
മറാത്ത സംവരണ കേസ് വിധിയും സാമ്പത്തിക സംവരണവും:കുപ്രചാരണങ്ങളിൽ വീഴാതിരിക്കുക
മഹാരാഷ്ട്രയിൽ മാറാത്ത വിഭാഗങ്ങൾക്ക് 16% ഒ ബി സി സംവരണം അനുവദിച്ച 2018 ലെ മഹാരാഷ്ട്ര സർക്കാർ നിയമ നിർമാണത്തിനെതിരായ അപ്പീൽ പെറ്റീഷനിൽ സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് 5/5/2021ൽ വിധി പ്രസ്താവിക്കുകയുണ്ടായി. ആ വിധിയിൽ രാജ്യത്തെ മൊത്തത്തിൽ ഉള്ള സംവരണം 50 ശതമാനത്തിൽ കവിയരുത് എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ഈ വിധി 10% സാമ്പത്തിക സംവരണത്തിന് തടസ്സമാകുമോ എന്നുള്ള ആശങ്ക ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് സാമ്പത്തിക സംവരണത്തിന് അർഹമായ വിഭാഗങ്ങൾക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മറാത്ത സംവരണ കേസും അതിനുള്ള കാരണവും ഒപ്പം അതിന്റെ വിധി സാമ്പത്തിക സംവരണത്തെ എങ്ങിനെ ബാധിക്കുന്നില്ല എന്നതും വ്യക്തമാക്കുകയുമാണ് ഈ ലേഖനം.
മറാത്ത സംവരണ കേസ്
2018ൽ
മഹാരാഷ്ട്ര സർക്കാർ ആ സംസ്ഥാനത്തെ മൂന്നിലൊന്ന് ജനങ്ങൾ ഉൾക്കൊള്ളുന്ന മറാത്ത ജനതയെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ ( Socially and Educationally Backward Class) എന്ന പദവി നൽകി 16 % സംവരണം ജോലിയിലും വിദ്യാഭ്യാസമേഖലയിലും നൽകുകയുണ്ടായി. ഇതുമൂലം മഹാരാഷ്ട്രയിലെ മൊത്തം സംവരണം 52 % ത്തിൽ നിന്നു 68% ആയി ഉയരുകയും ചെയ്തു. ഇതിനെതിരെ മുംബൈ ഹൈക്കോടതിയിൽ കേസ് വരുകയും തുടർന്ന്, ജോലിയിൽ 12% വും വിദ്യാഭ്യാസ മേഖലയിൽ 13% ആയി നിജപ്പെടുത്തി 2019 ൽ മുംബൈ ഹൈകോടതി, മറാത്ത സംവരണം അംഗീകരിക്കുകയും ചെയ്തു . ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട അപ്പീലിലാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിൽ ഉള്ള അഞ്ചംഗ ഭരണ ഘടനാബഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത് .
മഹാരാഷ്ട്ര സർക്കാരിന്റെ മറാത്ത സംവരണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ രണ്ട് പ്രധാന നിരീക്ഷണങ്ങൾ ഉണ്ട്.
- സാമൂഹിക പരവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വി ഭാഗങ്ങളെ(SEBC) തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻറെ അധികാരത്തെ സുപ്രീം കോടതി ചോദ്യം ചെയ്യുന്നു.
2018 ലെ 102 ആം ഭരണഘടനാ ഭേദഗതി പ്രകാരം രാജ്യത്തെ / സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ മുഖേന രാഷ്‌ട്രപതിക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു . ആർട്ടിക്കിൾ 342 A (1) പ്രകാരം പ്രസിഡന്റിന് സംസ്ഥാന ഗവർണറുമായി ആലോചിച്ചതിനു ശേഷം ഒരു സംസ്ഥാനത്തിന്റെ പിന്നോക്ക വിഭാഗങ്ങളെ വിജ്ഞാപനം ചെയ്യാം . ആര്ട്ടക്കിൽ 342 A(2) പ്രകാരം ഒരു ജനതയെ പിന്നോക്ക വിഭാഗത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താനും പുറത്താക്കാനുമുള്ള അധികാരം പാര്ലിമെന്റിൽ നിക്ഷിപ്തമാണ്. അതിനാൽ മറാത്ത ജനതയെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്ക വിഭാഗങ്ങളിൽ (SEBC) ഉൾപ്പെടുത്തിക്കൊണ്ട് സംവരണം നൽകിയ മഹാരാഷ്ട്ര സർക്കാരിന്റെ നടപടി അതിൽ തന്നെ സാധുതയില്ലാത്തതാണ്. 2 . രാജ്യത്തെ സംവരണം 50 ശതമാനത്തിൽ കവിയരുത് എന്നുള്ള ഒബിസി സംവരണവുമായി ബന്ധപ്പെട്ട 1992 ലെ ഇന്ദ്ര സോഹ്നി കേസിലെ വിധിയുടെ നിലപാട് ഇവിടെയും ആവർത്തിച്ചു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഭരണ ഘടനയുടെ ആർട്ടിക്കിൾ 15(4), 16(4) എന്നീ വകുപ്പുകൾ അനുസരിച്ചുള്ള OBC/SEBC സംവരണത്തിന് മാത്രമേ മറാത്ത സംവരണ വിധി ബാധകമാകുന്നുള്ളൂ. ജാതി സംവരണം പരമാവധി 50% എന്നതാണ് ഇന്ദിര സാഹ്നി കേസിലും മാറാത്ത സംവരണക്കേസിലും സുപ്രീം കോടതി നിലപാട് .ഇത് ഭരണ ഘടനാ ബെഞ്ചിന്റെ വിധിന്യായത്തിൽ സ്പഷ്ടമാണ് .
ആർട്ടിക്കിൾ 15 (6), 16(6) എന്നീ വകുപ്പുകൾ പ്രകാരമാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം നിലവിൽ വന്നിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ നയരൂപീകരണാധികാ രവും പാർലമെന്റിന്റെ നിയമനിർമാണ അധികാരവും ഉപയോഗിച്ച് സുവ്യക്തമായ ഭരണ ഘടനാടിത്തറയോടെയാ ണ് 2019 ൽ 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം സാമ്പത്തിക സംവരണം പ്രാബല്യത്തിൽ വന്നിട്ടുള്ളത്.
ഇന്ദ്ര സോഹ്നി കേസ്
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ രാജ്യത്താകെ ഒബിസി സംവരണം നടപ്പിലാക്കുന്നതിനായി വി പി സിംഗ് സർക്കാർ തീരുമാനമെടുത്തു. ഇതിനെതിരായി 1992 ൽ ഇന്ദ്ര സോഹനി എന്ന യുവതി ഫയൽ ചെയ്ത കേസ് സുപ്രീം കോടതിയുടെ പരിഗണയിൽ എത്തി . മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് എതിരെ 4 പ്രധാന കാര്യങ്ങൾ അവർ മുന്നോട്ടുവച്ചു :
- സംവരണത്തിനുള്ള വർദ്ധനവ് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള തുല്യ അവസരം( Equal Opportunity) എന്ന നിലപാടിനെതിരാണ്.
2 . ജാതി (Caste) ഒരിക്കലും സാമൂഹിക- വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ മാനദണ്ഡമായി പരിഗണിക്കാൻ പറ്റില്ല.
- ഇത്തരമൊരു സംവരണം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയെ (Efficiency) ബാധിക്കും.
- രാജ്യത്തെ മൊത്തത്തിൽ ഉള്ള സംവരണം 50 ശതമാനത്തിൽ കൂടരുത്.
എന്നാൽ സാമൂഹിക വിദ്യാഭ്യാസ പിന്നാക്കാവസ്‌ഥ കണക്കാക്കുന്നതിനുള്ള പ്രായോഗിക മാനദണ്ഡം ജാതി മാത്രമാണെന്നും ക്രീമി ലെയർ എന്ന ആശയം ഉൾപ്പെടുത്തി അതിനു താഴെ വരുന്ന OBC വിഭാഗങ്ങൾക്ക് 27% സംവരണം അനുവദിക്കാമെന്നും ആകെ സംവരണം 50% ൽ കൂടരുതെന്നും ഉള്ള വ്യവസ്ഥ കളോടെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പി ലക്കുന്നതിന് സുപ്രീം കോടതി അനുമതി നൽകുകയായിരുന്നു.
മറാത്ത സംവരണ വിധി സാമ്പത്തിക സംവരണത്തെ എടുത്തു കളയില്ല
2019 ലെ നൂറ്റിമൂന്നാം ഭരണ ഘടനാ ഭേദഗതി പ്രകാരം ബിജെപി ഗവൺമെൻറ് നടപ്പിലാക്കിയ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് ഇപ്പോൾ വന്നിരിക്കുന്ന വിധി യാതൊരു കാരണവശാലും തടസമാകുന്നില്ല. കാരണങ്ങൾ വ്യക്തമാക്കാം.
