ആയുസ്സുള്ളിടത്തോളം പാവപ്പെട്ട മനുഷ്യരോടൊത്തു ജീവിക്കാനുള്ള ജോൺ പിതാവിന്റെ അദമ്യമായ ആഗ്രഹമായിരിക്കാം ഇടവക ശുശ്രൂഷ യിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുപോക്ക്.

Share News

കേരളത്തിൽ ഇതൊരു വാർത്തയാണ്

എം ഡി ജോയ് മഴുവഞ്ചേരി ആയത്തുപടി

അഭിവന്ദ്യ ജോൺ വടക്കേൽ പിതാവ് മെത്രാൻ ശുശ്രൂഷയിൽ നിന്ന് വിരമിച്ചശേഷം വീണ്ടും ഇടവകശുശ്രൂഷയിലേക്ക് തിരികെ പോകുന്നു എന്ന വാർത്ത കേരളീയരായ നമ്മെ സമ്പന്ധിച്ചിടത്തോളം അത്ഭുതകരമായ ഒരു വാർത്തയാണ്. കാരണം, നാമൊരിക്കലും ഇവിടെ കാണാത്തതും കേൾക്കാത്തതുമായ കാര്യമാണ് ഇത്. ഇതിന്റെ ശരിയും തെറ്റും വ്യാഖ്യാനിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

2009 ആഗസ്റ്റ് 14ന് പരി. പിതാവ് അഭിവന്ദ്യ ഗ്രേഷ്യൻ പിതാവിന്റെ പിൻഗാമിയായി വടക്കേൽ പിതാവിനെ നിയമിക്കുകയും 2009 ഒക്ടോബർ 22ന് ബിജ്നോർ മിഷൻ രൂപതയുടെ ദ്വിതീയമെത്രാനായി അഭിവന്ദ്യ പിതാവ് ഭരണം ഏറ്റെടുക്കുകയും ചെയ്തു. മെത്രാഭിഷേകത്തിനുശേഷം, കേരളത്തിൽ വന്ന അഭിവന്ദ്യ ജോൺ പിതാവുമായി ആലുവ പുളിഞ്ചോടിനടുത്തുള്ള സിഎംഐ ഹൌസിൽ വച്ച്
സൺ‌ഡേ ശാലോം പത്രത്തിനുവേണ്ടി ഒരു അഭിമുഖം നടത്താൻ അവസരം ലഭിച്ചിരുന്നു. വടക്കേൽ പിതാവിന്റെ ലാളിത്യവും മിഷൻ പ്രവർത്തനങ്ങളോടുള്ള സ്നേഹവും തീക്ഷ്ണതയും അടുത്തറിയാൻ ലഭിച്ച ഒരു സന്ദർഭമായിരുന്നു അത്. അന്ന് അഭിമുഖത്തിൽ പിതാവ് പറഞ്ഞ ഏതാനും ചില കാര്യങ്ങൾ ഒരു ദശകത്തിനുശേഷം ഇപ്പോൾ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രവൃത്തിയോട് അത്ഭുതമല്ല, തികച്ചും ആദരവാണ് തോന്നുന്നത്.

കേരളത്തിലെ പോലെ ‘അരമന ‘ സങ്കൽപ്പങ്ങൾ ഒന്നും മിഷൻ രൂപതകളിൽ കാണില്ല എന്ന് പുഞ്ചിരിയോടെ അന്ന് പിതാവ് പറഞ്ഞത് ഇപ്പോൾ ഓർത്തുപോകുകയാണ്.

തീർത്തും പാവപ്പെട്ട, വിദ്യാഭ്യാസ മില്ലാത്ത മനുഷ്യർ. അരമനയിലിരുന്നുള്ള ഭരണമല്ല, അജഗണങ്ങളോടൊത്തുള്ള സഹവാസമാണ് മിഷൻ പ്രവർത്തനങ്ങളുടെ വിജയം.

രാവിലെ ദൈവാലയങ്ങളിലൊ മിഷൻസ്റ്റേഷനുകളിലോ നടക്കുന്ന ദിവ്യബലിക്കുശേഷം, വൈദികരും ബിഷപ്പുമാരുമൊക്കെ സൈക്കിളുകളിൽ പുറത്തേക്ക് ഇറങ്ങുകയാണ്. പാവപ്പെട്ടവരിലെ ക്രിസ്തുവിന്റെ മുഖം കാണുവാനും അവർക്ക് ക്രിസ്തുസ്നേഹം പകർന്നു നൽകുവാനുമായിട്ടാണ് ദൈനംദിനമുള്ള ഈ യാത്ര.

