പ്രശസ്‌ത മനശാസ്‌ത്രജ്ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം: പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂര്‍ അന്തരിച്ചു.  87 വയസ്സായിരുന്നു. തിരുവനന്തപുരം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹയമായ അവശതകള്‍ കാരണം ഏറെ നാളായി വിശ്രമത്തിലായിരുന്നു.

വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടര്‍ മാത്യു വെല്ലൂര്‍ പാലക്കത്തായി പി.എം.മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയില്‍ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്.

കുടുംബ ജീവിതം, ദാമ്ബത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍,എങ്ങനെ പഠിക്കണം പരീക്ഷയെഴുതണം ഇങ്ങനെ മനശാസ്‌ത്രം, ബാലസാഹിത്യം,ചെറുകഥ,നര്‍മം എന്നീ മേഖലകളിലായി 20ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ നിന്ന് മനശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്‌ടറേ‌റ്റും നേടിയ ശേഷം അദ്ദേഹം വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപകനായി.

പിന്നീട് തിരുവനന്തപുരത്ത് കേരള സര്‍ക്കാരിന്റെ മനശാസ്‌ത്ര-തത്വശാസ്‌ത്ര- വിദ്യാഭ്യാസ വകുപ്പുകളില്‍ മേധാവിയായി.സര്‍വ വിജ്ഞാനകോശം അസിസ്‌റ്റന്റ് എഡി‌റ്ററായും അദ്ദേഹം ജോലി നോക്കി. സൂസി മാത്യുവാണ് ഡോ.പി.എം.മാത്യുവിന്റെ ഭാര്യ. ഡോ.സജ്ജന്‍(ഒമാന്‍), ഡോ.റേബ(ദുബായ്), ലോല(ദുബായ്) എന്നിവര്‍ മക്കളും ഡോ.ബീനാ, ലാലു വര്‍ഗീസ്(ദുബായ്),മാമ്മന്‍ സാമുവേല്‍(ദുബായ്) എന്നിവര്‍ മരുമക്കളുമാണ്.

ഡോ. പി.എം.മാത്യു വെല്ലൂരിന്റെ സംസ്‌കാരം മാവേലിക്കര കരിപ്പുഴയില്‍ നടക്കും.

Share News