മൂന്ന് തലമുറകളുടെ സൂക്ഷ്മമായ സ്നേഹബന്ധത്തിന് കഥ കൂടിയാണ് ‘ഹോം’.

Share News

‘ഫ്രൈഡേ ഫിലിംസിന്റെ’ ബാനറിൽ വിജയ് ബാബു നിർമിച്ചു റോജിൻ തോമസ് സംവിധാനം ചെയ്ത ഓണക്കാലചിത്രമാണ് ‘ഹോം’ . ഒലിവർ ട്വിസ്റ്റ് എന്ന കുടുംബനാഥന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ‘ഹോം’. ഒലിവർ ട്വിസ്റ്റ് എന്ന തന്റെ കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്തുകൊണ്ട് ഇന്ദ്രൻസ് പ്രേക്ഷകരെ അതിശയിപ്പിക്കുന്നു. ഒലിവറിന്റെ മൂത്ത മകൻആന്റണിയായി ശ്രീനാഥ് ഭാസിയും താഴെയുള്ള മകനായി നസ്ലനും ഒലിവറിന്റെ ഭാര്യ ‘കുട്ടിയമ്മ’ യായി മഞ്ജു പിള്ളയും സ്ക്രീനിൽ ജീവിക്കുകയാണ്. പെർഫെക്ട് കാസ്റ്റിംഗ്,മികച്ച ആർട്ട് വർക്ക്, പശ്ചാത്തല സംഗീതം , ഒപ്പം മനോഹരമായ ഗാനങ്ങൾ ഏതെല്ലാം തന്നെ ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു.

ഒലിവറിന്റെ മൂത്തമകനും സംവിധായകനുമായ ആന്റെണി തന്റെ പുതിയ സിനിമയ്ക്ക് തിരക്കഥ എഴുതുവാനായുള്ള സൗകര്യ ത്തിനായി സ്വന്തം വീട്ടിൽ വരുന്നത് മുതലുള്ള ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മൂന്ന് തലമുറകളുടെ സൂക്ഷ്മമായ സ്നേഹബന്ധത്തിന് കഥ കൂടിയാണ് ‘ഹോം’. ഒലിവറിന്റെ കുടുംബ ജീവിതത്തിലെ ഇണക്കവും പിണക്കവും നർമ്മത്തിൽ ചാലിച്ച് സംവിധായകൻ അവതരിപ്പിക്കുമ്പോൾ ആ കുടുംബം നമ്മുടേത് കൂടിയായി മാറുന്നു എന്നതിൽ തർക്കമില്ല

വെറും ചലച്ചിത്രം എന്നതിനേക്കാൾ ഉപരിയായി ഒലിവറും കുടുംബവും നമ്മുടെ കുടുംബങ്ങൾക്ക് നൽകുന്ന സന്ദേശം അതിമനോഹരമാണ്. ഒരു കള്ളനെപോലെ കടന്നു വന്നു നമ്മുടെ കുടുംബത്തിലെ വിലപ്പെട്ട പലതും കവർന്ന കളയുന്ന മൊബൈൽ ഫോൺ എന്ന വില്ലനും, സോഷ്യൽ മീഡിയയുടെ അതിപ്രസരവും അപകടവും വളരെ ഭംഗിയായി ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. അതിലുപരി പുതിയ തലമുറയുടെ സാങ്കേതിക മികവിലേക്ക് ഉയരാൻ കഴിയാതെ സങ്കടപ്പെടുന്ന പഴയ തലമുറയും അതെ സമയം അവരുടെ നിഷ്കളങ്ക സ്നേഹം തിരിച്ചറിയാനാകാതെ പോകുന്ന പുതിയ തലമുറയും ചിത്രം വരച്ചുകാട്ടുന്നു.

ശരീരത്തിന് അസുഖം വരുമ്പോൾ ഡോക്ടറുടെ അടുത്ത് പോകുന്നപോലെ മനസ്സിന് അസുഖം വരുമ്പോൾ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് പോകുന്നത് അത്ര വലിയ കാര്യമല്ല എന്നു പറഞ്ഞുകൊണ്ട് മലയാളിയുടെ മാനസിക- വൈകാരിക മനോഭാവങ്ങൾക്ക് കുറച്ചു കൂടി പക്വത വരാനുണ്ട് എന്ന് ചിത്രം നമ്മെ ഓർമിപ്പിക്കുന്നു

മക്കളെ സ്നേഹിക്കാൻ ആഗ്രഹിച്ചിട്ടും കഴിയാതെ പോകുന്ന മാതാപിതാക്കളും അവരെ മനസ്സിലാകാതെ പോകുന്ന മക്കളും നിറഞ്ഞുനിൽക്കുന്ന കുടുംബങ്ങൾ തന്നെയാണ് നമ്മുടേതും. എന്നാൽ പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും വീടുപോലെ മറ്റൊരിടം നമുക്കില്ല എന്ന് ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

നമ്മൾ ആരും അത്ര നിസ്സാരരല്ല എന്നും എന്തെങ്കിലും എസ്ട്ര ഓർഡിനറി ഏതൊരാളുടെ ജീവിതത്തിലും ഉണ്ടാകും എന്നുള്ള ഒരു ധൈര്യം ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ലഭിക്കുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനും ഇടയ്ക്ക് കണ്ണുനനയ്ക്കാനും നഷ്ടപ്പെട്ടുപോയ ചില ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു ഊഷ്മളമാക്കാനും ഈ ചിത്രം നങ്ങളെ സഹായിക്കും.

എന്താണ് വീടിന്റെ പ്രത്യേകത ? ആന്റണി പറയും പോല നമ്മെ നമ്മളായി അംഗീകരിക്കുന്ന, നമ്മള്ളായി ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരിടം. അതാണ് വീട്. അവിടെ ആരും ആരേയും പരിഹസിക്കുന്നില്ല. ഒരു പരിധിയിൽ കവിഞ്ഞു കുറ്റപ്പെടുത്തുന്നില്ല. മറിച്ച് നമ്മുടെ കുറവുകൾ തിരുത്തി മുന്നോട്ടു പോകാൻ സഹായിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം അതിന്റെ പൂർണതയിൽ പ്രകടിപ്പിക്കാനും അപൂർണ്ണതകളെ കണ്ടെത്താനും വീടു പോലെ മറ്റൊരിടമില്ല എന്നതാണ് സത്യം. “We all are imperfect in our homes”

ഒരു ചലച്ചിത്രത്തിന്റെ വിജയം എന്ന് പറയുന്നത് അതിലെ കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും ജീവിതത്തിൽ എവിടെയൊക്കെയോ നമ്മൾ കണ്ടുമുട്ടിവരുമായി അതുമല്ലെങ്കിൽ നമ്മൾ അനുഭവിച്ചതായി സാമ്യമുണ്ട് എന്നൊരു തോന്നൽ ഉള്ളിൽ ജനിപ്പിക്കുന്നിടത്താണ്. ആ അർത്ഥത്തിൽ ഒലിവറും അദ്ദേഹത്തിൻറെ കുടുംബവും അവരുടെ ജീവിതവും നമ്മുക്ക് സുപരിചിതമായ തോന്നും എന്നതിൽ ഒട്ടും സംശയമില്ല.

ഫാ. നൗജിൻ വിതയത്തിൽ

Share News