ഭിന്നശേഷി സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നടപടി അനീതി: ഇൻഡാക്…!

Share News

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കാലങ്ങളായി നല്കിക്കൊണ്ടിരിക്കുന്ന 28,500 രൂപയിൽ നിന്നും 12,000 രൂപ വെട്ടിക്കുറച്ചതും ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നല്കിയിരുന്ന 600രൂപയുടെ പ്രതിമാസ സഹായം രണ്ടു വർഷമായി നിർത്തി വച്ചതുമായ സർക്കാർ നടപടികൾ തികച്ചും അനീതിയും ഭിന്നശേഷിക്കാരോടുള്ള അവഹേളനവും ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് സർക്കാരിന് എന്തുമാകാമെന്നുമുള്ള ധിക്കാരവുമാണെണന്നും ഇൻഡ്യൻ നാഷണൽ ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസ് – ഇൻഡാക് പ്രസ്താവിച്ചു.

ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബെലിറ്റി, വൈകല്യമുള്ള രോഗബാധിതർ എന്നിവർക്കും അവരെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങൾക്കും ഈ തുക നേരിയ ആശ്വാസം നല്കിയിരുന്നു. കൂനിൻമേൽ കുരു എന്നതുപോലെ അവരുടെ മുഖത്തേറ്റ പ്രഹരമാണ് സർക്കാരിന്റെ ഈ ഇരുട്ടടി. കേരള സർക്കാർ അവ ഉടൻ പുന:സ്ഥാപിക്കണമെന്നും അംഗപരിമിതർക്കും അവരുടെ കുടുംബങ്ങൾക്കും തൊഴിലുറപ്പ് മാതൃകയിൽ ജീവനബത്ത ലഭിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാരുകൾ മുന്നോട്ടു വരണമെന്നും ഇൻഡാക് ആവശ്യപ്പെട്ടു.

ഇൻഡാക് നാഷണൽ പ്രസിഡന്റ് ഡോ.എഫ്എം. ലാസറിൻ്റെ അധ്യക്ഷതയിൽ നടന്ന ഓൻലൈൻ യോഗം അഖിലേന്ത്യാ ചെയർമാൻ സിഎസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.

അംഗപരിമിതർക്ക് എന്നും അവഗണനയാണ്. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ അവർക്ക് സംവരണവും പ്രാതിനിധ്യവും ലഭിച്ചിരുന്നുവെങ്കിൽ ഇത്തരം അവഗണനകളെ മുളയിലേ ചെറുക്കാമായിരുന്നു. പാർട്ടികളും മുന്നണികളും മാധ്യമങ്ങളും പൊതു സമൂഹവും ഇതിന് വേണ്ട പരിഗണന നല്കുന്നില്ല. അതാണ് അംഗപരിമിതരുടെ മുഖ്യധാരാ പ്രയാണത്തിന് തടസമായി വരുന്നത്. യോഗം വിലയിരുത്തി.

സംസ്ഥാന കോർഡിനേറ്റർ റഹ്മാൻ മുണ്ടോടൻ, മീഡിയ കോർഡിനേറ്റർ മുഹസിൻ ബാബു വണ്ടൂർ, ജില്ലാ പ്രസിഡന്റുമാരായ റ്റിഏ. സൈനുദ്ദീൻ കാസർകോട്, വി.ജി. സജീവ് പാലക്കാട്, റ്റിസി.റോയി വയനാട്, വൈ.രാജു. തിരുവനന്തപുരം, സുഷമാ രാജീവ്, എസി. ബേബി കോട്ടയം, ഹജാസ്. ടികെ കണ്ണൂർ, റ്റിഎം. ഇർഷാദ് എർണാകുളം, ഉബൈദ് കുറ്റിയാടി കോഴിക്കോട്, ഷീബ അനിൽ കുമാർ ആലപ്പുഴ, ഏയ്ഞ്ചൽ കൊല്ലം എന്നിവർ പ്രസംഗിച്ചു.

Share News