കലയുടെ കുലപതിയായ ആ മഹാ പ്രതിഭക്കുമുന്നിൽ സാഷ്ടാംഗപ്രണാമം.

Share News

🙏🙏വേർപാടിൻ്റെ പത്തൊൻപതാം വർഷം🙏🙏

കേരള കത്തോലിക്കാസഭക്കും, മലയാള സാഹിത്യത്തിനും, കേരളീയ കലയ്ക്കും, അഭിമാനിക്കാവുന്നതും എന്നെന്നും നിലനിൽക്കുന്നതുമായ മികച്ച സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയാണ് ഫാദർ ആബേൽ പെരിയപ്പുറം CMI എന്ന ആബേലച്ചൻ

. വലിയ നോമ്പുകാലത്ത് നമ്മൾ ചൊല്ലുന്ന മിക്ക ഗാനങ്ങളും, ഗാനങ്ങളോട് കൂടിയ ‘കുരിശിന്റെ വഴി’ പ്രാർത്ഥനയും രചിച്ചത് ആബേലച്ഛനാകയാൽ, ആ മഹദ് വ്യക്തിയുടെ ജീവിതത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.

മൂവാറ്റുപുഴ ആറിന്റെ തീരത്ത്, കോട്ടയം – എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന, മുളക്കുളം എന്ന ഗ്രാമത്തിൽ, പെരിയപ്പുറത്ത് മാത്തൻ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി, 1920 ജനുവരി 19ന് മാത്യു എന്ന ആബേലച്ചൻ ജനിച്ചു.

പ്രശസ്ത കവി ചെമ്മനം ചാക്കോ, അർജുന അവാർഡ് നേടിയ ആദ്യ വനിതയും പ്രശസ്ത വോളിബോൾ താരവുമായ കെ സി ഏലമ്മ എന്നിവരുടെ ജന്മം കൊണ്ടും പ്രസിദ്ധമാണ് മുളക്കുളം. ആബേലച്ചന്റെ ഒരു സഹോദരൻ വൈദീകനും ഒരു സഹോദരി കന്യാസ്ത്രീയും ആയിരുന്നു. മറ്റൊരു സഹോദരനും പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിൻസിപ്പാളും ആയിരുന്ന പ്രൊഫസർ പി എം ചാക്കോയുടെ മകനാണ് കേരളത്തിൽ ആദ്യമായി ഹൃദയ മാറ്റ ശസ്ത്രക്രിയയും ഇൻഡ്യയിൽ ആദ്യമായി ഹൃദയ പുനർമാറ്റ ശസ്ത്രക്രീയയും വിജയകരമായി നടപ്പിലാക്കി പ്രശസ്തനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.

മാന്നാനം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്ധ്യാഭ്യാസവും, മാന്നാനം, തേവര, കൂനമ്മാവ് എന്നിവടങ്ങളിലായി വൈദീക പഠനവും പൂർത്തിയാക്കി.

1951 ൽ പട്ടം സ്വീകരിച്ചു. തുടക്കത്തിൽ കുറച്ചുകാലം, കോട്ടയത്ത്, ദീപിക ദിനപത്രത്തിൽ സേവനമനുഷ്ടിച്ചെങ്കിലും, തുടർ പഠനത്തിനായി റോമിലേക്ക് പോവുകയും ‘International university of Rome’ ൽ നിന്ന്‌ ‘Journalism and political science’ ൽ ഡോക്ടറേറ്റ് നേടുകയും ചെയ്‌തു. 1957-61 കാലഘട്ടത്തിൽ വീണ്ടും ദീപികയിലെത്തി Assistant Managing Director’ ആയി പ്രവർത്തിച്ചു. 1957 ൽ, ആബേലച്ചന്റെ നേതൃത്വത്തിൽ, കുട്ടികൾക്കായി ദീപിക ബാലജന സഘ്യം രൂപികച്ച്, ആബേലച്ചൻ കുട്ടികളുടെ കൊച്ചേട്ടൻ ആയി.

1961-65 കാലഘട്ടത്തിൽ കോഴിക്കോട് ‘ദേവഗിരി സെന്റ് ജോസഫ് കോളെജിൽ’ പ്രൊഫസർ ആയി സേവനം ചെയ്തു.1965 ൽ കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ അഭ്യർത്ഥന പ്രകാരം, എറണാകുളത്തേക്ക് മാറുകയും, സീറോ മലബാർ സഭയുടെ ആരാധനാക്രമവും, ഗാനങ്ങളും സുറിയാനിയിൽ നിന്നും ലളിതസുന്ദരമായ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തു.

