കുഞ്ഞേ, മുലപ്പാൽ കുടിക്കരുത്|കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം.|ജോസ് ടി

Share News

കുഞ്ഞേ, മുലപ്പാൽ കുടിക്കരുത്

ബുധനാഴ്ച ജൂൺ എട്ട്

കടമ്മനിട്ടയുടെ കീശയിൽനിന്നു രസന മാസിക ആ കവിത തട്ടിയെടുത്തിട്ട് 42 വർഷം.

സൈലന്റ് വാലിയിലെ ഉഷ്ണമേഖലാ മഴക്കാടുകൾ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് എം.കെ. പ്രസാദ് എഴുതിയ മാതൃഭൂമിലേഖനത്തിൽനിന്നു തുടങ്ങിയ സർഗാത്മക പ്രക്ഷോഭം 1980 ജൂൺ എട്ടിന് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ കാവ്യമഴയായ് പെയ്യുകയും നാടൻ ശാസ്ത്രബോധമായി പൂക്കുകയുമായിരുന്നു.ഫെബ്രുവരിയിൽ രൂപീകരിക്കപ്പെട്ട പ്രകൃതിസംരക്ഷണസമിതിയുടെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. പകൽ ശാസ്ത്രസമ്മേളനം, വൈകുന്നേരം പൊതുസമ്മേളനം, രാത്രി കവിയരങ്ങ് (പിന്നീടുണ്ടായ പരിഹാസവാക്കു വച്ചാണെങ്കിൽ, മരക്കവിയരങ്ങ്).അയ്യപ്പപ്പണിക്കരുടെ ”കാടെവിടെ മക്കളേ” ഉയർത്തിയ നിലയ്ക്കാത്ത കൈയടിക്കിടയിൽ അടുത്ത പേരു വിളിക്കപ്പെട്ടു: കടമ്മനിട്ട രാമകൃഷ്ണൻ.ശാന്തയാണോ കുറത്തിയാണോ കാട്ടാളനാണോ കിരാതവൃത്തമാണോ വരികയെന്നറിയാൻ സദസ്സ് കാതുകൂർപ്പിക്കെ കവി കീശയിൽ കിടന്ന താളെടുത്ത് രണ്ടു നിവർത്തി, വാക്കുകൾ നിർത്തിനിർത്തി പറഞ്ഞു: കുഞ്ഞേ/മുലപ്പാൽ/ കുടിക്കരുത്.

പൊട്ടു വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത. പെട്ടെന്നു ഗദ്യം തുടിതാളത്തിൽ പകർന്നാടി.കുഞ്ഞേ, മുലപ്പാൽ കുടിക്കരുത്. ധാത്രിതൻ മടിയിൽ കിടക്കരുത്മാറിൽ തിമർക്കരുത്കുന്നിൻ മുലപ്പാൽ കൊതിക്കരുത്പൂവിന്റെ കണ്ണിൽ നീ നോക്കരുത്പൂതനാതന്ത്രം പുരണ്ടതാണെങ്ങും…..

അങ്ങനെ “അറിവിന്റെ അണുബോംബു പൊട്ടിച്ചു നമ്മുടെ കുലമാകമാനമുലച്ച” അന്നത്തെ ലോകത്തിന്റെ ബലതന്ത്രം മുഴുവൻ 63 കൊച്ചുവരികളിൽ നിവർത്തിയിട്ട്, ആ പനമ്പായയിൽ കയറിനിന്ന് അവസാന 11 വരികളിൽ ഭാവിലോകത്തിനു കടമ്മനിട്ട തുടികൊട്ടിപ്പാടി:പൈതലേ, ഭൂമിയുടെ ഗർഭാശയത്തിൽ നീപുതിയ പുംബീജമായ് വീഴൂഅടിമണ്ണിലൂടെ നീരുറവയിലൂടെ നീമരമായ് മനുഷ്യനായ്പൊഴിയുന്ന മഴയായിഒഴുകുന്ന പുഴയായിവിടരുന്ന പൂവായിഅഴകായിസൂര്യന്റെ കിരണമായ്നന്മതൻ സ്ഫുരണമായ്പൂർണത നേടൂ”.

