
ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നാളെ
അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹമെത്തിയത്.
രാവിലെ എട്ടോടെ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ബോറിസ് ജോണ്സന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്.
ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ വിമാനത്താവളത്തിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഗുജറാത്ത് പൊലീസ് മേധാവി ആശിഷ് ഭാട്ടിയ, ചീഫ് സെക്രട്ടറി, അഹമ്മദാബാദ് മേയര്‍, ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ബോറിസ് ജോണ്‍സണെ വരവേല്‍ക്കുന്നതിനായി വിവിധ കലാരൂപങ്ങളും ഒരുക്കിയിരുന്നു.
രാവിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. പിന്നാലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും.
ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും പിന്നാലെ അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. വെള്ളിയാഴ്ച ഡൽഹിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ബോറിസ് ജോണ്സണ് ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബോറിസ് അഭിപ്രായപ്പെട്ടിരുന്നു.