
എറണാകുളം ലിസി ആശുപത്രി അഞ്ഞൂറ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി
എറണാകുളം ലിസി ആശുപത്രി അഞ്ഞൂറ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ ഇന്ന് (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.
1999 മെയ് 25 നാണ് ലിസിയിൽ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. അന്ന് അറുപതിനായിരം രൂപയ്ക്കാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ഇരുപത്തിയൊന്ന് വർഷങ്ങൾ പിന്നിടുമ്പോഴും വൃക്കദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയകൾ അഞ്ച് ലക്ഷം രൂപയിൽ താഴെ ചെലവിലാണ് ലിസി ആശുപത്രിയിൽ നടക്കുന്നത്. രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള ശസ്ത്രക്രിയകളാണ് സാധാരണയായി ലിസിയിൽ നടത്തുന്നത്.
വെണ്മണി പൂവണ്ണጌവിളയിൽ കുഞ്ഞുമോൻ, രതി ദമ്പതികളുടെ ഇളയ മകനായ അക്ഷയ് അഞ്ചു വർഷമായി വൃക്ക തകരാറിന് ചികിത്സയിലായിരുന്നു. നാലുമാസമായി കോട്ടയം മെഡിക്കൽ കോളേജിൽ ഡയാലിസിസ്ചെയ്തുവരികയായിരുന്നു. അച്ഛൻ കുഞ്ഞുമോനാണ് അക്ഷയ്ക്ക് വൃക്ക നൽകിയത്. ഒക്ടോബർ രണ്ടാം വാരമാണ് അക്ഷയ് ചികിത്സയ്ക്കായി ലിസിയിൽ എത്തിയത്. കുട്ടിയാണെന്നത് പരിഗണിച്ചു വളരെ വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുഞ്ഞുമോൻ കൂലിപ്പണിക്കാരനാണ്. അമ്മ രതിക്ക് ജോലിയൊന്നുമില്ല, നാട്ടുകാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയ്ക്കും ചികത്സയ്ക്കുമുള്ള തുക സ്വരൂപിച്ചത്.നെഫ്രോളജിസ്റ്റുമാരായ ഡോ. ബാബു ഫ്രാൻസിസ്, ഡോ. ജോസ് പി. പോൾ, യൂറോളജിസ്റ്റുമാരായ ഡോ. ദാമോദരൻ നമ്പ്യാർ, ഡോ. വിജു ജോർജ്, ഡോ. തോമസ് പുതുക്കാടൻ, ഡോ. സനൽ കുമാർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. പ്രേമ ആന്റണി, ഡോ. രാജീവ് കെ., ജനറൽ സർജ്ജൻ ഡോ. പൗലോസ് ജേക്കബ് എന്നിവർ ചേർന്നതാണ് ലിസി ആശുപത്രിയിലെ കിഡ്‌നി ട്രാൻസ്‌പ്ലാന്റ് വിഭാഗം.കോവിഡ് കാലത്ത് മാത്രം ലിസിയിൽ 26 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.
ഇതിനോടകം 25 ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. 2020 ജൂണിൽ ലിവർ ട്രാൻസ്‌പ്ലാന്റേഷനുള്ള അനുമതിയും ലിസി ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.