പ്രാണൻ കൊടുത്ത് പ്രാണനാകുന്നവർ

Share News

72 കാരനായ ആ പുരോഹിതനെ നിങ്ങൾ മറക്കുവാൻ സാധ്യതയില്ല.

കൊറോണ ബാധിച്ച്, മരണത്തോടു മല്ലടിച്ചിരുന്ന അദ്ദേഹം,തൻ്റെ ജീവൻ നിലനിർത്താൻ സഹായകമായിരുന്ന വെൻറിലേറ്റർ, ഒരു ചെറുപ്പക്കാരന് ദാനം ചെയ്ത് സ്വയം മരണത്തിന് കീഴടങ്ങിയത്മാർച്ച് മാസം 15-ാം തിയതിയാണ്.

സ്വന്തം കുടുംബക്കാർക്കു വരെ സഹായം ചെയ്യാൻ മടിക്കുന്നവർ ഏറി വരുന്ന ഈ കാലഘട്ടത്തിൽ, പേരു പോലും അറിയാത്ത, ഒട്ടും പരിചയമില്ലാത്ത വ്യക്തിക്കു വേണ്ടി പ്രാണൻ ത്യജിക്കുക എന്നത് എത്രയോ മഹത്കരമാണ്!ജ്യുസെപ്പെ ബെരാർദെല്ലി എന്ന ആ ഇറ്റാലിയൻ വൈദികന് ഇതെങ്ങനെ സാധിച്ചു എന്ന് ചിന്തിക്കുമ്പോൾ അദ്ദേഹം ക്രിസ്തുവിനെ അത്രമാത്രം സ്നേഹിച്ചു എന്നു വേണം മനസിലാക്കാൻ.

വർഷങ്ങൾക്കു മുമ്പ് മറ്റൊരാളുംഇതുപോലെ ചെയ്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 1941 ആഗസ്റ്റ് 14ന്.പോളണ്ടിലെ ഓഷ്വിറ്റ്സിലുള്ള നാസി തടങ്കലിൽ നിന്ന് ഒരാൾ ചാടി പോയത്രെ.

അയാൾക്കു പകരമായി പത്തുപേരെയാണ് അന്ന് കൊലക്കു വിധിച്ചത്.ആ പത്തുപേരിൽ ഒരാൾ തൻ്റെ ഭാര്യയെയും മക്കളേയും ഓർത്ത് വിലപിച്ചപ്പോൾമാക്സിമില്യൻ കോൾബെ എന്ന പുരോഹിതൻ കടന്നു വന്ന് ജയിലധികൃതരോട് പറഞ്ഞു:

“അയാൾക്ക് പകരമായി ഞാൻ മരിക്കാം”

ആ വാക്കുകളുടെ ഉറപ്പിൽ ഫ്രാൻസിസ് ഗയോണിസെക് എന്ന വ്യക്തിക്ക് പ്രാണൻ തിരിച്ചു കിട്ടി.(പോളണ്ടിലെ ആ തടങ്കൽ പാളയം സന്ദർശിക്കുവാൻ കഴിഞ്ഞത് ഒരു സൗഭാഗ്യമായ് ഞാനിന്നും കാണുന്നു).

ഒന്നുറപ്പാണ്, അപരൻ്റ പ്രാണൻ നിലനിർത്താൻ വേണ്ടി ഒരാൾ ജീവത്യാഗം ചെയ്യുമ്പോൾ ജീവിക്കുന്നത് ഒരാളല്ല, രണ്ടു പേരാണ്:ജീവൻ കൊടുക്കുന്നയാളും സ്വീകരിക്കുന്നയാളും.

അതു കൊണ്ടല്ലേ ക്രിസ്തു ഇങ്ങനെ പറഞ്ഞത്:”സ്വന്തം ജീവന്‍ രക്‌ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നെപ്രതി സ്വജീവന്‍ നഷ്‌ടപ്പെടുത്തുന്നവന്‍ അതിനെ രക്‌ഷിക്കും”(ലൂക്കാ 9 :24).

എന്നെ വായിക്കുന്ന പ്രിയ സുഹൃത്തേ,

നിങ്ങൾക്കിപ്പോൾ എത്ര വയസായി?

ഇനിയെത്ര കാലം കൂടി ജീവിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്?

ഈ കാലഘട്ടത്തിനിടയിൽ സ്വയം മഹിമയ്ക്കല്ലാതെ,ക്രിസ്തുവിനെ പ്രതി ചെയ്ത നന്മകൾ എണ്ണി തിട്ടപ്പെടുത്താമോ?

അധികമൊന്നുമില്ലെങ്കിൽ വിഷമിക്കേണ്ട,ഇനിയും സമയമുണ്ട് !

വി. മാക്സ്മില്യൻ കോൾബെയുടെ തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്

ആഗസ്റ്റ് 14-2020

Share News