
മിക്കവാറും എല്ലാ പത്രങ്ങളും മാമുക്കോയയെ ചിരിയുടെ ദോസ്ത്തെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
നാടോടി കാറ്റിലെ ഗഫൂർ കാ ദോസ്ത്തെന്ന ഡയലോഗിന് ഒപ്പിച്ചു ഇമ്പമുള്ള തലക്കെട്ട് ഇട്ടതാകും.

എന്നാൽ ഇത് കാണുവാനിട വന്നാൽ മാമുക്കോയ പ്രസിദ്ധമായ ആ പല്ലുകൾ പുറത്ത് കാട്ടി ചിരിച്ചേക്കാം. ചിരിക്കും അപ്പുറം മാമുക്കോയ മറ്റ് പലതുമായിരുന്നു.
അത് ഈ പത്രങ്ങളിൽ വന്ന ഓർമ്മക്കുറിപ്പുകളിൽ നിന്നും വ്യക്തം. അദ്ദേഹം ജീവിതത്തിന്റെ ചങ്ങാതിയായിരുന്നവെന്നാണ് ഈ വായനകളിലൂടെ മനസ്സിലായത്.
കുഴഞ്ഞു വീഴും മുമ്പ് പന്ത് കളി ഉത്ഘാടനം ചെയ്യാൻ പോയ ആ സ്പിരിറ്റിലും അതുണ്ട്.
മാമുക്കോയക്ക് ആദരാജ്ഞലികൾ.
പോയ വര്‍ഷം മാതൃഭൂമി ന്യൂസിന് വേണ്ടി ഒരു മാനസികാരോഗ്യ പരിപാടിയുടെ ഇരുപത് എപ്പിസോഡുകൾ ആങ്കർ രഞ്ജിനിയോടൊപ്പം ചെയ്തിരുന്നു. അതിന്റെ അവസാന സെഗ്‌മെന്റിൽ ഒരു സെലിബ്രിറ്റിയുമായുള്ള ടെലി ഫോൺ വർത്തമാനം ഉണ്ടായിരുന്നു. പല സെലിബ്രിറ്റികളും അമ്പട ഞാനേ എന്ന ജാഡ കാട്ടി ഒഴിഞ്ഞ് മാറിയപ്പോൾ സന്തോഷത്തോടെ അതിൽ മാമുക്കോയ പങ്കെടുത്തു. വിഷയം പ്രസാദാത്മമായ വാർദ്ധക്യം എന്നതായിരുന്നു. ഈ വീഡിയോയുടെ പതിനൊന്നു മിനിറ്റ് നാൽപ്പത്തിയഞ്ച് സെക്കൻഡ് മുതൽ അത് കേൾക്കാം. എത്ര പോസിറ്റിവായിട്ടാണ് ഈ മനുഷ്യൻ വാർദ്ധക്യത്തെ കുറിച്ച് പറയുന്നത്. ജീവിതത്തോട് ഒട്ടി നിൽക്കുന്ന നിരവധി കഥാപാത്രങ്ങളിലൂടെ മരിക്കാതെ മാമുക്കോയയും ഇനി ജീവിക്കും
(സി ജെ ജോൺ)

Drcjjohn Chennakkattu