ഉമ്മൻ ചാണ്ടിയുടെ നിയമസഭാ ജൂബിലി നന്മയുടെ നാൾ വഴികൾ

Share News

ഉമ്മൻ ചാണ്ടി നിയമസഭയിൽ അംഗമായിട്ടു 50 വർഷമാകുന്നു. തുടർച്ചയായ രാഷ്ട്രീയ പദവികളുടെ ഔന്നത്യത്തിലും ഒ. സി.യ്ക്ക് മാത്രം അതിൽ വലിയ ലഹരിയൊന്നുമില്ല എന്നതാണ് ഉമ്മൻ ചാണ്ടിയെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
ആഹ്ലാദലഹരിയിൽ ആഘോഷം പങ്കിടുന്നതു സുഹൃ ത്തുക്കളും സഹപ്രവർത്തകരും അനുയാ യികളും പിന്നെ അൻപതു വർഷമായി ഒ.സി.യെ തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി തുടർച്ചയായി നിയമ സഭയിലേക്കയക്കുന്ന പുതുപ്പള്ളിയിലെ ജനങ്ങളും. പക്ഷെ ഇപ്പോൾ ഒ.സി.യുടെ നിയോജക മണ്ഡലം കേരളമാണ്.

ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലിറങ്ങിയിട്ടു 60 വർഷമായി.
നിയമസഭയിലെത്തിയിട്ടു 50 വർഷവും. മൂന്നു തവണ
മന്ത്രി. പിന്നെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും. മറ്റൊരിക്കൽ യു.ഡി.എഫ്. കൺവീനർ. ഇപ്പോൾ
എ. ഐ. സി.സി. ജനറൽ സെക്രെട്ടറിയും കോണ്ഗ്രസ് പ്രവർത്തക സമിതി അംഗവും. സ്റ്റേറ്റ് കോണ്ഗ്രസ്സിന്റെ യും സ്വാതന്ത്ര്യസമരത്തിന്റെയും അഭിമാനകരമായ കുടുംബപശ്ചാത്തലവും ഉമ്മൻ ചാണ്ടിക്ക് സ്വന്തം.

കേരളം കണ്ട ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന് ഉത്തരമായി പൊതുവെ വരാൻ രണ്ടു പേരെ ഉള്ളു എന്നതാണു യാഥാർഥ്യം. അതാണ് വസ്തുതയും.. ഈ.കെ.നായനാരും ഉമ്മൻ ചാണ്ടിയും. മറ്റുള്ളവരുടെയെല്ലാം കസേരകൾ ഇക്കാര്യ ത്തിൽ ഇവർക്ക് പിന്നിലാണ് എന്നു കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം സമ്മതപത്രമെഴുതും. അതാണ് ശരിയുത്തരം. രണ്ടുപേരേയും ജനങ്ങൾ ഒന്നാംതരം ലീഡർ മെറ്റീരി യൽസ് എന്ന ഗണത്തിലാണ് പെടുത്തി യിട്ടുള്ളത്. നല്ല ചീഫ് മിനിസ്റ്റർ മെറ്റിരിയൽസ് എന്നു പൊതുസമൂഹവും അവരെ വിലയിരുത്തി. ഇവർ രണ്ടുപേരെക്കാളും പ്രതാപികളായ മുഖ്യമന്ത്രിമാരും ബുദ്ധിശാലികളും തന്ത്രശാലികളുമായ മുഖ്യമന്ത്രിമാരും ആദർശവാദികളായ മുഖ്യമന്ത്രിമാരും വളരെ കർക്കശ ക്കാരായ മുഖ്യമന്ത്രിമാരും പിന്നെ സാത്വികരും താത്വികരുമായ മുഖ്യമന്ത്രിമാരും ഇവരെക്കാളെല്ലാം വായനയും എഴുത്തും പാണ്ഡിത്യവുമുണ്ടായിരുന്നവരും പ്രഭാഷകരും നിയമസഭാസംവാദങ്ങളിൽ പരിണിത പ്രജ്ഞരുമായ മുഖ്യമന്ത്രിമാരുമൊക്കെ വന്നുപോയിട്ടു മുണ്ടാവും. പക്ഷെ ജനങ്ങളെ അവരുടെ ഹൃദയ ങ്ങളോടു ചേർത്തുപിടിച്ചവരും ജനങ്ങൾ അവരുടെ ഹൃദയങ്ങളോട് ചേർത്തുവച്ചവരുമായ രണ്ടു മുഖ്യ മന്ത്രിമാർ നായനാരും ഉമ്മൻചാണ്ടിയുമാണെന്നതു പ്രത്യയ ശാസ്ത്ര ഭേദങ്ങൾക്കപ്പുറം ഒരുപക്ഷേ സർവ്വരും സമ്മതിച്ചേക്കും. ഒരാൾ നിഷ്‌കളങ്കമായ നർമ്മം കൊണ്ടാണ് ജനങ്ങളെ കൂടെ നിർത്തിയതെ ങ്കിൽ മറ്റേയാൾ രാപകൽഭേദമന്യേ ജനങ്ങൾക്കിടയിൽ നിന്നു കൊണ്ടും നിരന്തരം ജനങ്ങളോടിടപെട്ടു നിന്നു കൊണ്ടുമാണ് ഇതു സാധിച്ചെടുത്തത്. രണ്ടിനും
രണ്ടാളോടും രാഷ്ട്രീയ കേരളം കടപ്പെട്ടിരിക്കുന്നു.

