
“പാലായിലെ പിതാക്കന്മാരുടെ ഒരു സ്വഭാവം ഞങ്ങൾക്കു സന്തോഷവും എന്നാൽ അല്പം സങ്കടവും നൽകുന്നില്ലെന്നുമില്ല.”|ഡോ. സിറിയക് തോമസ്.
99 ൻ്റെ പടി കയറ്റത്തിൽ പാലായിലെ വലിയ പിതാവിനു ചിരി പ്രസാദത്തിൻ്റെ പുണ്യം !!

സൂര്യൻ തൻ്റെ സർവ്വ പ്രതാപം ഒട്ടും മയമില്ലാതെ പ്രകടമാക്കുന്ന കാലമാണ് മേടമെന്നു പഴമക്കാർ പണ്ടേ പറയാറുണ്ട്. കാരണവൻമാർ ഒരിക്കലും കാര്യകാരണങ്ങളില്ലാതെ ഇത്തരം പ്രയോഗങ്ങൾ പറയാറുമില്ല. മീന -മേട മാസ ങ്ങളിൽ ജനിക്കുന്നർ ലോക കീർത്തി നേടു മെന്നും പണ്ടുള്ളവർ പറഞ്ഞിരുന്നു. ചിലർ അതിനെ നക്ഷത്ര ഫലമെന്നും വിശ്വസിച്ചിരുന്നു. ലോകവും കാലവും മാത്രമല്ല ആകാശ നക്ഷത്ര ങ്ങളുടെ തിളക്കവും ഭൂമിയിലെ മണ്ണിൻ്റെ തണുപ്പും വായുവിൻ്റെ ചൂടും പാറകളിലെ ഉറവകളിൽ നിന്നും ഉരു ത്തിരിയുന്ന നീർച്ചാലു കളുമെല്ലാം പ്രപഞ്ച കർത്താവായ ദൈവ ത്തിൻ്റെ മനസ്സിരുത്തിയ സൃഷ്ടിജാലത്തിൻ്റെ
അത്ഭുതകരമായ കൈപ്പുണ്യത്തെയാണല്ലോ ഇന്നും നമ്മോടു വിളിച്ചോതുന്നത്. പഴഞ്ചൊ ല്ലുകളിൽ പതിരില്ലെന്നു പറഞ്ഞു വച്ചതും നമ്മുടെ പുണ്യാത്മാക്കളായ പൂർവ്വികർ തന്നെ. ജീവിതത്തിൻ്റെ ആഴങ്ങളിലുള്ള സത്യത്തെ
അവരേപ്പോലെ ഗ്രഹിച്ചിരുന്നവരും വേറേ യില്ലല്ലോ. മീനവും മേടവും സൂര്യഭഗവാൻ കത്തി നിൽക്കുന്ന കാലമാണെന്നു പറഞ്ഞ ഭാരത ത്തിലെ ഋഷിമാർ വ്യംഗ്യമായി പറഞ്ഞുവച്ചതും
ജനനമരണങ്ങളിൽ കാലത്തിൻ്റെസ്വഭാവങ്ങൾ പതിഞ്ഞു കിടക്കുമെന്നു തന്നെയാണ്.
ആയുസ്സും കീർത്തിയും ചിലർക്കു കിട്ടുന്ന ജീവിത ഭാഗ്യങ്ങളാണെന്നും നമ്മൾ തിരിച്ച റിയുന്നുണ്ട്. ആത്മീയരിലും അത്മായരിലും
നാം ഇത്തരം ഭാഗ്യശാലികളെ കണ്ടറിയുന്നു
വെന്നു മാത്രമല്ല കേട്ടറിയുന്നുമുണ്ട്.
