
മോദിയുടെ ആത്മനിർഭർ ഭാരതും, അംബാസഡറും
എം. പി. ജോസഫ് IAS (Fmr.)
പത്തുമുപ്പതു വയസ്സെങ്കിലുമുള്ള നമ്മളിൽ എല്ലാവർക്കും
പരിചയമുണ്ടാകാനിടയുള്ള ഒന്നാണല്ലോ അംബാസഡർ കാർ. മോറിസ് ഓക്സ്ഫെഡിന്റെ ഇന്ത്യൻ പതിപ്പായ അത് ‘മാരുതി’യുടെ അവതാരംവരെ രാജ്യത്തിന്റെ പടക്കുതിരയായിരുന്നു. പിന്നീട് വായിലൊതുങ്ങാത്ത പേരുകളുള്ളവയടക്കം കാറുകളുടെ ഒരു പെരുമഴതന്നെ സംഭവിച്ചപ്പോൾ, കുറെ വൈകിയ വേളയിലാണെങ്കിലും അംബാസഡർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി.
ശരിക്കും കരുത്തുറ്റൊരു കാറായിരുന്നു അത്. ഇമ്മട്ടിലുള്ള മറ്റേത് ഉൽപ്പന്നത്തെയുംപോലെ അംബാസഡറും കാലത്തിനൊത്ത് മാറിയില്ല. ഇന്ത്യയിൽ അതിന്റെ നിർമാതാക്കളായ കൽക്കട്ട (കണ്ണുരുട്ടേണ്ട, ഇന്നത്തെ കൊൽക്കൊത്ത അന്ന് കൽക്കട്ടയായിരുന്നു!) ആസ്ഥാനമാക്കിയ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് 1950 കളുടെ മധ്യത്തിൽ ഈ കാർ അവതരിപ്പിച്ചപ്പോൾ ‘ലാൻഡ് മാസ്റ്റർ’ എന്നായിരുന്നു പേര്. കുറച്ചു വർഷങ്ങൾക്കുശേഷം ഗണ്യമായ ചിലമാറ്റങ്ങൾ വരുത്തിക്കൊണ്ട് അതിന് ‘അംബാസഡർ’ എന്ന് പുന:നാമകരണം ചെയ്തു. അതിൽപ്പിന്നെ, പുതുകാറുകളുടെ പ്രളയത്തിൽ മുങ്ങിമരിക്കുംവരെ അത് ഇന്ത്യൻ പാതകളിൽ ജൈത്രയാത്ര തുടർന്നു.

ഉപഭോക്താക്കളുടെ നിരന്തരമാകുന്ന താല്പര്യമാറ്റങ്ങളനുസരിച്ചു ഹിന്ദുസ്ഥാൻ മോട്ടോഴ്സ് തങ്ങളുടെ ഉൽപ്പന്നത്തിൽ ഇടയ്ക്കിടെ മാറ്റംവരുത്തുമായിരുന്നു. അംബാസഡർ മാറ്റമില്ലാതെ തുടർന്നാൽ തങ്ങളുടെ എതിരാളിയായ പ്രീമിയർ പത്മിനി വിപണിയിൽ മേൽക്കൈ നേടുമെന്ന് അവർ മനസ്സിലാക്കി. എന്നാൽ വലിയ മാറ്റങ്ങൾ വരുത്താൻ വലിയ ചിലവായിരുക്കും. ഈ പ്രശ്നത്തെ വളരെ ബുദ്ധിപൂർവകമായാണ് കംപനി മറികടന്നത്.
അഞ്ചോപത്തോ വർഷം കൂടുമ്പോൾ അവർ കാറിന്റെ ഗ്രില്ലിനു മാറ്റം വരുത്തും; അല്ലെങ്കിൽ ഹെഡ് ലൈറ്റ്, സ്റ്റിയറിംഗ് വീൽ, ഡാഷ് ബോഡ് എന്നിവയിലൊന്നിന്റെ രൂപം പരിഷ്കരിക്കും. ഓരോരൂപമാറ്റവും ”മാർക്ക് ” മാറ്റമായാണ് അവതരിപ്പിക്കുക. അങ്ങനെ ആദ്യമുണ്ടായത് മാർക്ക് 1 ആയിരുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം ഗ്രില്ലിന്റെ രൂപമാറ്റവുമായി അംബാസഡർ മാർക്ക് 2 വിപണിയിലിറങ്ങി. പിന്നെ, ഒരു ദശാബ്ദം കഴിഞ്ഞ്, ഹെഡ്‍ലൈറ് മാത്രം പരിഷ്കരിച്ചു മാർക്ക് 3 അവതരിച്ചു. പിന്നെ വാതിലിന്റെ ഹാൻഡിൽ മാറ്റി മാർക്ക് 4 എത്തി.