അറുപതു വർഷത്തിലധികമായി എനിക്ക് ഒ.സി.യെ അറിയാം. ഒരേ കാലത്താണ് ഒ.സി. മലയാള മനോരമ ബാലജന സഖ്യത്തിന്റെയും ഞാൻ ദീപിക ബാലജന സഖ്യത്തി ന്റെയും നേതൃനിരയിൽ വരുന്നത്. പിന്നീട് കെ.എസ്. യൂവിലും കോണ്ഗ്രസ്സിലും ഒരേ കാലത്തു സജീവമായി. ഞങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലവും
അതിനു സഹായിച്ചിരിക്കണം.പാലായിൽ എനിക്ക് പ്രൊഫ. കെ.എം.ചാണ്ടി സാറും കോട്ടയത്തു ഉമ്മൻ ചാണ്ടിക്ക് ശ്രീ പി.സി. ചെറിയാനുമായിരുന്നു രാഷ്ട്രീയ ഗുരുക്കന്മാരും മാർഗ്ഗദർശികളുമായത്. അന്ന് വയലാർ രവിയും എം.എ. ജോണും എ. കെ. ആന്റണിയും ഐസക് അറയ്ക്കലും ഉമ്മൻ ചാണ്ടിയും ഒക്കെ ആയിരുന്നു യുവനിരനേതാക്കളുടെ മുൻപന്തിയിൽ.
ഒ. സി. തുടർന്ന് കെ.എസ്. യു. വിന്റെയും യൂത്ത് കോണ്ഗ്രസ്സിന്റെയും തലപ്പത്ത് വന്നു. ഞാൻ പാലാ ടൗൺ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ചുമതലയിലും. പിന്നീട് 1969ൽ കോൺഗ്രസ് ദേശീയ തലത്തിൽ ഇന്ദിരാവിഭാഗവും മൊറാർജിവിഭാഗവു മെന്നു രണ്ടായപ്പോൾ ചാണ്ടി സാർ ഇന്ദിരാ വിഭാഗ ത്തിൽ ഉമ്മൻ ചാണ്ടിയൂടെയും പി.സി. ചെറിയാൻ മൊറാർജി വിഭാഗത്തിൽ എന്റെയും ഏറ്റവും അടുപ്പമുള്ള നേതാക്കളായി. രണ്ടു ഭാഗത്തും
എ. ഐ.സി.സി യിൽ കോട്ടയം ജില്ലയിൽ ഓരോ ഒഴിവുണ്ടായപ്പോൾ ഇന്ദിരാവിഭാഗത്തിൽ നിന്നു ഒ. സി
യും മൊറാർജി വിഭാഗത്തിൽ നിന്നു ഞാനുമാണ്
എ. ഐ. സി.സി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയമായി മറുഭാഗത്തായപ്പോഴും ചാണ്ടിസാർ എന്നെയും പി.സി. ചെറിയാൻ ഉമ്മൻ ചാണ്ടിയെയും തുടർന്നും ഹൃദയത്തോട് ചേർത്തു തന്നെ പിടിച്ചു. ഞങ്ങൾ രണ്ടുപേർക്കും രണ്ടുപേരും ഒരുപോലെ ഇഷ്ട നേതാക്കളായി എന്നതാണ് സത്യം. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ പി.സി. ചെറിയാനാ യിരുന്നു സംഘടനാ കോൺഗ്രസ് സ്ഥാനാർഥി. ഉമ്മൻ ചാണ്ടിയെ ഇന്ദിരാ കോൺഗ്രസ് സ്ഥാനാർഥിയാക്കി യത് കെ.എം ചാണ്ടി സാറാണ്. മാർക്സിസ്റ്റ് സ്ഥാനാർഥിയായി ഈ.എം. ജോർജും കൂടി വന്നതോടെ പുതുപ്പള്ളിയിൽ ത്രികോണ മത്സരം ഉറപ്പായി.
പി. സി.ചെറിയാനും ഉമ്മൻ ചാണ്ടിയും മത്സരിച്ചാൽ ഇടതുസ്ഥാനാർഥിക്കു ജയവും ഉറപ്പായിരുന്നു. രണ്ടുപേരും തോൽക്കുമെന്നു തീർച്ചയായപ്പോൾ ശ്രീ പി. സി. ചെറിയാൻ സ്വന്ത നിലയിൽ തന്റെ. സ്ഥാനാർ ത്ഥിത്വംപിൻവലിച്ചുകൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ വിജയം ഉറപ്പാക്കിയത്. ആ വകയിൽ അന്ന് പി.സി. ചെറിയാൻ സംഘടനാ കോണ്ഗ്രെസ്സിൽ കേട്ട വിമർ ശനങ്ങൾക്കും കണക്കുണ്ടായിരുന്നില്ല.പക്ഷെ അദ്ദേഹം
തന്റെ കമ്മ്യൂണിസ്റ്റു വിരുദ്ധ നിലപാടിൽ ഉറച്ചു നിന്നു.

