ചില സംസ്ഥാനങ്ങള്‍ മാത്രം ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല: കേരളത്തെ ഉൾപ്പെടെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഈ സംസ്ഥാനങ്ങള്‍ നികുതി കുറച്ചാല്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചേനെയെന്നും മോദി പറഞ്ഞു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവർധിത നികുതി (വാറ്റ്) സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. വാറ്റ് കുറച്ച സംസ്ഥാനങ്ങളിൽ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പൗരന്മാരുടെ ഭാരം കുറയ്ക്കാൻ കഴിഞ്ഞ നവംബറിൽ കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചു. നികുതി കുറയ്ക്കാനും അതിന്‍റെ ആനുകൂല്യം ജനങ്ങൾക്കു കൈമാറാനും ഞങ്ങൾ സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.

ചില സംസ്ഥാനങ്ങൾ നികുതി കുറച്ചു. എന്നാൽ, ചില സംസ്ഥാനങ്ങൾ ഇതിന്‍റെ ഗുണം ജനങ്ങൾക്കു നൽകിയില്ല. ഇതുമൂലം ഈ സംസ്ഥാനങ്ങളിൽ പെട്രോൾ, ഡീസൽ വില ഉയർന്ന നിലയിൽ തുടരുകയാണ്.

ഒരു തരത്തിൽ പറഞ്ഞാൽ ഇത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള അനീതി മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ഇതു സ്വാധീനം ചെലുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, ആരെയും വിമർശിക്കുന്നില്ലെന്നും ചർച്ചയ്ക്കു വേണ്ടി ഈ വിഷയം മുന്നോട്ടുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share News