ഈ മോഡൽവരെ എന്റെ ഓർമയിലുണ്ട്. അപ്പൊഴായിരുന്നു എന്നു തോന്നുന്നു ഇന്ത്യൻ സമ്പദ്വവസ്ഥയുടെ ഉദാരവൽക്കരണം നടന്നതും അതിന്റെ പരിണതഫലങ്ങളിലൊന്നായി അംബാസഡർ ചരമം പ്രാപിച്ചതും.
ഇന്ത്യയെ സ്വാശ്രയത്വത്തിന്റേതായ ഒരു കാലഘട്ടത്തിലേക്ക് കൈപിടിച്ചു നയിക്കുന്ന തന്റെ നീക്കം എന്നപേരിൽ നരേന്ദ്ര മോദി ‘ആത്മനിർഭർ ഭാരത് ‘ അവതരിപ്പിച്ചപ്പോൾ ഞാൻ അതിൽ ട്രംപിന്റെ ‘അമേരിക്ക ആദ്യം’ /അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തിന്റെ മാറ്റൊലി കേട്ടുവോ എന്നു സംശയം. മാത്രമല്ല, അംബാസഡർ കാറിനെയും അത് ഓർമിപ്പിച്ചു.
ഒരുപക്ഷേ മോദി മറന്നുപോയിരിക്കാം, കേവലം അഞ്ചു വർഷം മുൻപ് 2015 ലും അദ്ദേഹം ഇതുതന്നെ പറഞ്ഞിരുന്നു. അന്നതിന് ‘ആത്മനിർഭർ ഭാരത് ‘ എന്ന വായിൽക്കൊള്ളാത്ത പേരൊന്നുമായിരുന്നില്ല, ലളിതമായ ഇംഗ്ലീഷിലുള്ള ‘മേക്ക് ഇൻ ഇന്ത്യ’ എന്നായിരുന്നു.
വായനക്കാരായ നിങ്ങളും അതു മറന്നുപോയി, അല്ലേ?
നമുക്കുള്ള ഈ ഓർമക്കുറവിനെയാണ് മോദി മുതലെടുക്കുന്നത്: 2015ലെ തന്റെ ‘മേക്ക് ഇൻ ഇന്ത്യ’യെ 2020 ൽ ‘ആത്മനിർഭർ ഭാരത് ‘ എന്നു വിളിക്കുക! വീഞ്ഞു പഴയതുതന്നെ; കുപ്പിയും പഴയതുതന്നെ; ലേബലു മാത്രം മാറ്റി.
പഴയ അംബാസഡറുമായി ആത്മനിർഭറിന് അത്രമാറ്റമൊന്നുമില്ല. കേട്ടാൽ ഒരേപോലിരിക്കും; ഇഗ്ലീഷിലെഴുതിയാൽ രണ്ടിന്റെയും തുടക്കം ഒരേയക്ഷരത്തിൽ, ഒടുക്കവും അങ്ങനെതന്നെ. ഒരു വാക്ക് നാം വായിക്കുമ്പോൾ അതിന്റെ ആദ്യാക്ഷരവും അന്ത്യാക്ഷരവും മാത്രമേ തലച്ചോറിൽ പതിയൂ എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇടയ്ക്കുള്ള അക്ഷരങ്ങളെ തലച്ചോർ അത്രഗൗനിക്കുന്നില്ല.
2015 ലെ ‘മേക്ക് ഇൻ ഇന്ത്യ’തന്നെ ഒരു കോപ്പിയടിയായിരുന്നു. രാഷ്ട്രീയത്തിൽ പകർപ്പവകാശനിയമം എന്നൊന്നില്ലാത്തത് ഭാഗ്യം. ഉണ്ടായിരുന്നെങ്കിൽ അതിന്റെ ഉപജ്ഞാതാക്കളെക്കുറിച്ച് മോദിക്ക് അന്നുതന്നെ സൂചിപ്പിക്കേണ്ടിവന്നേനേ!
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ‘സ്വദേശി പ്രസ്ഥാനം’ ആരംഭിച്ചത് 1905 ൽ ആയിരുന്നു. അപ്പൊഴാണ് വാസ്തവത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ എന്നയാശയം ജന്മംകൊണ്ടത്. സായിപ്പിന്റെ ‘സ്യൂട്ട്-ബൂട്ട് സർക്കാരി’നെ ചവിട്ടിപ്പുറത്താക്കാൻ സ്വദേശി എന്ന ആശയത്തെ മഹാത്മജി ഫലപ്രദമായി ഉപയോഗിച്ചു. അതായിരുന്നു മേക്ക് ഇൻ ഇന്ത്യയുടെ പിറവി.