ഏറ്റവും രസകരമായ കാര്യം പുതുപ്പള്ളിയിൽ ആദ്യം സംഘടനാ കോണ്ഗ്രസ്സ് നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പിൽക്കാ ലത്തു സുപ്രീംകോടതിജഡ്ജി ആയ കെ. ടി. തോമസിനെ ആയിരുന്നുവെന്നതാണ്. അന്നദ്ദേഹം കോട്ടയത്തെ പ്രമുഖനായ വക്കീലും സംഘടനാ കോൺഗ്രസ് നേതാവുമായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മാത്രമുള്ളപ്പോഴാണ് തോമസ് സാറിന്റെ പേര് വോട്ടേ ഴ്‌സ് ലിസ്റ്റിൽ ഇല്ല എന്നു കണ്ടെത്തുന്നത്. അവസാന നിമിഷമാണ്ഇഷ്ടമില്ലാതിരുന്നിട്ടും പി.സി. ചെറിയാന് സ്ഥാനാർഥി ആകേണ്ടി വന്നതും പിന്നീട് മത്സരത്തിൽ നിന്നും പിന്മാറാൻ അദ്ദേഹം സ്വയം തയ്യാറായതും. പുതുപ്പള്ളിയിൽ നിന്നും ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാർഥി ജയിക്കാൻ സ്വാഭാവികമായും മനോരമയും ഇഷ്ടപ്പെട്ടിട്ടുണ്ടാവു കയില്ല. കെ. സി. മാമ്മൻ മാപ്പിളയുടെ കമ്മ്യൂണിസ്റ്റു വിരോധം അദ്ദേഹത്തിന്റെ മക്കൾക്കു മാത്രമല്ല സ്വന്തം സഹോദരീ പുത്രനായിരുന്ന പി. സി. ചെറിയാനും പാരമ്പര്യ വഴിയിൽ തന്നെ കിട്ടിയിരുന്നിരിക്കണം!!

ഇപ്പോൾ ആലോചിക്കുമ്പോൾ ഇങ്ങനെയെല്ലാം അന്നു സംഭവിച്ചതിനു പിന്നിൽ പുതുപ്പള്ളി പുണ്യവാന്റെയും ഒരു കൈ ഉണ്ടായിരുന്നുവന്നു വിശ്വസിക്കുവാനാണ്
എനിക്കുമിഷ്ടം. ഉമ്മൻ ചാണ്ടി ഇപ്പോഴും മുടങ്ങാതെ
പുതുപ്പള്ളിപള്ളിയിൽ പോകുന്നതിന്റെ രഹസ്യവും
മറ്റൊന്നാവാനിടയില്ല. സംഭവിക്കുന്നതെല്ലാം നല്ലതിനെന്നാണല്ലോ ഭഗവത് ഗീതയും പറയുന്നത്.
എന്റെയും ഉമ്മൻ ചാണ്ടിയുടെയും നേതാവായിരുന്ന
പി.സി. ചെറിയാനു അന്ന് തെരെഞ്ഞെടുപ്പ് തോൽവി യുടെ അഭിമാനക്ഷതം ഉണ്ടായില്ല. പുതുപ്പള്ളി ക്കാർക്കു മിടുക്കനായ ഒരു യുവ എം.എൽ. എ യെ കിട്ടി. കേരളത്തിലെ ജനങ്ങൾക്ക് പിൽക്കാലത്തു ഒരു നല്ല മുഖ്യമന്ത്രിയെയും. അന്ന് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരി ല്ലാതെപോയ വകയിൽ കോട്ടയത്തു നിന്നു നമുക്ക്
ഒരു നല്ല സുപ്രീംകോടതി ജഡ്ജിയും വന്നു!!

ഉമ്മൻ ചാണ്ടിയും ഞാനും അന്നും ഇന്നും
ഒരേ പ്രായമാണ് !! ജനനവും ഒരേവർഷം. ഒരേ മാസവും.
1943 ഒക്ടോബർ. ഞാൻ 24നും ഒ.സി. 31നും. അതുകൊണ്ടു ഞാൻ പരിചയപ്പെട്ട കാലം മുതൽ
ഒ.സി. എന്നു വിളിച്ചു. അതദ്ദേഹം എനിക്ക് അനുവദിച്ചു തന്ന ഒരവകാശവുമായിരിക്കണം..എന്നാൽ എന്നെ എന്നും മൂത്തയാൾ എന്ന പരിഗണനയിൽ സിറിയക് തോമസ് എന്നു മുഴുവനായെ വിളിച്ചിട്ടുള്ളൂ.. അദ്ദേഹം മുഖ്യമന്ത്രിയും ഞാൻ വൈസ് ചാൻസിലറും ആയിരി ക്കെ ഒരിക്കൽ ഞാൻ മറ്റുള്ളവരുടെ മുന്നിൽ വച്ചു ഒ.സി. എന്നു വിളിക്കുന്നതിലെ അനൗചിത്യം വിചാരിച്ചു സി.എം. എന്നു വിളിച്ചപ്പോൾ എന്നെ നോക്കി ഒ.സി. ഒരു ചിരി ചിരിച്ചു. എന്നിട്ടു എന്നെ തിരിയെ വി. സി. എന്നു വിളിച്ചു അപ്പോൾ തന്നെ പ്രതികാരം ചെയ്യുകയും ചെയ്തു!