സഭയുടെ ആവശ്യത്തിനായി 20-ൽ പരം പുസ്തകങ്ങൾ ആബേലച്ചൻ എഴുതി. പാട്ടുകുർബാന, ചാരമഗീതങ്ങൾ, പരേതരുടെ റാസാ, വാർഷീകദിനാചാരണം, തിരുനാൾ കർമ്മങ്ങൾ, വെഞ്ചിരുപ്പുകൾ, ഓശാന – വിഭൂതി കുർബാന ഗീതങ്ങൾ, പ്രാർത്ഥനകൾ, ക്രിസ്തുമസ് ഗാനങ്ങൾ, മുതലായ, സഭയുടെ കർമ്മങ്ങളുമായി ബന്ധപ്പെട്ട മിക്ക രചനകളും വിവർത്തനങ്ങളും ആബേലച്ചൻ നടത്തി.

മലയാള ഭാഷയിൽ, ഔദ്യോഗിക ഗ്രന്ഥങ്ങളുടെ അഭാവത്തിന് ആബേലച്ചന്റെ കൃതികൾ പരിഹാരമാവുകയും പ്രചുര പ്രചാരം നേടുകയും ചെയ്തു.ക്രിസ്തു മരണത്തിനു വിധിക്കപ്പെട്ടതുമുതൽ കല്ലറയിൽ സംസ്കരിക്കപ്പെടുന്നതുവരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി, ഹൃദയസ്പർശിയായ രീതിയിൽ, അനുസ്മരങ്ങളും, ഗാനങ്ങളും, പ്രാർത്ഥനകളുയുമായി രചിച്ച, ‘കുരിശിന്റെ വഴി’ എന്ന ചെറു പുസ്തകം 1967 ൽ പ്രസിദ്ധീകരിച്ചു.

കുരിശിന്റെ വഴിയിലെ പ്രാർത്ഥനകളും ഗാനങ്ങളും ഇന്ന് ഓരോ കേരളീയ കൃത്യാനിയുടെയും ഹൃദയത്തിൽ വേർപെടുത്തനവാത്തവിധം പതിച്ചുറഞ്ഞിരിക്കുകയാണ്.

എറണാകുളത്ത്, ആർച്ച് ബിഷപ്പ് ഹൗസ്‌ വളപ്പിൽ, പാറേക്കാട്ടിൽ തിരുമേനി ഉപയോഗിച്ചിരുന്ന ഒരു ചെറിയ മുറിയിൽ, ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പ്രചരിപ്പിക്കുക, ചെറുപ്പക്കാരായ യുവാക്കൾക്ക്, സംഗീത പരിശീലനം നൽകുക, തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി, ആബേലച്ചൻ ‘ ക്രിസ്ത്യൻ ആർട്‌സ് ക്ലബ്’ തുടങ്ങി. ഒരു ഹർമോണിയവും, രണ്ടു ഫിഡിലുകളും, മൂന്നു കുട്ടികളുമായി തുടങ്ങിയ ഈ ചെറിയ സംരംഭമാണ്, 1969 ൽ ‘കലാഭവൻ’ എന്ന പേരിൽ രെജിസ്റ്റർ ചെയ്യപ്പെടുകയും ഇൻഡ്യക്കു പുറത്തും ശാഖകളുള്ള ഒരു മഹാ പ്രസ്‌സ്ഥാനമായി വളരുകയും ചെയ്തത്.

സംഗീതം കൂടാതെ, നൃത്തം, അഭിനയം, ചിത്ര രചന, മിമിക്രി, പോപ്പ് മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, തുടങ്ങിയ കലകൾ കലാഭവനിൽ പഠിപ്പിക്കുകയും, കലാഭവന്റെ സംഗീത, നാടക, മിമിക്രി ട്രൂപ്പുകൾ വളരെ പ്രസിദ്ധമാവുകയും ചെയ്തു. കലാഭവന്റെ ഗാനമേളകൾക്കു കൊഴുപ്പുകൂട്ടുവാനായി ഇടവേളകളിൽ ഉൾപ്പെടുത്തിയ മിമിക്‌സ് പരേഡുകളിലൂടെ, മിമിക്രി കേരളത്തിൽ ഒരു തരംഗമായി മാറുകയും, അത് കേരളത്തിന്റെ കലാ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാവുകയും ചെയ്തു.

കലാഭവൻ വളരെപ്പേർക്കു ജീവിത മാർഗ്ഗമായി മാറി. പ്രശസ്ത പിന്നണി ഗായിക സുജാത, സിനിമാ സംവിധായകൻ സിദ്ദിഖ്, മിമിക്രി-സിനിമാ താരങ്ങളായ ജയറാം, ദിലീപ്, കലാഭവൻ മണി, ലാൽ, കൊച്ചിൻ ഹനീഫ, സലിം കുമാർ, സൈനുദ്ദീൻ, എം എഫ് വർഗീസ്, തുടങ്ങി കലാഭവനിലൂടെ പ്രശസ്തരായവരുടെ ഒരു വലിയ നിര തന്നെയുണ്ട്.