- ഇപ്പോൾ വന്നിരിക്കുന്ന വിധി മറാത്ത ജനതയ്ക്ക് OBC /SEBC സംവരണം നൽകിയ മഹാരാഷ്ട്ര സർക്കാരിന്റെ നിയമ നിർമാണം റദ്ദ് ചെയ്യുന്നതാണ്. സാമ്പത്തിക സംവരണം(EWS) ആയി ബന്ധപ്പെട്ട 103 ആം ഭരണ ഘടനാ ഭേദഗതിക്കെതിരെ സമർപ്പിക്കപ്പെട്ട കേസുകളിൽ സുപ്രീംകോടതി വാദം കേൾക്കാൻ ഇരിക്കുന്നതേയുള്ളൂ.സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിന് ഇടക്കാല സ്റ്റേ പോലും അനുവദിച്ചിട്ടില്ല.
- രാജ്യത്തെ സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നുള്ള ഇന്ദ്രസോഹനി കേസിലെ വിധിയിലും അസാധാരണമായ സാഹചര്യങ്ങളിൽ ( Extra Ordinary Situations) ഇത് 50 ശതമാനത്തിൽ കൂടാം എന്ന ഒരു സാധ്യത നിലനിർത്തിയിട്ടുണ്ട്. ഇത്തരത്തിൽ 50% സംവരണ പരിധി മറികടന്നുകൊണ്ടു ജാതി സംവരണം അനുവദിക്കത്തക്ക പിന്നാക്കാവസ്‌ഥ മറാത്താ വിഭാഗങ്ങൾക്കില്ലെന്നുള്ള കോടതിയുടെ കണ്ടെത്തലാണ് ഈ വിധിയുടെ കാതൽ .
- സാമ്പത്തിക സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാറുകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശം നൽകിയിട്ടുണ്ട് . മറാത്ത വിഭാഗത്തിന്റെ OBC പദവി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യം ഉണ്ടായപ്പോൾ 2020 ഡിസംബറിൽ തന്നെ മഹാരാഷ്ട്ര സർക്കാർ 10% EWS സംവരണം നടപ്പിലാക്കുകയും മറാത്ത വിഭാഗത്തെ സാമ്പത്തിക പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നൽകുകയും ചെയ്തു. നിലവിലെ സ്ഥിതി ഇതായിരിക്കെ മറാത്ത വിഭാഗത്തിന് ഇനി OBC സംവരണം പ്രായോഗികമായി ആവശ്യ മില്ല.
4 . 50 ശതമാനത്തിൽ കൂടുതൽ ജാതി സംവരണം (OBC /SEBC )വേണമെന്ന ആവശ്യവുമായി കർണാടക അടക്കമുള്ള പല സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മാത്രമല്ല തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ 68 ശതമാനം സംവരണം നിലവിലുമുണ്ട്.ഇത്തരം നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് മറാത്ത കേസിലെ സുപ്രീം കോടതി വിധി.
5.103 ആം ഭരണ ഘടന ഭേദഗതിയിലൂടെ സാമ്പത്തിക പിന്നാക്കാവസ്ഥ എന്നത് കൂടി സംവരണത്തിന്റെ മാനദണ്ഡമായി നിയമ നിർമാണം നടന്നു കഴിഞ്ഞു.അതോടെ ഇന്ദിര സാഹ്നി കേസിലെ 50% സംവരണപരിധി എന്നത് മറികടക്കുന്നതിനുള്ള ഒരു അസാധാരണ സാഹചര്യം നിയമപരമായി സംജാതമാകുന്നു .
- നിലവിൽ 50% ജാതി സംവരണവും 10% സാമ്പത്തിക സംവരണവും ചേർത്ത് ആകെ സംവരണം 60% ആയിട്ടുണ്ട്. രാജ്യത്തെ മൊത്തത്തിൽ ഉള്ള സംവരണം 50% ആയി കുറയ്ക്കണമെങ്കിൽ ഇനി അത് സാമ്പത്തിക സംവരണക്കാരെ മാത്രം ബാധിക്കുന്ന കാര്യമല്ല മറിച്ച് ഒ. ബി . സി യും മറ്റു സംവരണങ്ങളും കൂടി ഒരുമിച്ച് വെട്ടിച്ചുരുക്കി 50 ശതമാനത്തിൽ ഒതുക്കുക എന്നതാണ് ശരിയായ നടപടി. OBC സംവരണത്തിനും EWS സംവരണത്തിനും ഭരണഘടനാപരമായി ഒരേ അടിത്തറയാനുള്ളത്. അൻപത് ശതമാനം എന്ന പരിധിക്കുള്ളിൽ EWS സംവരണം ഉൾപ്പെടുത്തണമെങ്കിൽ സുപ്രീം കോടതി വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കും.