ഏതു രാഷ്ട്രീയ നേതാവിനെയും പോലെ ഒ.സി.യും
അധികാരം ആസ്വദിക്കുന്നുണ്ടാവണം.അതു രാഷ്ട്രീയത്തിന്റെ ഒരു അനിവാര്യതയുമാണ്. പക്ഷെ അധികാരത്തിന്റെ ആഢംബരങ്ങളിൽ അഭിരമിക്കുന്ന ഒരാളായി ഇന്നേവരെ ഉമ്മൻ ചാണ്ടിയെഎനിക്ക് തോന്നിയിട്ടില്ല. ഒരിക്കലും ഒ. സി. അങ്ങിനെ ആയിരുന്നിട്ടുമില്ല. സാധാരണ നേതാക്കളെപ്പോലെ— മുന്നണി ഭേദമില്ലാതെ — വസ്ത്രധാരണത്തിലോ പാദരക്ഷയിലോ ഒന്നും — തന്റെ സ്വതസിദ്ധമായ ലളിത ജീവിതശൈലിക്കു വിരുദ്ധമായ ഒരു പ്രകടനപരതയും ഉമ്മൻ ചാണ്ടി ഇന്നേവരെ കാണിച്ചു കണ്ടിട്ടുമില്ല. ഭക്ഷണത്തോടും പ്രത്യേക മമതകളൊന്നുമില്ലല്ലോ. ഭക്ഷണകാര്യത്തിൽ സമയ നിർബന്ധങ്ങളുമില്ല. ഉറങ്ങാനും കട്ടിലോ തലയിണയോ ഒന്നും നിർബന്ധവുമില്ല. പണ്ടും ഇന്നും ഒ.സി.ക്ക് സുഖനിദ്രയും യാത്രയിൽതന്നെയാണെന്നും പറയാം. അതാണ് പ്രായോഗികവും. ഡൽഹി വിമാന യാത്രകളിൽപ്പോലും ഇക്കോണമി ക്ലാസ്സിലാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി യായിരുന്നപ്പോഴും യാത്രചെയ്തു കണ്ടിട്ടുള്ളത്. ആളുകൾക്കൊപ്പമായിരിക്കുമ്പോഴാണ് ഒ.സി. കൂടുതൽ സ്വസ്ഥനാകുന്നത് എന്നു പറയുന്നതിലും കാര്യമുണ്ടെ ന്നു തന്നെ എനിക്കും തോന്നുന്നു.

ഉമ്മൻ ചാണ്ടികഥകൾ പറഞ്ഞും കേട്ടും കണ്ടും ഒട്ടേറെയുണ്ട്‌. മിക്കതും നർമ്മത്തിന്റെ മേമ്പൊടി ചാലിച്ചെടുത്തവയാണ്. എന്നാൽ എന്റെ മനസ്സിൽ നിൽക്കുന്നത് പതിറ്റാണ്ടുകൾക്ക് മുൻപ് മുതലുള്ള
ചില ഓർമ്മകളാണ്. ആദ്യകഥ നടക്കുന്നത് 1969 ലാണ്. എറണാകുളം ഗസ്റ്റ് ഹൗസ്സിലെ വി.വി.ഐ. പി. മുറിയുടെ മുൻപിലെ കൊറിഡോറിലെ രണ്ടു കസേരകളിലായി ഞങ്ങൾ അന്ന് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന പനമ്പള്ളി ഗോവിന്ദ മേനോനെ കാണാൻ ഊഴം കാത്തി രിക്കുകയയാണ്. ഞാനന്ന് പാലാ കോളജിൽ അധ്യാപ കനാണ്. പാലാ ടൌൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും. ഒ.സി.
അന്ന് യൂത്ത്‌ കോണ്ഗ്രസ്സ് സ്റ്റേറ്റ് പ്രസിഡന്റും.
ഗാന്ധി ജന്മശതാബ്ദി പ്രഭാഷണത്തിന് പാലായിലേക്കു ക്ഷണിക്കാൻ ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ കത്തുമായിട്ടു ഞാനും ഉമ്മൻ ചാണ്ടി പനമ്പള്ളിയെ അവരുടെ ഒരു യൂത്ത് കോൺ ഗ്രസ് ക്യാമ്പിലേക്കു ക്ഷണിക്കാനും. എട്ടരയായിട്ടും മന്ത്രിയുടെ പ്രഭാത ഭക്ഷണം മുറിയിലേക്ക് കൊണ്ടു പോകുന്നതെയുള്ളൂ. രാവിലെ പുട്ടും പഴവുമാണ് പനമ്പള്ളിക്കു പഥ്യമെന്നു പണ്ടേ കേട്ടിട്ടുമുണ്ട്. ഒ.സിയും ഞാനും ഞങ്ങൾക്കറി യുന്ന അന്നത്തെ കോണ്ഗ്രസ്സ് നേതാക്കളുടെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചായി ചർച്ച. ഉമ്മൻ ചാണ്ടിക്കും എന്റെ സതീർത്ഥ്യനായ സാഹിത്യത്തിലെ നിത്യഹരിതൻ സക്കറിയയ്ക്കും ഞാൻ കണ്ടിട്ടുള്ള ഒരു ഗുണം പുറമെ അത്ര പ്രകടമല്ലാത്ത നല്ല നർമ്മമുണ്ടെന്നതാണ്. സക്കറിയക്കു ഇപ്പോഴും അതുണ്ട്. ഉമ്മൻ ചാണ്ടിക്കും ഇപ്പോഴും അതുണ്ടാകണം. അതു പുറത്തെടുക്കാത്തതു ഒരു പക്ഷെ ഒ.സി.യുടെ ഒരു നമ്പരാണെന്നും വരാം. എല്ലാറ്റിലും എന്നതുപോലെ ചിരിയിലും മിതത്വം തന്നെ മതിയെന്നു വച്ചതായിക്കൂടെന്നുമില്ല. കുറച്ചു കഴിഞ്ഞു ഒരാൾ വന്നു അകത്തേക്ക് ചെല്ലാൻ പറഞ്ഞപ്പോൾ ഒ.സി. എന്നോട് ആദ്യം പൊയ്ക്കൊള്ളാൻ പറഞ്ഞു മര്യാദ കാണിച്ചു. ഞാൻ തിരിച്ചും. ഉമ്മൻ ചാണ്ടി സമ്മതിച്ചില്ല.