അങ്ങനെ “കടിഞ്ഞൂൽപ്പൊട്ടൻ” വിശ്വപൗരനായി.അടുത്ത കവിയുടെ പേരു പലവട്ടം വിളിച്ചിട്ടും ആ വിളിയെ മുക്കിത്താഴ്ത്തിയ കരഘോഷത്തിനിടയിൽ കടമ്മനിട്ട പിൻകർട്ടനു പിന്നിലേക്ക്.

പുതിയ ലോകബോധത്തിന്റെ മുലപ്പാൽ കവിതയിൽചുരന്നുതുടങ്ങിയപ്പോഴേ ഞാൻ സദസ്സിൽ നിന്നെഴുന്നേറ്റ് കർട്ടനുപിന്നിൽ ചെന്നു നിന്നിരുന്നു. ആ കവിത രസനയിലൂടെ ആദ്യമൊഴുകണം എന്നുതന്നെ ഉറപ്പിച്ച്.”കൊച്ചേട്ടാ, ആ കവിത ഞങ്ങൾക്കുതന്നെ”.”അതിനു ഞാൻ ‘മകനോട്’ തന്നിട്ട് മാസമെത്രയായി, പ്രസിദ്ധീകരിച്ചില്ലല്ലോ. ഞാനതു വേറെ കൊടുത്തു.””ഞാൻ പറഞ്ഞിരുന്നല്ലോ, ഞങ്ങളുടെ സ്വന്തം അച്ചുകൂടം ഫിറ്റ് ചെയ്തുവരികായിരുന്നെന്ന്. നാലുമാസം മുടങ്ങിയിട്ട് ഈ മാസം പുതിയ ലക്കം. ഇതും ‘മകനോടും’ ചേർത്ത്, സ്വന്തം പ്രസ്സിൽ നിന്നുള്ള ആദ്യലക്കം കടമ്മനിട്ടക്കവിതാ സ്‌പെഷ്യൽ”. ഞാൻ ഒറ്റ ശ്വാസത്തിൽ.ആ കീശയിൽനിന്നു മുലപ്പാൽ എന്റെ കൈയിലേക്ക്.ഒ.എൻ.വി.യുടെയും കക്കാടിന്റെയും സുഗതകുമാരിയുടെയും വിനയചന്ദ്രന്റെയുമെല്ലാം കവിത കഴിഞ്ഞ്, കാര്യവട്ടം കാമ്പസിലേക്കു മടങ്ങുന്നതിനു പകരം, പാതിരാവോടടുത്ത് തമ്പാന്നൂർ ബസ് സ്റ്റാൻഡിൽനിന്നു കോഴിക്കോടിനുള്ള വണ്ടിയിൽ ഞാൻ. (കവിതയല്ലാതെ കൈയിലുള്ളത് വണ്ടിക്കൂലിക്കു തികയില്ല.ബാക്കി തികച്ചത് ശ്രീനീലപത്മം കുഞ്ചുപിള്ളയിൽനിന്ന്. രസനയ്ക്കായി മനോഹരമായ പല ബ്ലോക്കുകളും തന്ന കുഞ്ചുപിള്ള). പുലർച്ചെ തൃശൂരിലിറങ്ങി. അയ്യന്തോളിൽ കെ.വി. തോമസ് (ഇപ്പോൾ റിട്ട. പ്രഫ. ഡോ.) പുതിയ പ്രസ്സിന്റെ അക്ഷരപ്പെട്ടിക്കു മുകളിൽ കൈ കുത്തി, തമ്പി വാഴപ്പിള്ളി വരച്ച ഡമ്മിയിൽ പേജ് ലേ ഔട്ട് ഭേദഗതി ചെയ്തു നിൽക്കുന്നു. അകലെനിന്നേ ഞാൻ വിളിച്ചു പറഞ്ഞു:

‘STOP PRESS

ചൂടു കടമ്മൻ”വന്നു കയറുംമുമ്പേ ചൂടുകട്ടനോ എന്നു തോമസ്. അല്ല, കടമ്മൻ ഇന്നലെ രാത്രി തന്ന പുതിയ കവിത. ലേ ഔട്ട് ഇനിയും മാറ്റണം. പുതിയ പ്രസിൽ നിന്നുള്ള പുതിയ ലക്കം കടമ്മനിട്ട സ്‌പെഷ്യൽ എന്നു ഞാൻ പറഞ്ഞുപോയി.

