വൈകിയെങ്കിലും ഇപ്പോൾ വന്ന “കന്യാകാത്വ പരിശോധന മനുഷ്യാവകാശലംഘനമാണൂ” എന്ന ദില്ലി ഹൈക്കോടതി വിധി ചെറിയ പ്രതീക്ഷ നൽകുന്നതാണു എന്ന പറയാതെ വയ്യ.

Share News

എൻ്റെ ജീവിതചിന്താഗതിയെ തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു സി. അഭയക്കേസ് പഠിക്കാൻ തീരുമാനിച്ചത്. അന്നു വരെ “ക്രൈം” പോലെ മനുഷ്യൻ്റെ ജിജ്ഞാസയെയും സെൽഫ് ജസ്റ്റിഫിക്കേഷനുള്ള ത്വരയേയും ഒക്കെ വിറ്റു ജീവിച്ചിരുന്ന മാസികകളെയും ദിനപത്രങ്ങളെയും ഒക്കെ ആശ്രയിച്ച് രൂപപ്പെടുത്തിയിരുന്ന എൻ്റെ ചിന്താഗതിയിൽ സി. സെഫിയും ഫാ. കോട്ടൂരുമൊക്കെ പ്രതികളായിരുന്നു. എന്നാൽ അഭയക്കേസിൻ്റെ കോടതിരേഖകൾ പഠിക്കാൻ തീരുമാനിച്ചപ്പോൾ ആണു കേട്ടതു പലതും തെറ്റായിരുന്നു എന്നും ചതിയായിരുന്നു എന്നും ഒക്കെ മനസിലായത്. ആ കോടതി രേഖകളിൽ പ്രധാനപ്പെട്ടതായിരുന്നു ജസ്റ്റിസ് കെ. ഹേമ 2009-ൽ സി.സെഫിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധി. അതു വായിച്ചതോടെ അഭയക്കേസ് മാത്രമല്ല, അതുവരെ ഉണ്ടായിരുന്ന പല ധാരണകളുടെയും മുമ്പിൽ ചോദ്യചിഹ്നം ഉയർന്നു എന്നു പറയുന്നതാണു ശരി.

കേരളം കണ്ടിട്ടുള്ള ഏറ്റവും ഹീനമായ സ്ത്രീവിരുദ്ധത ആണു അന്വേഷണ ഏജൻസികളും മാധ്യമങ്ങളും ചേർന്ന് സി. സെഫിയോട് ചെയ്തത് എന്ന് തീർത്തും ബോധ്യമായതു അതിനെതുടർന്നുള്ള അന്വേഷണത്തിലും പഠനത്തിലുമാണു. കന്യാകാത്വ പരിശോധന തന്നെ സ്ത്രീവിരുദ്ധമാണെന്നും അതിനെ ആസ്പദമാക്കി കോടതി വിധി മാത്രമല്ല മാധ്യമചർച്ചകൾ പോലും പരസ്യമായ സ്ത്രീവിരുദ്ധതയും മനുഷ്യാവകാശ ലംഘനവും ആണെന്നും തികഞ്ഞ ബോധ്യം ഇന്നുണ്ട്. (അതുകൊണ്ടാണു അക്കാര്യം പറഞ്ഞുകൊണ്ട് സി. സെഫിയെ അധിക്ഷേപിക്കാൻ ശ്രമിച്ചവരെ പലരെയും എൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും ബ്ളോക്കുകയും ഒക്കെ ചെയ്തിട്ടുള്ളത്.)

ഇത്തരത്തിൽ തികഞ്ഞ സ്ത്രീവിരുദ്ധമായ ഒരു പരിശോധനക്കു വിധേയമാക്കുക മാത്രമല്ല, ആ പരിശോധനയിൽ കന്യകയാണെന്നു തെളിഞ്ഞിട്ടും അങ്ങനെയല്ലാ എന്നു സ്ഥാപിക്കാൻ കന്യാചർമ്മം വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്കക്ക് സിസ്റ്റർ വിധേയയയായിട്ടുണ്ട് എന്ന പച്ചക്കളളം പ്രചരിപ്പിക്കുകയും ചെയ്തത് നമ്മുടെ ദേശീയ അന്വേഷണ ഏജൻസിയും ഇവിടുത്തെ മാധ്യമങ്ങളും ചേർന്നാണു. ഈ പരിശോധന നടത്തിയതും തങ്ങൾക്ക് യാതൊരു പരിചയമോ വൈദഗ്ദ്യമോ ഇല്ലാത്ത ഹൈമനോപ്ളാസ്റ്റിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതും രണ്ടു സ്ത്രീ ഡോക്ടർമാർ ആയിരുന്നു എന്നതു തന്നെ വിരോധാഭാസമാണു.