പനമ്പള്ളി ഇരിക്കാനൊന്നും ആദ്യം പറഞ്ഞില്ല. കൊട്ടുകാപ്പള്ളിയുടെ കത്തുവായിച്ചതോടെ ആർ.വി.
യുടെമകനാണെന്നു ആദ്യംപറയാതിരുന്നതെന്താണെ ന്നു വക്കീൽ രീതിയിൽ ക്രോസ് വിസ്താരം ചെയ്തു
കൊണ്ടു ചിരിച്ചു. ഇരിക്കാൻ പറഞ്ഞിട്ടു കോളജിൽ
മാഷാണല്ലേ എന്നും കൊച്ചി ശൈലിയിൽ ചോദിച്ചു.
കൊട്ടുകാപ്പള്ളിയുടെ ആരോഗ്യസ്ഥിതിയും തിരക്കി.
ഞങ്ങൾ എത്ര മക്കളാണെന്നും എവിടെയൊക്കെ
എത്തിയെന്നും അന്വേഷിച്ചു. അമ്മയുടെ കാര്യവും.
പറഞ്ഞുകേട്ട ആളല്ലല്ലോ പനമ്പള്ളിയെന്നു തോന്നി.
ഗാന്ധി പ്രഭാഷണത്തിന് പാലായിൽ വരാമെന്നും സമ്മതിച്ചു. ഭക്ഷണം കൊട്ടുകാപ്പള്ളിയിൽ മതിയെന്നും
കോളജിൽ വേണ്ടെന്നും പറഞ്ഞു ചിരിച്ചു. കാര്യം മനസ്സിലായെന്ന മട്ടിൽ ഞാനും ചിരിച്ചു കൈകൂപ്പി.
ആള് നമ്മൾ വിചാരിച്ചപ്പോലെയൊന്നുമല്ലെന്നു മാത്രം
ഒ. സി. യോട് പറഞ്ഞു ഞാൻ മടങ്ങി.
പനമ്പള്ളിയെ കാണാൻ കാത്തിരുന്ന സമയത്തു ഞങ്ങൾ അക്കാലത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റ ശൈലികളെക്കുറിച്ചു താര
താരതമ്യ ചർച്ചചെയ്തതും ഓർമ്മിക്കുന്നു. ചില നേതാക്കൾ എത്ര അയത്ന ലളിതമായിട്ടാണ് പ്രവർത്ത
കരോട് ഇടപെടുന്നതെന്നും മറ്റുചിലർ പദവികളിലെ ത്തിയാൽ എന്തൊരു മസ്സിൽ പിടുത്തമാണെന്നും ഞങ്ങൾ നിരീക്ഷിച്ചു. അത്തരക്കാരായ ചിലരെപ്പറ്റി
പറഞ്ഞു ചിരിക്കുകയും ചെയ്തു.

ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം തോന്നുന്നത് ഇന്നേവരെ ഉമ്മൻ ചാണ്ടിയെപ്പറ്റി ആരും
അദ്ദേഹം എപ്പോഴെങ്കിലും ആരോടെങ്കിലും മര്യാദവിട്ടു
പെരുമാറിയതായി ഒ. സി.യുടെ എതിർച്ചേരിയിൽപ്പെട്ട
വർപോലും ആക്ഷേപം പറഞ്ഞിട്ടില്ല എന്നതാണ്. എന്നു
മാത്രവുമല്ല ഉപചാരമര്യാദകളുടെ പാഠങ്ങൾ പഠിക്കാ നുള്ള ഒരു നല്ല പാഠ പുസ്തകവുമാണ് ഒ.സി. ആരോടിടപെടുമ്പോഴും ഉമ്മൻ ചാണ്ടി ക്ഷോഭിക്കുന്നില്ല.
കയർത്തു സംസാരിക്കുന്നില്ല. നിയമസഭയിൽ പ്രതി
പക്ഷത്തോടുപോലും സൗമ്യമായി ഇടപെടുന്നുവെന്ന
താണ് ഒ.സി. യുടെ നയതന്ത്രം. രസതന്ത്രവും അതു
തന്നെ. തീർച്ച.

ഒരിക്കൽ —ഞാൻ അന്ന് കോട്ടയത്തു വൈസ് ചാൻ സലർ ചുമതലയിലാണ്— ഉമ്മൻചാണ്ടി യു. ഡി.എഫ്
കൺവീനറും. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഒരു
കാര്യത്തിൽ അദ്ദേഹത്തിന്റെ വിഭാഗത്തിൽ പെട്ട
എംപ്ലോയീസ് സംഘടനയുടെ നിലപാടിന് വിരുദ്ധമായ തീരുമാനമേ എനിക്ക് സ്വീകരിക്കാനാവുമായിരുന്നുള്ളൂ. നിയമോപദേശവും അങ്ങിനെ ആയിരുന്നു. വി. സി. ഒ. സി യുമായി ഒന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേയു ള്ളുവെന്നു കോൺഗ്രസ് യൂണിയന്റെ നേതാവ് ആഷിക്കും എതിർ പക്ഷ ഇടതുപക്ഷ യൂണിയന്റെ നേതാവ് ഷറഫുദ്ദീനും എന്നോട് പറഞ്ഞപ്പോൾ
ഒ.സി യുമായി കാണുന്നതിന് ഒരു തടസ്സവുമില്ലന്നും
ഗസ്റ്റ് ഹൗസിൽ വച്ചു കാണാമെന്നും ഞാൻ നിലപാടും
പറഞ്ഞു. അന്നാണ് ഒ.സി.യുടെ നന്മയുടെ ആഴം ഞാൻ
കണ്ടത്. രാത്രി ഉമ്മൻ ചാണ്ടി എന്നെ വിളിച്ചു. സിറിയക്
തോമസ് ഗസ്റ്റ് ഹൗസിലേക്ക് വരേണ്ട. അതു പിന്നെ വാർത്തയായാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകും. ഞാൻ യൂണിവേഴ്സിറ്റിയിലേക്കു വരാമെന്നായി ഒ. സി.
യൂ. ഡി.എഫ് കൺവീനർ വി. സി. യെ ഓഫീസിൽ വന്നു
കാണുന്നതും ഭംഗിയല്ലല്ലോ എന്നു ഞാനും നിലപാടെ ടുത്തു. എന്നാൽ സിറിയക് തോമസിന്റെ വീട്ടിലാവാം
എന്നായി ഒ. സി. അപ്പോൾ ഒരു കണ്ടീഷനിൽ മാത്രമെന്നായി ഞാൻ. ഉച്ചഭക്ഷണവും അവിടെ കഴിക്കണം. അങ്ങിനെ തന്നെ ആവട്ടെ എന്നു ഒ.സിയും വാക്കുറപ്പിച്ചു.

പക്ഷെ പിറ്റേന്ന് ഒ.സി. എത്തിയപ്പോൾ 2 മണിയായി. ചർച്ച ഉച്ചഭക്ഷണം കഴിഞ്ഞാവമെന്നു പറഞ്ഞപ്പോൾ
വഴങ്ങിയില്ല. ചർച്ച കഴിഞ്ഞു ഭക്ഷണണമെന്ന ബദൽ
ർദ്ദേശത്തിനു ഞാൻ വഴങ്ങി. പ്രശ്നത്തിൽ എനിക്കുള്ള
ബുദ്ധിമുട്ടുകൾ, ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്ന
നിയമോപദേശം ഉൾപ്പെടെ ഞാൻ എല്ലാം ഒ.സി.യോട്
തുറന്നു പറഞ്ഞു.വളരെ ക്ഷമയോടെ എല്ലാം കേട്ടു.
എന്നിട്ടു എന്നോട് ചോദിച്ചു കാറിൽ രണ്ടു യൂണിയൻ
നേതാക്കൾ കൂടിയുണ്ട്, അവർക്ക് കൂടി ഭക്ഷണമുണ്ടാ
കുമോ?. വി. സി.യുടെ വീട്ടിൽ അതവരുടെ അവകാശ മല്ലേ എന്ന മറുപടി കേട്ടു ഉമ്മൻ ചാണ്ടി ചിരിച്ചു. കാര്യങ്ങളൊക്കെ ഞാൻ അവരോടു പറഞ്ഞുകൊള്ളാ മെന്നും എനിക്ക് ഒ. സി. യുടെ ഉറപ്പും. ഞങ്ങൾ എല്ലാവരും ഒന്നിച്ചു ഊണും കഴിഞ്ഞതോടെ സംഘർഷ
ത്തിന്റെ മഞ്ഞുരുകി.ഒ. സി.യുടെ ഉപദേശപ്രകാരം
അവരും നിലപാട് മയപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ
നന്മയുടെ ഒരു വശം അനുഭവത്തിൽ നിന്നും ഞാൻ
ഓർത്തെടുത്തുവെന്നു മാത്രം.

