
കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു.81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.
ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, അപരാജിത തുടങ്ങിയവയാണ് പ്രസിദ്ധ കൃതികള്‍.
തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2ന് ജനിച്ചു. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു.
യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ച അദ്ദഹം 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്.
എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം (2010), വള്ളത്തോള്‍ പുരസ്‌കാരം (2010), ഓടക്കുഴല്‍ അവാര്‍ഡ് (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.