
വിദ്യാര്‍ഥിനിയുടെ കൊലപാതകം:ജാമ്യം നേടിയ പ്രതി അറസ്റ്റിൽ
കൊച്ചി:പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഉത്തരവിന്മേലാണ് പൊലിസ് നടപടി.അല്‍പ സമയത്തിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കുമ്പളം കുറ്റേപറമ്പിൽ സഫര്‍ ഷായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മറച്ച് വെച്ചാണ് പ്രതി ജാമ്യം നേടിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.
ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ 17കാരിയെ വാല്‍പാറയില്‍ വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി വസ്തുതകള്‍ മറച്ചുവെച്ചാണ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കിയത്.
ഗുരുതരമായ കേസില്‍ കുറ്റപത്രം വൈകിയതിനെതിരെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍, അന്വേഷണം തുടങ്ങി മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ എട്ടിന് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഫര്‍ ഷാ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു.