ക് ഓണക്കോടിയൊന്നും എടുക്കണ്ട. നീ ഓരോ വർഷവുമെടുത്തു തരുന്ന വസ്ത്രങ്ങൾ തന്നെ ഉപയോഗിക്കാതെയിരിക്കുകയാണ്.’ഞാൻ അതിനു മറുപടി പറയാതെ വെറുതെ പുഞ്ചിരിച്ചപ്പോൾ അച്ഛൻ കുറെക്കൂടി ശബ്ദത്തിൽ പറഞ്ഞു: ‘ഓണക്കോടി എനിക്ക് എടുക്കണ്ട.’അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. ഓണക്കോടിയെടുക്കുന്നത് മകന്റെ അവകാശമാണെന്നും അത് കിട്ടുമ്പോൾ അച്ഛന്റെ മുഖത്ത് വിരിയുന്ന ആ പുഞ്ചിരി മകന്റെ ആനന്ദമാണെന്നും അച്ഛനോട് പറയേണ്ടതില്ലല്ലോ. പക്ഷേ….—————————

(അച്ഛനുമമ്മയും ചെണ്ടുമല്ലികൾക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നില്ല. പ്രിയ സുഹൃത്തായ പ്രസാദ് അത് സാധിച്ചു നൽകി. ഫോട്ടോഷോപ്പ് ചെണ്ടുമല്ലികൾക്കു മുന്നിൽ അവരെ ഒരുമിപ്പിച്ചു…)

J Binduraj

Share News