വർഷങ്ങൾക്കു ശേഷമാണ് . 2008ൽ അൽഫോൻ സാമ്മയുടെ നാമകരണചടങ്ങിന് റോമിലേക്കു ഒരു
ഔദ്യോഗിക പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്ര
ഗവർമെന്റ് തീരുമാനിച്ച സമയം. സംഘത്തിൽ ഉൾപ്പെ ടുത്താനുള്ളവരുടെ പാനൽ ഉമ്മൻ ചാണ്ടി ചോദിച്ചത് പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിനോടാണ്. ലിസ്റ്റിൽ നിന്നും എന്നെ ഒഴിവാക്കുന്നതിന് യു. ഡി.എഫ് ലെ അന്നത്തെ ഒരു ഘടക കക്ഷി നേതാവിൽ നിന്നും വലിയ സമ്മർദമുണ്ടായത്രെ.പക്ഷെ ബിഷപ്പ് നൽകിയ ലിസ്റ്റിൽ
മാറ്റം വേണ്ടെന്ന നിലപാടിൽ ഒ.സി. ഉറച്ചു നിന്നു. ഞാൻ
പ്രതിനിധി സംഘാംഗമായിത്തന്നെ റോമിനു പോകു കയും ചെയ്തു.

2013ൽ അമ്മയുടെ ( മിസ്സസ്സ് ആർ. വി. തോമസ്)ജന്മ
ശതാബ്ദി വന്നപ്പോൾ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാണ്.
അമ്മയുടെ ജന്മദേശമായ കോട്ടയത്തു വച്ചു നടന്ന
ജൻമശതാബ്ദി സമ്മേളനം തിരക്കുകൾക്കിടയിലും
അതിനായി മാത്രം തിരുവനന്തപുരത്തുനിന്ന് വന്നു
ഉദ്ഘാടനം ചെയ്തുവെന്ന് മാത്രമല്ല സ്മരണിക യിലേക്കു അമ്മയെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ
പങ്കുവച്ചുകൊണ്ടുള്ള ഒരു ലേഖനവും അയച്ചുതന്നു.
‘അമ്മ സജീവ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടായി
രുന്ന കാലത്തു ജസ്റ്റീസ് കെ. ടി. തോമസും എ. കെ.
ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ അമ്മയുടെ
മാനസപുത്രന്മാരും ആയിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ഒരു സവിശേഷത ഒരിക്കൽപ്പോലും
പറഞ്ഞവാക്കു തിരിച്ചെടുക്കേണ്ടി വന്നിട്ടില്ല എന്നതാണ്. ആരെപ്പറ്റിയും മോശമായി ഒന്നും പറഞ്ഞിട്ടുമില്ല. മര്യാദ
കെട്ട ഭാഷയും ഉപയോഗിച്ചിട്ടില്ല. ഭരണ–പ്രതിപക്ഷ ഭേദ
മന്ന്യേ എല്ല നേതാക്കളും പാഠപുസ്തകമാക്കേണ്ടതും
ഉമ്മൻ ചാണ്ടിയുടെ ഈ നയതന്ത്രമാണ്.

മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഡൽഹിയിൽ നിന്നും
അതിരാവിലെ എത്തുന്ന വിമാനത്തിലാണ് ഒ.സി. കൊച്ചിയിൽ എത്തുന്നത്. മാധ്യമ പ്രവർത്തകരുടെ
ഒരു പട തന്നെയുണ്ട് വിമാനത്താവളത്തിൽ.തലേന്ന്
ശ്രീ കോടിയേരി ബാലകൃഷ്ണൻ ഉമ്മൻ ചാണ്ടിക്കെ തിരെ അൽപ്പം കടുത്ത ഭാഷയിൽ എന്തോ പറഞ്ഞ തിനെപ്പറ്റിയായിരുന്നു ചോദ്യശരങ്ങൾ. താനതു കേട്ടില്ല
എന്നായി മുഖ്യമന്ത്രി. എല്ലാപത്രങ്ങളും ചാനലുകളും അതു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മാധ്യമ സുഹൃത്തു ക്കൾ.താനതു കാണട്ടെ എന്നു ഒ.സി. അങ്ങിനെ കോടിയേരി പറഞ്ഞതാണെന്നു ഒരു മാധ്യമപ്രവർത്ത കൻ തറപ്പിച്ചു പറഞ്ഞതോടെ ഉമ്മൻ ചാണ്ടി അടവ്
മാറ്റി. തനിക്കു കോടിയേരിയെ വർഷങ്ങളായി അറിയാ മെന്നും തന്നെപ്പറ്റി കോടിയേരി ഒരിക്കലും അങ്ങിനെ ഒരു പരാമർശം നടത്തുകയില്ലന്നും താൻ കോടിയേരി യോട് സംസാരിക്കട്ടെയെന്നും അതിനു ശേഷം മാധ്യമ
ങ്ങളെ കാണാമെന്നും ഉമ്മൻ ചാണ്ടിയുടെ ഉറപ്പും.