ചിലർക്കു കീർത്തി ഭാഗ്യം കിട്ടുമ്പോൾ മറ്റു ചിലർക്കു ആയൂർ ഭാഗ്യമാണ്. വേറേ ചിലർക്കു അധികാരഭാഗ്യം. ഇനിയും ചിലർക്കു വസ്ത്ര ഭാഗ്യം. പിന്നെ ചിലർക്കു ഭക്ഷണ ഭാഗ്യം. വേറേ ചിലർക്കു യാത്രാ ഭാഗ്യം. ചുരുക്കം ചിലർക്കു ജീവിതത്തിൽ ഈ സർവ്വ ഭാഗ്യങ്ങളും ദൈവ ദാനങ്ങളായി കിട്ടുമെന്നതിൻ്റെ നമ്മുടെ കാലത്തെ ഒരു നേർസാക്ഷ്യമാണു പാലായിലെ

സർവ്വരും സ്നേഹത്തോടെ വലിയപിതാവെന്നു വിളിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ്. പാലാക്കാർ വലിയ പിതാവെന്നു രണ്ടുപേരേ മാത്രമേ ആകെ വിളിച്ചിട്ടുള്ളു. ഒന്നു പാലായിലെ ആദ്യത്തെ ബിഷപ്പു മാർ സെബാ സ്റ്റ്യൻ വയലിൽപ്പിതാവ്. പിന്നെ തുടർന്നു വന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവ്. രണ്ടാമത്തെ പിതാവിനു ഇന്നു തൊണ്ണൂറ്റി ഒൻപതിലേക്കുള്ള പ്രവേശന ജന്മദിനമാണ്. പിതാവിൻ്റെ അപ്പനും ആരോഗ്യത്തോ ടെയുള്ള ദീർഘായുസ്സു കിട്ടി. നൂറ്റിയാറാം വയസ്സിലാണ് പിതാവിൻ്റെ അപ്പൻ കാലത്തെ കടന്നുപോയത്.
പിന്നെ ദീർഘായുസ്സിൻ്റെ സർവ്വകാല
റിക്കാർഡ് കിട്ടിയതും മറ്റൊരു ആത്മീ
യാചാര്യനാണ്. മാർത്തോമ്മാ സഭയിലെ വലിയ മെത്രാപ്പോലീത്തായെന്നു വിശ്വാസികളും അവിശ്വാസികളും ഒന്നുപോലെ കൊണ്ടാടിയ ഡോ. പീലിപ്പോ സ് മാർ ക്രിസോസ്തം വലിയ തിരുമേനി. വലിയ മെത്രാപ്പോലീത്താ തൻ്റെ ആഗ്രഹം പോലെ തന്നെ തൻ്റെ പിതാവു ഉമ്മനച്ചൻ്റെ ആയുഷ്ക്കാല റിക്കോർഡ് -105- പൂർത്തിയാക്കിത്തന്നെയായിരുന്നു “നാടുനീങ്ങി” യത്.!!
പാലാക്കാരുടെ ആഗ്രഹവും പ്രാർത്ഥന
നയും വലിയ പിതാവും സ്വന്തംഅപ്പൻ്റെ റിക്കോർഡ് – 106- മറി കടക്കണമെന്നു
തന്നെയാണ്. അതിനു ഇനിയും വർഷ
ങ്ങളുണ്ടെങ്കിലും അതു സംഭവിക്കുമെന്നു തന്നെയാണ് പിതാവിനെ അറിയുന്നവരുടെ യെല്ലാം ധൈര്യം. സർവ്വരു ടെയും ഉറച്ച വിശ്വാസവും. 99 ലേക്ക് കാലുകുത്തുമ്പോഴും വലിയ പിതാവിനു അശ്ശേഷവും ഓർമ്മക്കുറി
വില്ല.അറിയുന്നവരെ കണ്ടാൽ അവരുടെ പേരു സഹിതം വിളിക്കും! പഴയ കഥകളും കാര്യങ്ങളും പറയുമ്പോഴും പിതാവിനു നാവു പിഴകളൊന്നു മില്ല. ജീവിതത്തിൻ്റെ ചിട്ടകൾക്കും ഒരു മാറ്റവു മില്ല. സൂര്യോദയത്തിനു വളരെ മുൻപേ പണ്ടെ ന്നതുപോലെ തന്നെ ഇപ്പോഴും ഉണരുന്നു. സാധ്യ
മാകുമ്പോഴൊക്കെ അരമന ചാപ്പലിൽ ധ്യാനവും പ്രാർത്ഥനയും കുർബ്ബാനയുമെല്ലാമായി പതിവുകൾക്കൊന്നും പിതാവിനു മുടക്കമില്ല. നിവൃത്തിയുള്ളിടത്തോളം ഊട്ടുമുറിയിൽ മറ്റുള്ളവർക്കൊപ്പംഭക്ഷണത്തിനെത്തുന്ന പിതാവിനു ഒരു ഭക്ഷണവും നിരോധിതവുമല്ല. ഷുഗറുമില്ല. ഒട്ടും പ്രഷറുമില്ല. ഏതു ഭക്ഷണവും ആസ്വദിച്ചു കഴിക്കുന്ന വലിയ പിതാവിനു അന്നും ഇന്നും ഇഷ്ട ഭക്ഷണമേതെന്ന ചോദ്യത്തിനും ഒരേയൊരുത്തരമേയുള്ളു.
