
ദുരന്തങ്ങളിൽ സാദ്ധ്യതകൾ അന്വേഷിക്കുന്നു കഴുകന്മാരോട് ഒരു ഓർമപ്പെടുത്തൽ
വീണ്ടും ഒരു മഴക്കാലവും അതിനോടനുബന്ധിച്ചുള്ള പ്രകൃതി ദുരന്തങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ മൂന്നാറിൽ നിന്ന് 23 കിലോമീറ്റർ അകലെ മാറി വരയാടുകളുടെ സങ്കേതമായിട്ടുള്ള ഇരവികുളം ദേശീയ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന കണ്ണൻ ദേവൻ ഹിൽ പ്ലേറ്റെഷന്റെ പെട്ടിമുടി എസ്റ്റേറ്റിലെ ലയത്തിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് നമുക്ക് ഏറെ പ്രിയങ്കരരായ ഒരുപാട് ആളുകൾ മരണപ്പെട്ടതിന്റെ വേദനയിലും നടുക്കത്തിലുമാണ് നമ്മൾ.
ഇതിനു മുൻപും പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. എഴുതപ്പെട്ട ചരിത്രങ്ങളിലൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. 1343ലെ മഹാ പ്രളയത്തിൽ പെരിയാർ ഉൾപ്പെടെയുള്ള നദികളിലൂടെ ഒഴുകിചെന്ന എക്കലും മണ്ണും അടിഞ്ഞു കൂടി പുതുവൈപ്പിൻ ഉണ്ടായത് തുടങ്ങി 1924 ലെ മഹാപ്രളയവും തുടർന്നിങ്ങോട്ട് എല്ലാ കാലത്തും ഉണ്ടായിട്ടുള്ള പ്രളയങ്ങളും നമ്മുടെ ഓർമകളിൽ തങ്ങി നിൽക്കുന്നുണ്ട്. എന്റെ ഓർമകളിൽ, ചെറിയ കുഞ്ഞുന്നാളിൽ, മണ്ണിടിഞ്ഞു വീണും ഉരുൾ പൊട്ടിയും ആളപായമുണ്ടായ എത്രയോ സംഭവങ്ങൾ വീട്ടിൽ പങ്ക് വെക്കുന്നത് ഞെട്ടലോടെ കേട്ടിട്ടുണ്ട്. 1987 ൽ മൂലമറ്റത്ത് അറക്കുളത്ത് വലിയ മണ്ണിടിച്ചിൽ ഉണ്ടായി ഒട്ടനവധി ജീവനുകൾ നഷ്ടപ്പെട്ടതും പഴംപള്ളിച്ചാലിലെയും മലയാള മനോരമയിലെ പ്രഗത്ഭനായിരുന്ന ഫോട്ടോഗ്രാഫർ വിക്ടറിന്റെ ജീവനെടുത്ത വെണ്ണിയാനി ദുരന്തവും ഒക്കെ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. അത് പോലെ പനങ്കരയിലെ മണ്ണിടിച്ചിലുണ്ട്. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം ദുരന്തങ്ങൾ എല്ലാവർഷവും ആവർത്തിക്കപ്പെടുന്നതാണ്. കുട്ടംപുഴയിലെ ക്ളണാശ്ശേരിയിൽ 2018 ൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായത് തട്ടേക്കാട് സംരക്ഷിത വന മേഖലയായ ദേശീയ പക്ഷി സങ്കേതത്തിൽ ആണ്. ഇടുക്കിയിൽ വൈൽഡ് ലൈഫ് സാങ്ച്വറിയിൽ നിന്ന് നിരവധി തവണ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. റാന്നി ഉൾപ്പെടെ മുങ്ങി പോകുന്നത് ശബരിമല വനത്തിൽ നിന്നുണ്ടാവുന്ന ഉരുൾ പൊട്ടലിൽ നിന്നാണ്. ഇതിന്റെ ഒക്കെ തുടർച്ചയാണ് 2018 ൽ മഹാ പ്രളയമായി വന്നത്. 2019 ലും പശ്ചിമ ഘട്ടത്തിൽ പല ഭാഗങ്ങളിൽ പ്രളയമായും മണ്ണിടിച്ചിലായും കണ്ടത് ഇതിന്റെ തുടർച്ച തന്നെയാണ് .