ഉച്ചക്കുമുന്പു കോടിയേരി മാധ്യമങ്ങളെ കണ്ടു. താൻ
ഉമ്മൻ ചാണ്ടിയെ ഉദ്ദേശിച്ചു പറഞ്ഞതല്ല മാധ്യമങ്ങൾ
അങ്ങിനെ റിപ്പോർട്ട് ചെയ്തതെന്ന് നിലപാട് മയപ്പെ ടുത്തി. തന്നെപ്പോലെ ഉത്തരവാദിത്വമുള്ള പദവിയിൽ
ഇരുന്ന ഒരാൾ മുഖ്യമന്ത്രിയെപ്പറ്റി അങ്ങിനെ എന്തെ ങ്കിലും പറയുമോ എന്നു മറുചോദ്യം കൂടി ഉയർത്തി യതോടെ വിവാദവും കെട്ടടങ്ങി. ഉമ്മൻ ചാണ്ടിയുടെ
നയതന്ത്രത്തിന്റെ ഒരു സാമ്പിൾ ഓർത്തുപോയതാണ്. കൊടിയേരിയുടെ മറുതന്ത്രത്തിന്റെയും!!

കേന്ദ്ര ന്യുനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗമായി
എന്റെ പേരു നിർദ്ദേശിച്ചതിനു പിന്നിലും അന്ന് രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രൊഫ. പി. ജെ.
കുര്യനും അന്നിവിടെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുമായിരുന്നു. അവരുടെ ഉറച്ച നിലപാടിന് അന്നു കേന്ദ്ര മന്ത്രിയായിരുന്ന എ. കെ. ആന്റണിയും കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശും ശക്തമായ പിന്തുണ നൽകുകയും ചെയ്തു . അഞ്ചു വർഷ കാലാവധി കഴിഞ്ഞു തിരിച്ചെത്തുമ്പോൾ
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാണ്. സ്വകാര്യ സർവകലാ ശാലകളുടെ സാധ്യത പഠിച്ചു റിപ്പോർട്ട് നല്കാൻവേണ്ടി
യുള്ള കമ്മീഷൻ ചെയർമാനായി എന്നെ നിയോഗിച്ച തിനു പിന്നിലും അന്ന് ഉന്നത വിദ്യാഭ്യാസ കൗണ്സിൽ
ചെയർമാനായിരുന്ന ടി.പി. ശ്രീനിവാസനും മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടിയുമായിരുന്നു. അന്നത്തെ വിദ്യാഭ്യാസ
മന്ത്രി എന്തുകൊണ്ടോ അതിനു അത്ര അനുകൂല മായിരുന്നില്ലത്രേ. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതും മുഖ്യമന്ത്രിക്കായിരുന്നു. പക്ഷെ നിർഭാഗ്യമെന്നു
പറയട്ടെ നടപ്പാക്കാൻ സർക്കാരിന് സമയം കിട്ടിയില്ല.
തുടർന്ന് വന്ന സർക്കാരാകട്ടെ അതു മാറ്റിവയ്ക്കു
കയും ചെയ്തു. നായനാർ സർക്കാരിന്റെ കാലത്തു പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കു മ്പോഴായിരുന്നല്ലോ സ്വാശ്രയ കോളേജുകൾക്കും സ്വയംഭരണ കോളേജുകൾക്കും അനുകൂല നിലപാടുണ്ടായത്. ഇപ്പോൾ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിലും സ്വകാര്യ സർവകാലശാലകളുടെ പ്രാധാന്യം
ഊന്നിപ്പറയുന്നുണ്ടല്ലോ.

മാറുന്ന കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചു വിദ്യാഭ്യാസ ദർശനങ്ങളിലും സമീപനങ്ങളിലും മാറ്റം വന്നേ പറ്റൂ. കാലത്തിനൊപ്പം നടക്കുമ്പോഴും കാലത്തി
നപ്പുറം കാണുന്ന ഭരണാധികാരികളെയാണ് നാം ക്രാന്തദർശികൾ എന്നു പറയുക. ഉമ്മൻ ചാണ്ടിയും ഏതളവ് വച്ചു നോക്കിയാലും ആ ഗണത്തിൽ വരുമെന്നതാണ് അദ്ദേഹത്തിന്റെ നിയമസഭാ പ്രവേശനത്തിന്റെ ജൂബിലി വേളയിൽ ജനങ്ങൾ
തിരിച്ചറിയുന്ന സത്യം.

ഒ.സി.ക്ക് ഒരു സമപ്രായക്കാരന്റെ
സ്നേഹനിർഭരമായ പ്രാർഥനാശംസകൾ
ഡോ. സിറിയക് തോമസ്.

Cyriac Thomas

Share News