
ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. |നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ
മാധ്യമപ്രവർത്തനം എന്നത് സമൂഹത്തിന് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു ഉപാധിയാണ്, ഒരു മാധ്യമപ്രവർത്തകനെ പ്രാപ്തനാക്കുന്നത് അവന്റെ വാർത്താ ബോധം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയിലും ആശങ്ക ഉണർത്തുന്ന ഏതും എന്തും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ്, അത്തരത്തിൽ ഒരാളാണ് ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്.
നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ. ശരിക്കും പറഞ്ഞാൽ ചങ്ങനാശ്ശേരിയുടെ പ്രതിപക്ഷനേതാവ്, ചങ്ങനാശ്ശേക്കാരെ ബാധിക്കുന്ന ഏതൊരു പ്രശ്നവും ജിക്കുവിനോട് പറഞ്ഞാൽ മതി. അത് കുടിവെള്ളപ്രശ്നം ആണെങ്കിലും, വഴി വിളക്കിന്റെ കാര്യമാണെങ്കിലും, ഉദ്യോഗസ്ഥരുടെ അനാസ്ഥ യാണെങ്കിലും, തദ്ദേശ സ്ഥാപനത്തിന്റെ പിടിപ്പുകേട് ആണെങ്കിലും, ചങ്ങനാശ്ശേരിയുടെ ടൂറിസം സാധ്യതകൾ ആണെങ്കിലും ആ വിഷയം പത്രത്തിലൂടെ അധികാരികളുടെ മുന്നിൽ എത്തിക്കാൻ ജിക്കു തോമസ് എന്നും മുന്നിലാണ്. എല്ലാ അർത്ഥത്തിലും മികച്ച ഒരു പത്രപ്രവർത്തകൻ എഴുത്തിലും എത്തിക്സിലും.
ചങ്ങനാശ്ശേരിയുടെ കർമ്മമണ്ഡലങ്ങളിൽ അദ്ദേഹം സ്വാധീനം ചെലുത്താൻ തുടങ്ങിയിട്ട് കുറച്ചുവർഷങ്ങളായി, അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങൾ ആളുകൾ തമ്മിൽ പറയുന്നതല്ലാതെ ആരും സോഷ്യൽ മീഡിയയിൽ ഇതുവരെ എഴുതി കണ്ടിട്ടില്ല, സത്യത്തിൽ ഇങ്ങനെയുള്ള ഒരു എഴുത്ത് അദ്ദേഹം ഒരിക്കലും ആഗ്രഹിക്കില്ല, എന്നാൽ കുറച്ചുനാളായി എന്റെ മനസ്സ് പറയുന്നു അദ്ദേഹത്തെക്കുറിച്ച് എഴുതണം, അദ്ദേഹത്തിന്റെ പ്രവർത്തനമികവ് ജനങ്ങൾ അറിയട്ടെ.
മനോരമയുടെ ചില ജനറൽ വാർത്തകളുടെ ശൈലികളോട് ഇടക്ക് വിയോജിപ്പുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ ജീവനക്കാരനാവാനല്ല അദ്ദേഹത്തെപ്പോലെ മാധ്യമ പ്രവര്‍ത്തകൻ ആവാന്‍ ശ്രമിക്കുക. ജിക്കുവിന് അദ്ദേഹത്തിന്റെ കർമ്മ മണ്ഡലത്തിൽ കൂടുതൽ ശോഭിക്കാൻ കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

Vinod Panicker