
കേരളം ഭരിച്ചിരുന്നവർക്ക് ഭരണം എങ്ങനെ തുടർന്ന് കൊണ്ട് പോകാം എന്നത് അല്ലാതെ വരും തലമുറ എങ്ങനെ ജീവിക്കും എന്ന ചിന്ത ഇല്ലാതിരുന്നത് കൊണ്ടുള്ള ഗതികേടാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്നത്.
സർക്കാരിന് പ്രവർത്തിക്കാൻ ആവശ്യമായ നികുതി കിട്ടണമെങ്കിൽ നാട്ടിൽ ക്രയവിക്രയം ഉണ്ടാകണം.ക്രയവിക്രയങ്ങൾ നടക്കണമെങ്കിൽ സർക്കാർ സ്വകാര്യ മേഖലകളിൽ ഇൻവെസ്റ്മെന്റ്റ് ഉണ്ടാവുകയും, കാർഷിക മേഖലയിൽ ആധുനികവൽക്കരണം നടന്ന് ചെറുപ്പക്കാർക്ക് ജോലിയോ, ബിസിനസ്സോ, കൃഷിയോ ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം.കേരളം ഭരിച്ചിരുന്ന ഇടത് വലത് മുന്നണികളുടെ കോർപ്പറേറ്റ് വിരോധത്താൽ കോർപ്പറേറ്റ് കമ്പനികൾ ഇൻവെസ്റ്മെന്റിനായി കേരളത്തിലേക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ നാട് വിട്ടു ജോലി ചെയ്തു കുടുംബത്തോട് ഉള്ള സ്നേഹം അയക്കുന്ന പണമാണ് എക്കണോമിയെ മുൻപോട്ട് കൊണ്ട് പോകുന്നത്.
വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പോയി അധ്വാനിച്ചു സമ്പാദിച്ച പണം നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള മാർഗ്ഗങ്ങളുടെ അറിവില്ലായ്മയും കേരളത്തിൽ നേരെ ചൊവ്വേ ബിസിനസ്സ് നടത്തുന്നവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കാത്ത സാഹചര്യം ഉള്ളതിനാലും സമ്പാദിച്ച പണവും മുൻപോട്ട് സമ്പാദിക്കാൻ പോകുന്നത് കടം എടുത്തും പലരും ഇൻവെസ്റ്റ് ചെയ്തിരുന്നത് റിയൽ എസ്റ്റേറ്റ് എന്ന വിളിപ്പേരുള്ള തുണ്ട് ഭൂമിയിലാണ്.രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സമ്പാദിക്കുന്ന കള്ളപ്പണക്കാർ ചോദിക്കുന്ന വില കൊടുത്ത് ഭൂമി വാങ്ങി കൂട്ടി റോഡ് സൈഡുകളിൽ കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളുടെ പണി തുടങ്ങിയതോടെ സാധാരണക്കാരും ഉള്ളതും കടം എടുത്തതും കൂട്ടി അതിന് പുറകെ കൂടി. GST ക്കും നോട്ട് നിരോധനത്തിനു ശേഷം കള്ളപ്പണത്തിന്റെ വിനിമയം അത്ര എളുപ്പം അല്ലാതായതോടെ കേരളത്തിലെ ഊതി പെരുപ്പിച്ച റിയൽഎസ്റ്റേറ്റ് പൊളിഞ്ഞു തരിപ്പണമായി.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടിവ് സാധാരണക്കാരായ ഒത്തിരിയേറെ ആൾക്കാരെ സാമ്പത്തിക പ്രതിസന്ധയിൽ ആക്കിയതോടെ ചെലവ് ചുരുക്കാൻ നിർബന്ധിതരായി. റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചു ചാട്ടം കേരളത്തിലെ സകല മേഖലയിലും വില കയറ്റം അതിരൂക്ഷമാക്കി. കാർഷിക മേഖലയിലൂടെ എന്തെങ്കിലും വരുമാനം ഉണ്ടാക്കി ജീവിക്കുക എന്നത് നടക്കില്ലാത്ത കാര്യം ആയതിനാൽ കുട്ടികൾ ഡിഗ്രി പോലും പഠിക്കാൻ നോക്കാതെ സ്റ്റഡി വിസയിൽ നാട് വിടാൻ നോക്കുകയാണ്.
കടത്തിൽ മുങ്ങി നിൽക്കുന്ന കേരള സർക്കാരിന് എക്കണോമിയെ ബൂസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക ശേഷി ഇല്ല. റെയിൽ, റോഡ് പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ പണം ഇറക്കിയാൽ കുറച്ചൊക്കെ എക്കണോമിക്ക് മാറ്റം ഉണ്ടാക്കാൻ സാധിക്കും എന്ന് കരുതി ഇറക്കിയ പ്രോജക്ടാണ് കെ റെയിൽ. കെ റെയിലിന് വേണ്ടി ഏറ്റെടുക്കുന്ന വീടിനും ഭൂമിക്കും കൊടുക്കുന്ന പണം വീണ്ടും മാർക്കറ്റിലേക്ക് ഇറങ്ങുമ്പോളും, റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികളും എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് ആയിരിക്കാം സർക്കാർ കരുതുന്നത്.
കേരളം ഭരിച്ചിരുന്നവർക്ക് ഭരണം എങ്ങനെ തുടർന്ന് കൊണ്ട് പോകാം എന്നത് അല്ലാതെ വരും തലമുറ എങ്ങനെ ജീവിക്കും എന്ന ചിന്ത ഇല്ലാതിരുന്നത് കൊണ്ടുള്ള ഗതികേടാണ് മലയാളികൾ ഇന്ന് അനുഭവിക്കുന്നത്. മൂന്ന് ലക്ഷം കോടി കടം ഉള്ളപ്പോൾ വീണ്ടും ഒരു ലക്ഷം കോടിയെങ്കിലും കടം എടുക്കുകയും പലിശ അടക്കാനുള്ള വരുമാനം കിട്ടാൻ പോലും സാധ്യത ഇല്ലാത്ത പ്രോജക്ടിനായി ജനങ്ങളുടെ അടുക്കളയിൽ മഞ്ഞ കുറ്റിയിടേണ്ട ഗതികേടിൽ കേരളത്തെ എത്തിച്ച ഇടത് വലത് മുന്നണികളെ കേരള ജനത ബഹിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

ജസ്റ്റിൻ ജോർജ്