2020 പ്രകൃതി ദുരന്തങ്ങൾ ഒഴിഞ്ഞു പോകണമേ എന്ന ആഗ്രഹവും പ്രാർത്ഥനയുമാണ് നമുക്കുള്ളത്. അതിനിടയിലാണ് ഇത് വരെ ഭൗതിക ശരീരം പോലും കണ്ടെടുക്കാൻ കഴിയാത്ത ഒട്ടനവധി ആളുകളുടെ ജീവനെടുത്ത പെട്ടിമുടി മഹാദുരന്തം. ഉണ്ടാകുന്നത്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ പ്രചരണം ഉണ്ടാകുന്നുണ്ട്. അത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാത്തത് കൊണ്ട്, കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാക്കാത്തത് കൊണ്ട്, മലയോര മേഖലകളിൽ ജനങ്ങൾ ജീവിക്കുകയും കൃഷി ചെയ്യുകയും അവരുടെ ഏറ്റവും ചെറിയ വികസന ആവശ്യങ്ങൾ നടപ്പിലാക്കുകയും ഒക്കെ ചെയ്യന്നത് കൊണ്ടാണ് ഈ മഹാ ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്നാണ്. അത് കൊണ്ട് ഈ റിപോർട്ടുകൾ അടിയന്തിരമായി നടപ്പിലാക്കണം എന്നാവശ്യപ്പെടുകയും ഒരു ജന വിഭാഗത്തെ ആകെ കുറ്റപ്പെടുത്തി, തെറ്റുകാരാക്കി മാറ്റി നിർത്താൻ പരിശ്രമിക്കുകയും ചെയ്യുമ്പോൾ പെട്ടിമുടി നൽകുന്ന പാഠം നമ്മൾ ഓർക്കുന്നത് നല്ലതാണ്.

മാധവ് ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച, സോണുകൾ ആയി പശ്ചിമഘട്ടത്തെ തിരിച്ച്, നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി പശ്ചിമ ഘട്ടത്തെ സംരക്ഷിക്കണം എന്ന് പറഞ്ഞ ആ സങ്കൽപ്പത്തിന് പൂർണമായും ഒത്തു നിൽക്കുന്ന പ്രദേശമാണ് രാജമല നാഷണൽ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന പെട്ടിമുടി. ആ പ്രദേശത്തു ഒരു തരത്തിലുമുള്ള വന നശീകരണവും ഉണ്ടായിട്ടില്ല. 150 വർഷങ്ങൾക്ക് മുൻപ് തേയില വെക്കുന്നത് വനമില്ലാത്ത പ്രദേശത്തു മാത്രമാണ്. സിമെന്റോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ചുള്ള യാതൊരു നിർമാണ പ്രവർത്തനവും അവിടെ ഉണ്ടായിട്ടില്ല. വികസന പ്രവർത്തവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളൊന്നും അങ്ങോട്ട് എത്തിച്ചേർന്നിട്ടില്ല. മനുഷ്യന്റെ ഇടപെടലുകളായി പരിസ്ഥിതി മൗലിക വാദികൾ പലപ്പോഴും പറയുന്ന കാർഷിക പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്ന് മാത്രമല്ല ഒരു തൂമ്പ പോലും പെട്ടിമുടിയുടെ മണ്ണിൽ പതിച്ചിട്ടില്ല. നിയന്ത്രങ്ങളുടെയും നിരോധനകളുടെയും കാര്യമെടുത്താൽ പെട്ടിമുടിയിലേയ്ക്ക് എത്തി ചേരണമെങ്കിൽ വനം വകുപ്പിന്റെ ഒന്നിലേറെ ചെക്ക് പോസ്റ്റുകൾ കടന്ന് വേണം പോകാൻ. സ്വകാര്യ വാഹനങ്ങൾക്ക് അങ്ങോട്ട് പ്രവേശനം ഇല്ല. അവിടെ ജീവിക്കുന്നവർക്ക് പോലും അങ്ങോട്ട് കടന്ന് പോകുവാൻ അനുമതി പത്രം ആവശ്യമാണ്. മാത്രമല്ല ഈ പ്രദേശത്തിന്റെ അടുത്ത പ്രദേശങ്ങളിലൊന്നും പാറ ഖനനമോ മറ്റ് പരിസ്ഥിതിയേ ബാധിക്കുന്ന ഇടപെടലുകളോ നടന്നിട്ടില്ല. അങ്ങനെ ഉള്ള സ്ഥലത്ത് ജീവിക്കുന്ന ആളുകൾക്കാണ് ഇപ്പൊ ദുരന്തത്തിനിരയായി ജീവൻ നഷ്ടപ്പെട്ടത്. മരണകാരണം ഇവരുടെ ലയത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ മാറി ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ ചോല വനത്തിനുള്ളിൽ നിന്ന് ഉരുൾ പൊട്ടി ആ ഉരുളും മണ്ണും ഒരു വലിയ പ്രവാഹമായി ഒഴുകി വന്ന് ഇവരുടെ ലയത്തിന് മുകളിൽ പതിച്ചാണ് ഈ ദുരന്തം ഉണ്ടായത്. മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത് വരയാടുകളുടെ സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി നിയമം മൂലം സംരക്ഷിക്കപ്പെടുന്ന എല്ലാത്തരത്തിലും ഉള്ള നിയമ പരിരക്ഷയുള്ള മനുഷ്യന്റെ ഇടപെടൽ ഒട്ടും അനുവദനീയമല്ലാത്ത ഇരവികുളം ദേശീയ ഉദ്യാനത്തിന് അകത്തുള്ള ചോല വനത്തിൽ നിന്നാണ്. അപ്പോൾ പിന്നെ എവിടെയാണ് ഗാഡ്ഗിൽ റിപ്പോർട്ട് നിർദ്ദേശിക്കുന്ന അല്ലെങ്കിൽ പരിസ്ഥിതി മൗലിക വാദികൾ മുന്നോട്ടു വെക്കുന്ന നിരോധനങ്ങളുടെയും നിയന്ത്രണങ്ങളുടെയും അഭാവം? അഭാവം ഇല്ലെന്ന് മാത്രമല്ല ഇവർ എന്താണോ നിർദ്ദേശിക്കുന്നത് അതിന്റെ പൂർണമായ അർത്ഥത്തിലും അതിലും കൂടിയ അളവിലും നടപ്പിലാക്കിയിട്ടുള്ള ഒരു സ്ഥലത്ത് ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഏറ്റവും കുറഞ്ഞ പക്ഷം ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്റെയും പരിസ്ഥിതി മൗലിക വാദികളുടെയും ഒട്ടനവധി ആശയങ്ങളുടെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെടുകയാണ്. ആ ശാസ്ത്രീയതയെ സംബന്ധിച്ചുള്ള ചോദ്യം ഉയരുമ്പോൾ, മനുഷ്യൻ ജീവിക്കുന്നത് കൊണ്ട്, കൃഷി ചെയ്യുന്നത് കൊണ്ട്, മറ്റെന്തെങ്കിലും ഇടപെടലുകൾ നടത്തുന്നത് കൊണ്ട് മാത്രമാണ് പരിസ്ഥിതി ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്ന സങ്കൽപ്പത്തിന്റെ അടിവേര് അറുക്കുകയാണ്. അതിനൊക്കെ അപ്പുറം ഈ ദുരന്തങ്ങൾക്ക് കാരണങ്ങൾ ഉണ്ട്. ആ കാരണങ്ങൾ അന്യോഷിക്കണം. അതിനെ സംബന്ധിച്ച് സമഗ്രമായ പഠനങ്ങൾ നടത്തണം.അങ്ങനെ പഠനം നടത്തുമ്പോൾ മനുഷ്യനെയും വിശ്വാസത്തിൽ എടുക്കണം. മറ്റ് ജീവജാലങ്ങൾക്കും പ്രകൃതിക്കും ഒക്കെ വേണ്ടി നിൽക്കുമ്പോൾ മനുഷ്യനും ഇതിന്റെ ഭാഗമാണ് എന്ന് കാണണം.