ഒരു മെത്രാന്റെ ചമയങ്ങളോ സന്നാഹങ്ങളോ ഇല്ലാതെ തെരുവുകളിലൂടെയുള്ള ഈ യാത്രയിൽ അതൊരു മെത്രാനാണെന്നു തിരിച്ചറിയുന്നതുതന്നെ കഴുത്തിലെ കുരിശുമാല കണ്ടിട്ടു മാത്രമാണ്. എല്ലാവരും പരസ്പരം അഭിവാദ്യം ചെയ്യും. ചിലപ്പോൾ പറമ്പിലെ കൃഷിയിടത്തിലും ഒരു മൺവെട്ടിയുമായി മെത്രാനെ കണ്ടെന്നുവരും. അധ്വാനത്തെ ആരാധനായാക്കി മാറ്റി, അജഗണങ്ങളിൽ അലിവിന്റെ നുറുങ്ങുവെട്ടം തെളിക്കുമ്പോഴാണ് പ്രഭാതത്തിലെ ഓരോ വിശുദ്ധ കുർബാനകളും അർത്ഥവത്തായി മാറുന്നതെന്ന ജോൺ പിതാവിന്റെ ദർശനം ഒരു പക്ഷേ, മിഷൻ മേഖലകളിലെ പൊതുവായ പ്രേഷിതചിന്തയാണെന്നു പറയാം.

ആയുസ്സുള്ളിടത്തോളം പാവപ്പെട്ട മനുഷ്യരോടൊത്തു ജീവിക്കാനുള്ള ജോൺ പിതാവിന്റെ അദമ്യമായ ആഗ്രഹമായിരിക്കാം ഇടവക ശുശ്രൂഷ യിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുപോക്ക്. തന്നെ വിളിച്ചവനുവേണ്ടി മരണം വരെയും വിശ്രമമില്ലാതെ അധ്വാനിക്കണം എന്ന ബോധ്യമായിരിക്കാം ഇതിനുള്ള കാരണം.

ബിഷപ്പെന്നോ വൈദികനെന്നോ അത്മായനെന്നോ ഭേദമില്ലാതെ നാമെല്ലാവരും ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടാൻ കടപ്പെട്ടവരാണെന്നും മരണം വരെയും അതാണ് നമ്മുടെ ദൗത്യമെന്നും ജോൺ പിതാവ് പറയുക മാത്രമല്ല, പ്രവൃത്തിയിലൂടെ നമ്മോട് പ്രഘോഷിക്കുകയാണ് ചെയ്യുന്നത്.

അരമനകളുടെയും കൊട്ടാരങ്ങളുടെയും സുഖശീതളിമയിൽ നിന്നും വിട്ടിറങ്ങി അഹോരാത്രം ആത്മാക്കളെ നേടാനുള്ള ഓട്ടം തുടങ്ങാൻ നമുക്ക് എല്ലാവർക്കും കടമ ഉണ്ട്. ജോൺപിതാവിന്റെ ജീവിതവും ദർശനവും നമ്മോട് ആഹ്വാനം ചെയ്യുന്നതും അതുതന്നെയാണ്.

വിശുദ്ധ കൊച്ചുത്രേസ്സ്യ യെ പോലെയും അൽഫോൻസാമ്മയെപോലെയും അകത്തളങ്ങളിലിരുന്നും, മദർ തെരേസയെപോലെയും വിൻസെന്റ് ഡി പോളിനെപോലെയും തെരുവുകളിൽ തേടിനടന്നും, മാക്സിമില്യൺ കോൾബെയെപ്പോലെ അപരനുവേണ്ടി ജീവൻ കൊടുത്തും, ജോൺ മരിയ വിയനിയെപ്പോലെ പൗരോഹിത്യശുശ്രൂഷ ചെയ്തും, കാർലോയെപ്പോലെ നവമാധ്യമങ്ങൾ വഴിയുമൊക്കെ സ്വർഗത്തിലേക്ക് ആത്മാക്കളെ നേടുന്ന വിശുദ്ധ ജീവിതങ്ങളായി നമുക്ക് എല്ലാവർക്കും മാറാൻ കഴിയും.

നമ്മുടെ വിളി തിരിച്ചറിയുക, നമ്മെക്കുറിച്ചുള്ള ദൈവഹിതം മനസ്സിലാക്കി മുന്നേറുക. ഇതുമാത്രമേ നാം ചെയ്യേണ്ടതുള്ളൂ. ചില തിരിച്ചുപോക്കുകൾക്ക് നമുക്ക് സമയമായി എന്ന തിരിച്ചറിവ് നല്ലതും ന്യായവും യുക്തവുമാണ്.

എം ഡി ജോയ് മഴുവഞ്ചേരി ആയത്തുപടി

Share News