
പുഴകളിലെ മണൽ നീക്കം ചെയ്ത് പ്രളയം പ്രതിരോധിക്കണം.
ഹർജി നല്കി.
കൊച്ചി :കഴിഞ്ഞ നാലു വർഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി.
കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഇവയുടെ കൈവഴികളായ പുഴകളിലെയും മണൽ നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഷോൺ ഹൈക്കോടതിയെ സമീപിച്ചത്. നിരന്തരമായി ഉണ്ടാകുന്ന പ്രളയങ്ങൾ മൂലം പല സ്ഥലങ്ങളിലും കല്ലും മണലും അടിഞ്ഞ് പുഴകൾ ഇല്ലാതായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ വരാൻ പോകുന്ന മഴക്കാലത്ത് ചെറിയ വെള്ളപ്പൊക്കം പോലും വൻ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തും.
പലസ്ഥലങ്ങളിലും പുഴ ദിശ മാറി ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് മണൽ നീക്കം ചെയ്യുന്നതിനെ സംബന്ധിച്ച് പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്ന് പറയുന്നില്ല. ഇനി മഴക്കാലം വരുവാൻ വെറും മൂന്നുമാസം മാത്രം ശേഷിക്കേ ഇപ്പോഴും തുടരുന്ന സർക്കാരിന്റെ ഉദാസീന നടപടിയിൽ പ്രതിഷേധിച്ചാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഷോൺ പറഞ്ഞു.
ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചയ്ക്കുള്ളിൽ ഈ വിഷയത്തിൽ നിലപാട് അറിയിക്കുവാൻ സർക്കാരിന് നിർദ്ദേശം നൽകി. 2018ലെ പ്രളയത്തിന് ശേഷം നാലുവർഷം കഴിഞ്ഞിട്ടും അതിന് മുഖ്യ കാരണമായ ഇടുക്കി ഡാം ഉൾപ്പെടെയുള്ള ഡാമുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യാൻ കഴിയാത്ത സർക്കാർ തികഞ്ഞ പരാജയമാണെന്നതിന് തെളിവാണിതെന്നും വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കഴിയാത്ത സർക്കാരിനെതിരെ സാധാരണക്കാരന്റെ ഏക ആശ്രയം കോടതികൾ മാത്രമാണെന്നും ഷോൺ ജോർജ് പറഞ്ഞു.