പാറ ഖനനത്തെ സംബന്ധിച്ചിട്ടാണ് അല്ലെങ്കിൽ മറ്റ് അതുപോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ചിട്ടാണ് പലപ്പോഴും ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കപ്പെടുക. ഞാൻ ഉൾപ്പെടെയുള്ള ആളുകളാരും ഒരു ഘട്ടത്തിലും പാറഖനനത്തിന് അനുകൂലമായി നിലപാടുകൾ എടുത്തിട്ടില്ല.അവസരം കിട്ടിയ സന്നർഭത്തിൽ ഇന്ത്യൻ പാർലമെന്റിൽ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പാറ ഖനനത്തിന് വേണ്ടിയിട്ടല്ല ഇത് പറയുന്നത്. പക്ഷെ ഖനനം പൂർണമായും നിരോധിച്ചുകൊണ്ട് അവിടുത്തെ മനുഷ്യന്റെ ജീവിതം ദുരിതപൂര്ണമാക്കരുത്. നിയന്ത്രിതമായ അളവിൽ ശാസ്ത്രീയമായി പ്രാദേശിക വികസനത്തിന് ഉതകും വിധത്തിൽ ഉള്ള ഈ വിഭവങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും ശേഖരണം അനുവദിക്കണം എന്ന് മാത്രമായിരുന്നു എല്ലാക്കാലത്തും ഈ റിപ്പോർട്ടുകൾക്ക് എതിരായ നിലപാടെടുക്കുമ്പോഴും ആവശ്യപ്പെട്ടത്. അത് കൊണ്ട് തന്നെ ഈ ചെളിവാരി എറിയലുകൾക്കും പുകമറക്കും അപ്പുറം യാഥാർഥ്യത്തെ അംഗീകരിക്കാൻ എല്ലാവരും തയ്യാറാവണം. ചിലപ്പോൾ പരിസ്ഥിതി മൗലിക വാദികളായി നിൽക്കുന്നവർ, അവരുടെ കൂട്ടായ്മയിൽ രൂപപ്പെട്ടിട്ടുള്ള സംഘടനകൾക്ക് അതിന് സാധിച്ചെന്ന് വരില്ല. കാരണം അവരുടെ ലക്ഷ്യം ആത്യന്തികമായ പരിസ്ഥിതി സംരക്ഷണത്തിനും അപ്പുറത്ത് മറ്റ് ലാഭങ്ങളാണ്. ആ ലാഭത്തിനു വേണ്ടി യാഥാർഥ്യത്തിനു മേൽ കണ്ണടക്കുമ്പോൾ കൊട്ടിയടക്കപ്പെടുന്നത് പരിസ്ഥിതി സംരക്ഷണത്തെയും പ്രകൃതി ദുരന്തത്തെയും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ സമീപനങ്ങളുടെയും പഠനങ്ങളുടെയും സമഗ്രതയാണ്. ശാസ്ത്രീയവും സമഗ്രവുമായി ഈ വിഷയങ്ങളെ സമീപിക്കുന്നതിന് വേണ്ടിയുള്ള ഒരു കണ്ണ് തുറക്കലിനായി പെട്ടിമുടി ദുരന്തത്തെ കാണണം. പറഞ്ഞ് വന്നത് പ്രളയങ്ങളുടെയും മണ്ണിടിച്ചിലുകളുടെയും പിന്നാലെ പോകുമ്പോൾ ഏറ്റവും കൂടുതൽ ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നത് സംരക്ഷിത വന മേഖലയിൽ നിന്നാണ് എന്ന് കാണാം. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് പഠിക്കാൻ തയ്യാറാവണം. അല്ലാതെ ഒരു ഘട്ടത്തിൽ എല്ലാവരുടെയും പിന്തുണയോടെ അധിക ഭക്ഷ്യോത്പാദനം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് മലയോര മേഖലയിലേയ്ക്ക് കുടിയേറിയ ആളുകളെയാകെ അടച്ചാക്ഷേപിക്കാനും പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിക്കാനുമാവരുത് ശ്രമിക്കുന്നത്.
മണ്ണിനേയും പരിസ്ഥിതിയേയും ഉപാസിച്ചു ജീവിച്ച് ഉപജീവനം കഴിച്ച് പോകുന്നയാളുകൾ ദുരന്തങ്ങളിൽ അകപ്പെട്ട് മരിക്കുമ്പോൾ അവരുടെ മൃതദേഹത്തെപ്പോലും അപമാനിക്കുകയും ശവം തീനി കഴുകന്റെ മനോഭാവത്തോടെ, ലാഭ കണ്ണോടെ, വട്ടമിട്ടു പറക്കുകയും ചെയ്യുന്ന മാനസികാവസ്ഥയിൽ നിന്ന് ദയവായി ഒഴിവായി നിൽക്കണം. യാഥാർഥ്യങ്ങളെ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് ശാസ്ത്രീയവും സമഗ്രവുമായ സമീപനത്തിലൂടെ എല്ലാവരെയും വിശ്വാസത്തിൽ എടുത്തുള്ള പരിഹാര നിർദ്ദേശങ്ങളാണ് ഉണ്ടാവേണ്ടത്. അതുണ്ടാവുമെന്ന് ആശിക്കുന്നു. എല്ലാവരും അതിനായി പരിശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു

Adv. Joice George
@Adv.JoiceGeorgeMP · Public figure