
ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ മാർ റാഫേൽ തട്ടിൽ പിതാവ് തന്റെ വികാരിയായിവികാരിയായിനിയമിച്ചു.
സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി 2025 ജനുവരി 11 നു നിയമിച്ചു. 2025 ജനുവരി 6 മുതൽ 11 വരെ നടന്ന മുപ്പത്തിമൂന്നാമതു സിനഡിന്റെ ഒന്നാം സമ്മേളനം മാർ പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായി തെരഞ്ഞെടുത്തിരുന്നു.
പരിശുദ്ധ പിതാവു സിനഡിന്റെ ഇൗ തെരഞ്ഞെടുപ്പിന് അപ്പസ്തോലിക് ന്യൂൺഷ്യോവഴി അംഗീകാരം നല്കുകയുംചെയ്തു. നിലവിൽ തലശ്ശേരി അതിരൂപതയുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തന്റെ ഉത്തരവാദിത്വത്തിനുപുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർസ്ഥാനത്തുനിന്നുള്ള മാർ ബോസ്കോ പുത്തൂരിന്റെ രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2023 ഡിസംബർ ഏഴിനു നിയമിതനായ മാർ ബോസ്കോ പുത്തൂർ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാൽ തന്റെ രാജി സമർപ്പിച്ചത്. മെൽബൺ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ബോസ്കോ പുത്തൂർ നിയമിതനായത്.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്റെ രാജി സ്വീകരിച്ചതോടെ എറണാകുളംഅങ്കമാലി അതിരൂപതയുടെ ഭരണചുമതല പരിശുദ്ധ സിംഹാസനം അതിരൂപതാധ്യക്ഷൻകൂടിയായ മേജർ ആർച്ചുബിഷപ്പിനെ ഏല്പിച്ചിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്താനുള്ള ചുമതലനല്കികൊണ്ട് മാർ ജോസഫ് പാംപ്ലാനി പിതാവിനെ മേജർ ആർച്ചുബിഷപ്പ് അതിരൂപതയിൽ തന്റെ വികാരിയായി നിയമിച്ചിരിക്കുന്നത്. അതേസമയം, ആർച്ചുബിഷപ്പ് സിറിൽ വാസിൽ പിതാവ് അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റ് ആയി തുടരുന്നതായിരിക്കും. സിനഡ് അംഗീകരിച്ച മാർഗരേഖ അനുസരിച്ചായിരിക്കും മേജർ ആർച്ചുബിഷപ്പിന്റെ വികാരി അതിരൂപതയുടെ ഭരണനിർവഹണം നടത്തുന്നത്. 2019 ലാണ് അന്നത്തെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അതിരൂപതയിയിൽ ആദ്യമായി മേജർ ആർച്ചുബിഷപ്പിന്റെ വികാരിയെ നിയമിച്ചത്. ആർച്ചുബിഷപ്പ് ആന്റണി കരിയിൽ പിതാവായിരുന്നു അന്നു നിയമിതനായത്.
1969 ഡിസംബർ 3 നു ജനിച്ച ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി 1997 ഡിസംബർ 30നു വൈദികനായി. ബെൽജിയത്തിലെ ലുവൈൻ യൂണിവേഴ്സിറ്റിയിൽനിന്നു വിശുദ്ധ ഗ്രന്ഥത്തിൽ ഉപരിപഠനംനടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കി. 2017 സെപ്റ്റംബർ 1 നു തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം 2017 നവംബർ 08നാണ് മെത്രാനായി അഭിഷിക്തനായത്. 2022 ഏപ്രിൽ 22നു മാർ ജോസഫ് പാംപ്ലാനി അതിരൂപതയുടെ മെത്രാപ്പോലീത്തയായി. സീറോമലബാർ മെത്രാൻസിനഡിന്റെ സെക്രട്ടറിയും പെർമെനന്റ് സിനഡിലെ അംഗവുമാണ് മാർ പാംപ്ലാനി. സീറോമലബാർസഭയുടെ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ, പബ്ലിക് അഫയേഴ്സ് കമ്മീഷൻ അംഗം, കേരള കത്തോലിക്ക മെത്രാൻസമിതിയുടെ മാധ്യമ കമ്മീഷൻ ചെയർമാൻ, ഭാരത കത്തോലിക്ക മെത്രാൻസമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം, ഏഷ്യൻ കത്തോലിക്കാ മെത്രാൻസമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ അംഗം എന്നീ നിലകളിലും മാർ ജോസഫ് പാംപ്ലാനി സേവനമനുഷ്ഠിക്കുന്നു.