റിസോർട്ടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികളിൽരാസലഹരിയുടെ വിതരണം നടക്കുന്നു .

Share News

കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസിന്റെ പിടിയിൽ. മോഡലിംഗ് ആർട്ടിസ്റ്റായ ചേർത്തല അർത്തുങ്കൽ സ്വദേശി റോസ് ഹെമ്മ (ഷെറിൻ ചാരു ) (29 വയസ്സ് ) ആണ് എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിൽ ആയത്. ഇവരിൽ നിന്ന് 1.90 ഗ്രാം MDMA കണ്ടെടുത്തു.

ഉപഭോക്താക്കൾക്കിടയിൽ “സ്നോബോൾ ” എന്ന കോഡിലാണ് ഇവർ മയക്ക് മരുന്ന് കൈമാറിയിരുന്നത്. രാത്രി കാലങ്ങളിൽ മാത്രം മയക്കുമരുന്നുമായി പുറത്തിറങ്ങുന്ന ഇവർ ഉപഭോക്താക്കളുടെ വാഹനങ്ങളിൽ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മയക്കുമരുന്ന് കൈമാറ്റം ചെയ്തിരുന്നു. റിസോർട്ടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന റേവ് പാർട്ടികളിലെ രാസലഹരിയുടെ വിതരണം പൂർണ്ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു.

മയക്കുമരുന്ന് ഉപയോഗത്തിന് പിടിയിലായ നിരവധി യുവതീ യുവാക്കൾ ആഡംബര വാഹനങ്ങളിൽ വന്നിറങ്ങുന്ന ഇവരെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു.

കൊച്ചിയിലെ ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതിനാൽ പിടിക്കപ്പെടുന്നവർ പലരും ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറുമല്ലായിരുന്നു. ഇവരുടെ പ്രധാന ഇടനിലക്കാരനായ ഒരു യുവാവ് എക്സൈസ് സ്പെഷ്യൻ അക്ഷൻ ടീമിന്റെ പിടിയിലായതോടെയാണ് ഹെമ്മയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എക്സൈസ് ലഭിച്ചത്.

വൈറ്റില- ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്ത് നിൽക്കവേയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലാകുമെന്ന് മനസ്സിലായപ്പോൾ ഇവർ അതുവഴി വന്ന വാഹനം കൈകാണിച്ച് നിർത്തി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ ടി. എൻ അജയ കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എൻ.ഡി. ടോമി, സിഇഒ ഹർഷകുമാർ , എൻ.യു. അനസ്, എസ് നിഷ, പി. അനിമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Kerala Excise

Share News