എങ്കിലിതാ, ലിറ്റിൽ മാഗസിനുകളിൽ ആദ്യമായി നമ്മളൊരു കവിയുടെ പടം ബ്ലോക്കെടുത്തു പ്രസിദ്ധീകരിക്കുന്നു എന്നു തോമസ് (അതിന്റെ വലിയ ചെലവ് ഓർത്തുതന്നെ).അങ്ങനെയാണ്, രണ്ടുവർഷം മുമ്പു ഞങ്ങൾ രണ്ടാളും ചേർന്ന് എസ്.ബി. കോളേജ് കാവുകാട്ട് ഹാളിൽ സാഹസികമായി നടത്തിയ കടമ്മനിട്ടയുടെ ചൊൽക്കാഴ്ചയുടെ ഫോട്ടോയിൽ ബ്ലേഡ്‌ കൊണ്ട് തോമസ് ഫൊട്ടോഷോപ്പ് നടത്തി, മാസം തെറ്റാറുള്ള മാസികയിൽ പ്രസിദ്ധീകരിച്ചത് (കലാലയ കാമ്പസുകളിലെ ആദ്യ മുഴുനീള കടമ്മനിട്ടക്കവിയരങ്ങ് ആയിരുന്നൂ അത്). സ്പെഷൽ ഇഫക്ട് ആയി തോമസ് കവിതയുടെ പാതിവരികൾ right aligned-ഉം മറുപാതി left aligned-ഉം ആക്കി.വി.ജെ.ടി. ഹാളിൽ പ്രകൃതിസരംക്ഷണസമിതിയുടെ പരിപാടിക്ക് കുഞ്ഞേമുലപ്പാൽ ശ്രദ്ധാകേന്ദ്രമായെങ്കിൽ, രസനയുടെ അപ്രഖ്യാപിത കടമ്മനിട്ട സ്‌പെഷലിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ”കടമ്മനിട്ടക്കവിത: ഒരു അനുഭവക്കുറിപ്പും” ശ്രദ്ധേയമായി.ആ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ.”സ്വന്തം സ്ഥലകാലങ്ങളെ നേരിടുവാൻ തന്നെയാണു രാമകൃഷ്ണന്റെ കവിത. സ്ഥലകാലബോധത്തിൽ സംഭവിക്കുന്ന വിപ്ലവമാണ് ഈ കവിതകൾ. അതാണു പ്രധാന കാര്യം. അല്ലാതെ ചിലർ കരുതുംപോലെ തനതുഭാഷയെ ഉദ്ധരിക്കാനോ നാടൻകലകളെ പ്രോത്സാഹിപ്പിക്കാനോ വേണ്ടിയല്ല രാമകൃഷ്ണൻ കവിതയെഴുതുന്നത്.”

മകനോടും കുഞ്ഞേമുലപ്പാലും, സൈലന്റ് വാലിയിൽനിന്നും ഭാരതീയ ഇതിഹാസപുരാണങ്ങളിൽനിന്നും വാൾസ്ട്രീറ്റിലേക്കും പെന്റഗണിലേക്കും തിരിച്ചും സഞ്ചരിച്ച് ഏകലോകജീവിതാനശ്വരഗാനത്തിന്റെ പുതുകാലസ്ഥലികൾ പണിതു. ആ ‘ഗാന’മാണു രസനയുടെ അടുത്ത ലക്കത്തിൽ ”രാജ്യാന്തര രസന” എന്ന പംക്തി ആരംഭിക്കാൻ എന്നെ പ്രചോദിപ്പിച്ചതും.

ജോസ് ടി

3 ജൂൺ 2022

Share News