കപ്പ. പച്ചക്കപ്പയായാലും ഉണക്കു കപ്പ യായാലും അതിൻ്റെ പ്രസാദം പിതാവിൻ്റെ മുഖത്തുണ്ടാകും.! ദീർഘകാലം റോമിൽ പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞതു കൊണ്ടാവാം ഇറ്റാലിയൻ വിഭവങ്ങളും പിതാവിനു ഇഷ്ടം തന്നെ.
ഇത്ര വൃത്തിയായും വെടിപ്പായും വസ്ത്രം ധരിക്കുന്ന ബിഷപ്പുമാർ ഒരു സഭയിലും മറ്റധികം പേരുണ്ടായിരിക്കാനുമിടയില്ല. എന്നും ശുദ്ധ ശുഭ്രം . മുഷിഞ്ഞതോ ചുളുങ്ങിയതോ ധരിച്ചു പിതാവിനെ ആരും ഇന്നു വരെ കണ്ടിട്ടുണ്ടാവു കയുമില്ല. അരമനയിലെ മുറിയിലായാലും യാത്രാ വേളകളിലായാലും പൊതു ചടങ്ങുകളി ലായാലും പിതാവിൻ്റെ നന്നായി വെളുത്ത കോട്ടൺ ളോഹയുടെ പ്രഭാ മയത്തെ മറികടക്കാൻ ശുഭ്ര വസ്ത്രധാരികളായ മന്ത്രിമാർക്കോ മറ്റു നേതാക്കന്മാർക്കോ ഇന്നേവരെ കഴിഞ്ഞിട്ടുമില്ല!
റോമിൽ പഠിച്ചിട്ടും പിതാവിനു ഒരു ഡ്രൈവിംഗ് ലൈസൻസുവേണമെന്നു ഒരിക്കൽപ്പോലും തോന്നിയിട്ടില്ല എന്നത് ഒരു പക്ഷേ പലർക്കും ഒരു അത്ഭുതമായി തോന്നാം. എന്നാൽ കാർ യാത്രകളിതുപോലെ ആസ്വദിച്ചി ട്ടുള്ളവരും വേറേ അധികം പേരുണ്ടാകുവാനുമിടയില്ല. ലീഡർ കരുണാകരനാണോ ബിഷപ്പു മാർ പള്ളിക്കാപ്പറമ്പിലാണോ യാത്രകളുടെ സ്പീഡ് കൂടുതൽ ആസ്വദിച്ചിരുന്നതെന്നു തീർത്തു പറയാനും പ്രയാസമാണ്. സഹായ മെത്രാനായി പാലായിലെ ത്തിയ കാലം മുതൽ വിജയനായിരുന്നു സാരഥി. നാൽപ്പതു വർഷം !