പിന്നീട്, സ്വാതന്ത്ര്യത്തിനു ശേഷം ജവഹർ ലാൽ നെഹ്റു തന്റേതായ മേക്ക് ഇൻ ഇന്ത്യ അവതരിപ്പിച്ചു. വമ്പൻ അണക്കെട്ടുകൾ, ജലവൈദ്യുത പദ്ധതികൾ, ഘനയന്ത്രങ്ങളും കാറുകളും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഉപഭോക്തൃ വസ്തുക്കളും ഒക്കെ നിർമിക്കുന്ന കൂറ്റൻ ഫാക്ടറികൾ എന്നിവ അങ്ങനെയാണ് നിലവിൽവന്നത്. അംബാസഡർ, പ്രീമിയർ പത്മിനി തുടങ്ങിയ കാറുകൾ വന്നവഴിയും ഇതുതന്നെ. സ്വാശ്രയത്വത്തിന്റെ പാതയിലേക്ക് ഭാരതം പ്രവേശിച്ചത് അങ്ങനെയാണ്. സ്വദേശി മാർക്ക് 2 ന്റെ ഭാഗമായി ഐ ഐ റ്റി, ഐ ഐ എം എന്നിവയിലൂടെ സ്വദേശിസാങ്കേതികവിദഗ്ധരും മാനേജർമാരും ശാസ്ത്രജ്ഞരുമൊക്കെ വാർത്തെടുക്കപ്പെട്ടു.
ഇരുമ്പോ ഉരുക്കോ ആകട്ടെ, ജല – താപ – ആണവ ഊർജരൂപങ്ങൾ ആകട്ടെ, വസ്ത്രമോ കാറോ ആകട്ടെ, തീവണ്ടിയോ ബസ്സോ ആകട്ടെ, ആഹാരമോ പാനീയമോ ആകട്ടെ, ശാസ്ത്രജ്ഞരോ സാങ്കേതിജ്ഞരോ ആകട്ടെ നമുക്കാവശ്യമുള്ളവയെല്ലാം നമ്മുടെ രാജ്യത്തുതന്നെ ഉൽപ്പാദിപ്പിക്കാൻ തുടങ്ങി.
അതുകൊണ്ടു മോദിയുടെ 2015 ലെ മേക്ക് ഇൻ ഇന്ത്യ എന്നതിനെ അംബാസഡർ മാർക്ക് 3 കാറിന്റെ ഒരു ഗ്രിൽമാറ്റമായി കണക്കാക്കിക്കൊള്ളുക.

ഇതാ, കേവലം അഞ്ചു വർഷത്തിനകം നമുക്ക് ‘ആത്മനിർഭർ’ ലഭിച്ചിരിക്കുന്നു! പണ്ട് കൊല്ലപ്പെട്ട മഹാത്മജിയുടെ സ്വദേശിപ്രസ്ഥാനത്തിന്റെ പുന:രവതാരം – മേക്ക് ഇൻ ഇന്ത്യ മാർക്ക് 4. ഒരു പൂവിനെ എങ്ങനെ നോക്കിയാലും എങ്ങനെ മണത്താലും ഒന്നുതന്നെ – എത്ര പേരു മാറ്റി വിളിച്ചാലും ഒരേനിറം, ഒരേമണം.
പഴയതുതന്നെ. മഹാഹ്റ്മ്മ ഗാന്ധിയുടെ പഴയ സ്വദേശി പ്രസ്ഥാനം തന്നെ.
ഫ്രഞ്ചുകാർ പറയുന്നതുപോലെ, “പഴയതൊന്നിനെ നിങ്ങൾ എത്രമേൽ മാറ്റുന്നുവോ അത് അത്രമേൽ പഴയതുതന്നെയായി തുടരും”.
ഒരു മാർക്ക് 5 അവതരിപ്പിക്കാനാകുംമുൻപ് അംബാസഡർ കാർ ഇന്ത്യൻ വിപണിയിൽനിന്നും തൂത്തെറിയപ്പെട്ടു. മോദിയുടെ കാര്യം എന്തോ!
(കേരള സർക്കാരിലും ഐക്യരാഷ്ട്ര സംഘടനയിലും ഉന്നതസ്ഥാനങ്ങൾ വഹിച്ച മുൻ ഐ എ എസ് ഉദ്യോഗസ്ഥനാണ് എം.പി. ജോസഫ്. ഒരാഴ്ച മുൻപ് The Week മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണിത്)