മറാത്ത സംവരണകേസിന്റെ നാൾ വഴികളിൽ സുപ്രീംകോടതി ചോദിച്ച ചോദ്യം “ഇനിയുമെത്രനാൾ ഈ സംവരണം തുടർന്നു കൊണ്ടു പോകേണ്ടി വരും?” എന്നാണ് . മാത്രമല്ല രാജ്യം മുഴുവൻ സാമ്പത്തിക സംവരണത്തിലേക്ക് മാറുന്ന ഒരു ദിനം വരുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. ജാതി കേന്ദ്രീകൃത വേർതിരിവുകൾക്കല്ല നമ്മുടെ രാജ്യത്ത് പരിഗണനനൽകേണ്ടത് എന്ന് വിധിന്യായത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ക്രിസ്ത്യൻ നാടാർ സംവരണത്തെ ബാധിക്കില്ല
എസ് ഐ യു സി ഒഴികെ യുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ സംസ്ഥാന ഒ ബി സി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് ഈ വർഷം സംസ്ഥാന സർക്കാർ കൈക്കൊണ്ട തീരുമാനം മറാത്ത സംവരണ വിധിയുടെ അടിസ്ഥാനത്തിൽ അസാധുവാകുമെന്ന് മുൻ നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥിന്റെ അഭിപ്രായം ഒരു പ്രമുഖ പത്രത്തിൽ വന്നിട്ടുണ്ട്. അത് തികച്ചും വസ്തുതാ വിരുദ്ധമാണ്.2000 ൽ തന്നെ എല്ലാ ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെയും സെൻട്രൽ ഒ ബി സി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു എന്നതാണ് വസ്തുത.എന്നാൽ സ്റ്റേറ്റ് ഒ ബി സി ലിസ്റ്റിൽ എസ് യു സി ഐ ഒഴികെയുള്ള നാടാർ ക്രിസ്ത്യൻ വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരുന്നുമില്ല. കാലങ്ങളായി തുടർന്ന ആ തെറ്റ് തിരുത്തുക മാത്രമാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. മറാത്ത സംവരണവിധിയിൽ ക്രിസ്ത്യൻ നാടാർ വിഭാഗങ്ങൾ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.
ഉപസംഹാരം
ചുരുക്കത്തിൽ മറാത്ത സംവരണകേസിലെ വിധിയും ജാതി സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നുള്ള ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി വിധിയും സാമ്പത്തിക സംവരണത്തെ പ്രതികൂലമായി ബാധിക്കുന്നതല്ല . ഇനി അഥവാ അങ്ങനെ ബാധിക്കുകയാണെങ്കിൽ എല്ലാവിധ സംവരണങ്ങളേയും ഒരുമിച്ചായിരിക്കും ബാധിക്കുന്നത്.ഇന്ത്യയിൽ കേരളത്തിൽ ഉൾപ്പെടെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട EWS സർട്ടിഫിക്കറ്റിന് അർഹതയുള്ളവർക്ക് അതു ലഭിക്കുന്നതിന് ഈ നിമിഷവും അവകാശമുണ്ട്. ഉദ്യോഗസ്ഥരോ മറ്റോ ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ തെറ്റിധാരണ പരത്തിയാൽ നിയമപരമായി തന്നെ നേരിടണം. EWS സംവരണം ഇപ്പോഴും പ്രാബല്യത്തിലാണന്നതിൽ ഒരു സംശയവും വേണ്ട. അതിൽ പുകമറ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത് വിലപ്പോകില്ല.

ഫാ. നൗജിൻ വിതയത്തിൽ
(ഇരിങ്ങാലക്കുട രൂപത CMRF- ക്രിസ്ത്യൻ മൈനോരിറ്റി റൈറ്റ്സ് ഫോറം – ഡയറക്ടർ ആണ് ലേഖകൻ)