(വിജയൻ്റെ ഇളയ മകൻ ബിജോയി അഞ്ചു വർഷത്തോളം എനിക്കൊപ്പം സാരഥിയായി ഉണ്ടായിരുന്നു. അപ്പൻ്റെ ഡ്രൈവിംഗിൻ്റെ “കല ” കുറെയൊക്കെ മകനും കിട്ടിയിട്ടുണ്ടെന്നു പറയണം )
സംഭാഷണത്തിലും പ്രസംഗത്തിലും
പള്ളിക്കാപ്പറമ്പിൽപ്പിതാവിനെപ്പോലെ നർമ്മം പറഞ്ഞിരുന്നവരും അധികം പേരുണ്ടാവുക യില്ല. ഇപ്പോഴും ഇതു പോലെ ചിരിക്കാനും പറഞ്ഞു ചിരിപ്പിക്കാനും കഴിയുന്ന മെത്രാന്മാരും അധികമില്ല. മെത്രാന്മാർ ക്കിടയിൽ ഒരു ചിരി മത്സരമുണ്ടായാൽ ഒന്നാം സ്ഥാനം പാലായിലെ വലിയ പിതാവിനു തന്നെ യാവും. ഇതു പോലെ പൊട്ടിച്ചിരിക്കുന്നവരും വേറേ അധികമില്ല. റോമിലെ ഫ്രാൻസീസ് മാർപാപ്പായല്ലാതെ. നല്ലപ്രായത്തിൽ തൊപ്പിയും അംശവടിയും പിടിച്ചു റാസ കുർബ്ബാനയ്ക്കു നിൽക്കുമ്പോൾ മാർ പള്ളിക്കാപ്പറമ്പിൽ പിതാ വിനും ഒരു പാപ്പാലുക്കൊക്കെ ഉണ്ടായിരുന്നു വെന്നതും ഞങ്ങൾ മറന്നിട്ടില്ല!

പാലായിലെ പിതാക്കന്മാരുടെ ഒരു സ്വഭാവം ഞങ്ങൾക്കു സന്തോഷവും എന്നാൽ അല്പം സങ്കടവും നൽകുന്നില്ലെന്നുമില്ല. സഭയിലെ ഉയർന്ന പദവികളിലേക്കു പേരു വന്നപ്പോ ഴൊക്കെ വയലിൽപ്പിതാവും പള്ളിക്കാപറമ്പിൽ
പിതാവും മാത്രമല്ല, അടുത്ത കാലത്ത്
മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും ഒരേ നിലപാടിലാണു ഉറച്ചു നിന്നതെന്നതും സഭ
യിലെ ഒരു പരസ്യമായ രഹസ്യമാണല്ലോ.
ഞങ്ങൾ പാലാ വിട്ടു വേറേ എങ്ങോട്ടുമില്ല!

മാർ കാവുകാട്ട് ദിവംഗതനായപ്പോൾ വയലിൽ പിതാവിൻ്റെ പേരു പകരമായി നിർദ്ദേശിച്ചത് കർദ്ദിനാൾ പാറേക്കാട്ടിലായിരുന്നത്രേ. പാലായുമായുള്ള തൻ്റെ വൈകാരിക ബന്ധ മുയർത്തിയാണു വയലിൽപ്പിതാവ് അന്നു പാലായിൽ തന്നെ നിന്നത്. മറ്റൊരു അതിരൂപത യിൽ അധിപനായി ഒരിക്കൽ പള്ളിക്കാപ്പ റമ്പിൽ പിതാവിൻ്റെ പേരു വന്നത്രേ. പേരു നിർദ്ദേശിച്ച പിതാവിനോടു അന്നു വലിയ പിതാവ് നർമ്മം കലർത്തി രഹസ്യമായി ചെവിയിൽ ചോദിച്ചത്രേ: — പിതാവേ! ആരെങ്കിലും അമ്മയെക്കൊടുത്തിട്ടു ഭ്രാന്തിയെ മേടിക്കുമോ? — മറ്റേപ്പിതാവിൻ്റെ പൊട്ടിച്ചിരി യിൽ അന്നു ഹാളിൻ്റെ സീലിംഗ് പോലും ഇളകിയത്രേ! — പിന്നെ ഒന്നും വേണ്ടെന്നു പറഞ്ഞു ഇടയ്ക്കു വച്ചു എല്ലാമുപേക്ഷിച്ചു സന്യാസത്തിനു പോയ മുരിക്കൻ പിതാവ്. ഇക്കാര്യത്തിലിപ്പോൾ അവസാനത്തെ ഉദാഹരണമായി മാർ കല്ലറങ്ങാട്ടു പിതാവും.