കൊടിയ സ്ത്രീവിരുദ്ധതക്കും മനുഷ്യത്വവിരുദ്ധതക്കും വിധേയയായ സി. സെഫി എന്ന പെണ്ണിനെ ഇവിടുത്തെ പെൺപക്ഷക്കാരും മനുഷ്യത്വവാദികളുമൊന്നും കണ്ടതായി നടിച്ചിട്ടുപോലുമില്ല. ഏതെങ്കിലും സെലബ്രിറ്റി തനിക്ക് വറൂത്ത മീൻ കിട്ടിയില്ല എന്നു പറഞ്ഞാൽ പോലും അതു സ്ത്രീവിരുദ്ധത ആണെന്നു പറയുന്ന മഹാന്മാരും മഹതികളുമടങ്ങിയ ഒരു സമൂഹമാണു ഇത്തരത്തിൽ ക്രൂരനിശബ്ദത പാലിച്ചത് എന്നോർക്കണം. അതിലെനിക്ക് ഇന്ന് അത്ഭുതമൊന്നുമില്ല. കാരണം, യഥാർത്ഥ പ്രശ്നങ്ങളിലേക്കൊന്നും പോകാതെ പഞ്ചസാരയുടെ വെളുപ്പും ശർക്കരയുടെ കറുപ്പുമൊക്കെയാണു നമുക്ക് ഇപ്പോഴും ചർച്ച ചെയ്യാനിഷ്ടം.

താൻ നേരിട്ട മനുഷ്യത്വവിരുദ്ധതയ്ക്കെതിരെയും മനുഷ്യാവകാശലംഘനത്തിനെതിരെയും സി. സെഫി കൊടുത്ത ഹർജിയിൽ ഒരു തീർപ്പുണ്ടാകാൻ ഒരു ദശാബ്ദത്തിലധികം വർഷങ്ങൾ വേണ്ടി വന്നു എന്നതു തന്നെ നമ്മൂടെ നീതിന്യായ വ്യവസ്ഥിതിയുടെ അപചയമാണു കാണിക്കുന്നത്. പ്രത്യേകിച്ച് ആ സ്ത്രീ മനുഷ്യാവകാശത്തിനു കാരണമായ അതേ കന്യാകാത്വപരിശോധന പ്രൈമറി എവിഡൻസുകളിലൊന്നായി സ്വീകരിക്കപ്പെട്ട കോടതി വിധികാരണം പ്രതിയെന്നു കുറ്റം വിധിക്കപ്പെടുകയും മാസങ്ങൾ തടവിൽ കഴിയുകയും ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ.

എന്നാൽ വൈകിയെങ്കിലും ഇപ്പോൾ വന്ന “കന്യാകാത്വ പരിശോധന മനുഷ്യാവകാശലംഘനമാണൂ” എന്ന ദില്ലി ഹൈക്കോടതി വിധി ചെറിയ പ്രതീക്ഷ നൽകുന്നതാണു എന്ന പറയാതെ വയ്യ. സ്ത്രീവിരുദ്ധതയും മനുഷ്യത്വമില്ലായ്മയും ആഭരണമാക്കിയ പലരും അതു നിർത്തുമെന്നുള്ളതുകൊണ്ടല്ല, ഈ നാട്ടിൽ ഇനിയും ഏതെങ്കിലും ഒരു സ്ത്രീ ഇതുപോലെ അപമാനിക്കപ്പെടില്ല എന്നുള്ളതുകൊണ്ടാണു ആ പ്രതീക്ഷ. “ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്താലും” വന്നല്ലൊ. ആശ്വാസം.

🖋 ബിബിൻ മഠത്തിൽ

Share News