പ്രശസ്ത ഗായകരായ യേശുദാസ്, ജോളി അബ്രഹാം, സംഗീത സംവിധായകൻ കെ കെ ആന്റണി എന്നിവരുടെ സഹകരണം ആബേലച്ചനുണ്ടായിരുന്നു. ഏകദേശം 250 ഓളം ഗാനങ്ങൾ രചിച്ച ആബേ ലച്ചൻ, സ്വന്തമായി 30 ഓളം ഓഡിയോ കാസറ്റ് കളും ഇറക്കിയിട്ടുണ്ട്.

ഫാദർ ആബേൽ – കെ ജെ യേശുദാസ് – കെ കെ ആന്റണി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഈശ്വരനെ തേടി’ എന്ന ആൽബത്തിലെ ഗാനങ്ങളെല്ലാം ഇന്നും സൂപ്പർ ഹിറ്റുകളായി നിലനിൽക്കുന്നു. ആബേലച്ചൻ രചിച്ച ചില പ്രസിദ്ധ ഗാനങ്ങളിതാ:

-1. ഈശ്വരനെതേടി ഞാൻ നടന്നു…

2. എഴുന്നെള്ളുന്നു, രാജവെഴുന്നെള്ളുന്നൂ.

.3. ദൈവമേ നിൻഗേഹമെത്ര മോഹനം

4. പരിശുദ്ധാത്മാവെ നീ എഴുന്നള്ളി…

.5. ഗാഗുൽത്താ മലയിൽ നിന്നും…

6.നിത്യനായ ദൈവത്തിൻ പുത്രനാണു നീ…

7. മനുഷ്യാ നീ മണ്ണാകുന്നു…

8. താലത്തിൽ വെള്ളമെടുത്തു

…9. പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണീ…

10. മഹേശ്വരാ നിൻ സുദിനം കാണാൻ

..11. നാട്ടുച്ചനേരത്ത്, കിണറിന്റെ തീരത്ത്‌…

12. ഭാരതം കതിരുകൊണ്ടൂ…

13. മോദം കലർന്നു നിന്റെ

…14. ഓശാന.. ഈശനു സദദം.. ഓശാന

15. മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ.

ഓൾ കേരള കാത്തലിക് കോണ്ഗ്രസ് അവാർഡ്, കേരള സഭാതരം അവാർഡ്, മീഡിയ അവാർഡ്, കെ സി ബി സി അവാർഡ്‌, വനിശ്ശേരി അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുള്ള ആബേലച്ചൻ, 2001 ഒക്ടോബർ 27ന്, തൊടുപുഴയിൽ വച്ച് അന്തരിച്ചു.

മൃതദേഹം കുര്യനാട് സെന്റ് ആൻസ് ദേവാലയത്തിൽ സംസ്കരിച്ചു.

ഏതു സമയത്തും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ആരെങ്കിലും ആബേലച്ചൻ രചിച്ച പ്രാർത്ഥനകളോ ഗാനങ്ങളോ ചൊല്ലുന്നുണ്ടാവും. പരിശുദ്ധ കുർബാനയിലും, മരണാനന്തര ചടങ്ങുകളിലും അച്ചന്റെ പ്രാർത്ഥനകളും പാട്ടുകളും നമ്മൾ ചൊല്ലുന്നു. അത്ര വലുതാണ് അദ്ദേഹത്തിന്റെ രചനകളുടെ വ്യാപ്തി. വെറും പാഴ്‌വസ്തു ആയ ചാണകം പോലും വൃക്ഷങ്ങൾക്കു വളം എന്ന രീതിയിൽ ഉപകാരപ്പെടുമ്പോൾ, നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് പ്രയോജനപ്പെട്ടണം എന്ന്, ഒരിക്കൽ കുർബാന മധ്യേ പ്രസംഗിച്ച ആബേലച്ചൻ, സ്വന്തം ജീവിതത്തിൽ അതു പ്രാവർത്തികമാക്കി കാണിച്ചു തന്നു.

അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടിട്ട് കണ്ണുകൾ നിറയാത്തവരായി ആരുമില്ല. ഇല്ലെങ്കിൽ ഒരു നിമിഷം കണ്ണടച്ച്, മരണം വരുമൊരു നാൾ എന്ന ഗാനമോ, ഗാഗുൽത്താമലയിൽ നിന്നും എന്ന ഗാനമോ ഒന്നു കേട്ടു നോക്കൂ.

അദ്ദേഹം നമുക്ക് നൽകിയ സംഭാവനകളെ നമ്മൾ ശരിയായ രീതിയിൽ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തില്ല എന്നു തോന്നുന്നു.

കലയുടെ കുലപതിയായ ആ മഹാ പ്രതിഭക്കുമുന്നിൽ സാഷ്ടാംഗപ്രണാമം.

Share News