കാക്കനാട്ടിനു പോകും മുൻപ് തന്നെ അടുപ്പ മുള്ളവരോടു പിതാവ് പാലാ വിട്ടു എങ്ങോട്ടു
മില്ലെന്ന നിലപാട് പറഞ്ഞിരുന്നു. പക്ഷേ അവിടെച്ചെന്നു പറഞ്ഞത് തൻ്റെ ആരോഗ്യ പരമായ ബുദ്ധിമുട്ടും ! പഠിച്ചത് ദൈവശാസ്ത്ര മാണെങ്കിലും കല്ലറങ്ങാട്ട് പിതാവിനു നല്ലപ്രായോഗിക ബുദ്ധിയുമുണ്ടെന്നും
പിതാവു അന്നു വീണ്ടും തെളിയിച്ചു!
കഴിഞ്ഞ ദിവസം അഭിവന്ദ്യ കല്ലറങ്ങാട്ടു പിതാവ് വീണ്ടും വാർത്തയിൽ വന്നതു “സ്വർഗ്ഗത്തിൽപ്പോകാൻ വേണ്ടി
ആരും ഇപ്പോൾ ഇനി സഭയുടേതായി സ്വന്തം രാഷ്ട്രീയപ്പാർട്ടി ഒന്നും പുതിയതായി ഉണ്ടാക്കാൻ പോകേണ്ടതില്ല ” എന്നു നന്നായി നർമ്മം കലർത്തി മർമ്മം നോക്കിപ്പറഞ്ഞ പ്പോഴാണ്. പാലായിലെ പിതാക്കന്മാർക്കു
എന്നെങ്കിലും “ബുദ്ധി “ക്കു മുട്ടുണ്ടായിട്ടു ണ്ടെന്നു ഇന്നു വരെ ആരും പറഞ്ഞിട്ടുമില്ല!
ഏപ്രിൽ 10 വളരെ നല്ല ദിവസമാണെന്നു തന്നെ ഞാനും വിശ്വസിക്കുന്നു. കാരണം എൻ്റെ
പിതാവ് ആർ.വി. തോമസിൻ്റെ നൂറ്റിഇരുപത്തി യാറാം ജന്മദിനവും ഇന്നു തന്നെ യാണല്ലോ…..അറിയപ്പെടുന്ന മേടമാസക്കാർ വേറേയുമുണ്ട്. കേരള മറിയുന്ന നല്ല നേതാക്കൾ. ടി.എം. വർഗീസ് മേടം പത്തിനു സൂര്യൻ ഉച്ചസ്ഥായിയിൽ നിന്ന ദിവസ മായിരുന്നു ജനിച്ചത്. പി.ടി. ചാക്കോയും ഏപ്രിൽ 15 ന് . പിന്നെ ഡി.സി. കിഴക്കേ മുറി സാർ. എല്ലാവരും മേടക്കാർ തന്നെ!
ബ്രഹ്മാവിനുണ്ടോ ആയുസ്സിനു പഞ്ഞമെന്നു
പറയാറുണ്ടല്ലോ? മേടക്കാർക്കുണ്ടോ യശ്ശസ്സിനു പഞ്ഞം?
പ്രിയപ്പെട്ട വലിയ പിതാവിനു സ്നേഹാദര പൂർവ്വമായ ജന്മദിനാശംസകൾ വിനയപൂർവ്വം സമർപ്പിക്കട്ടെ.
ആയുഷ്മാൻ ഭവ !

ഡോ. സിറിയക് തോമസ്.