
ഈ വർഷത്തെ പാഠപുസ്തക പരിഷ്കരണം മുതൽ ആരംഭിച്ചിരിക്കുന്ന പരിഷ്കരണങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഒരു നവോത്ഥാനത്തിലേയ്ക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.
പ്രാഥമിക വിദ്യാഭ്യാസം: കേരളത്തിന്റെ സ്വപ്നങ്ങളും വെല്ലുവിളികളും
ദേശീയ വിദ്യാഭ്യാസ നയം 2020ന് ക്യാബിനറ്റ് അംഗീകാരം നൽകിയത് മുതൽ രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും സാധ്യതകളും സംബന്ധിച്ച ചർച്ചകൾ വിവിധ തലങ്ങളിൽ സജീവമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങൾ കേരളത്തിന്റെ പശ്ചാത്തലത്തിലും പലപ്പോഴായി പ്രത്യക്ഷപ്പെടുകയുണ്ടായിരുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളും വിദ്യാഭ്യാസ നയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും സമാനമായ രീതിയിൽ ചർച്ചകൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് കേരള പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടി നടത്തിയ ഒരു പ്രസ്താവനയും, അതിന് വിരുദ്ധമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ ചില പരാമർശങ്ങളും ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

“സ്‌കൂളിന് സമീപത്തുകൂടി പോകുന്നവർ സ്‌കൂൾ കെട്ടിടങ്ങൾ കാണുമ്പോൾ പഞ്ചനക്ഷത്ര ഹോട്ടലെന്ന് തെറ്റിദ്ധരിച്ച് റൂം ബുക്ക് ചെയ്യാൻ ചെല്ലുകയാണ്” എന്നായിരുന്നു ഡിസംബറിൽ തൃശൂരിൽ നവകേരള സദസിൽ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവകാശപ്പെട്ടത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം വലിയ വികസന നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞു എന്നായിരുന്നു ആ വാക്കുകളിലെ ധ്വനി. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ നടന്ന ശിൽപ്പശാലയിൽ പങ്കെടുത്തവരോട് സംസാരിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് IAS കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്, കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്നാണ്. മുമ്പ് യൂറോപ്പിനോട് താരതമ്യപ്പെടുത്താമായിരുന്ന കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഇന്ന് ബീഹാറിനോട് ഉപമിക്കാവുന്ന വിധത്തിൽ തരംതാണു എന്ന് അദ്ദേഹം പറയുകയുണ്ടായി. മുഴുവൻ എ പ്ലസ് ലഭിക്കുന്ന കുട്ടികളിൽ സ്വന്തം പേര് പോലും ശരിയായി എഴുതാൻ കഴിയാത്തവരും ഉൾപ്പെടുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തന്റെ മുൻ നിലപാട് വീണ്ടും പലപ്പോഴായി ആവർത്തിച്ച ശ്രീ വി ശിവൻകുട്ടി, ഇക്കഴിഞ്ഞ മെയ് മാസത്തിൽ പട്ടം മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ചുനടന്ന സംസ്ഥാന അധ്യാപക സംഗമത്തിൽ വച്ച് “ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന രീതിയിൽ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗം ഉന്നത നിലവാരം പുലർത്തുന്നു” എന്നാണ് അവകാശപ്പെട്ടത്. എന്നാൽ, എസ്എസ്എൽസി റിസൾട്ട് പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ, അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയത്തിൽ 30 ശതമാനം മിനിമം മാർക്ക് എന്ന രീതി തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. പുറമെ നിന്നുകൊണ്ട് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയങ്ങളെയും അതിന്റെ ഗുണമേന്മയെയും നിരീക്ഷിക്കുന്നവർക്ക് ആശയക്കുഴപ്പങ്ങൾ സ്വാഭാവികം.
നിലവിലെ രീതികൾ
കേരളത്തിൽ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയ രീതിക്ക് കാതലായ പരിഷ്കരണം നടപ്പിൽ വരുത്തിയത് 2005 ൽ ആണ്. അതുവരെ മാർക്ക് അടിസ്ഥാനത്തിൽ മാത്രം വിജയവും നിലവാരവും കണക്കാക്കിയിരുന്ന സ്ഥാനത്ത്, 2005 മുതൽ ഗ്രേഡ് അടിസ്ഥാനത്തിലുള്ള മൂല്യനിർണ്ണയം നിലവിൽ വന്നു. ഒപ്പം നടപ്പാക്കപ്പെട്ട മറ്റൊരു പരിഷ്കരണമാണ് നിരന്തര സമഗ്ര മൂല്യനിർണ്ണയം (Continues and Comprehensive evaluation – CCE). പാഠ്യ വിഷയങ്ങൾക്കൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതിയാണ് CCE. വിദ്യാർത്ഥിയുടെ വൈജ്ഞാനിക മേഖല മാത്രമല്ല, വൈകാരികതലവും കഴിവുകളും പരിഗണിച്ചുകൊണ്ടുള്ള മൂല്യനിർണ്ണയമാണ് CCE വിഭാവനം ചെയ്യുന്നത്.
വിഷയാധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഗണിതം തുടങ്ങിയവയ്ക്ക് 80 മാർക്കിന്റെയും, മറ്റ് ആറ് വിഷയങ്ങൾക്ക് 40 മാർക്കിന്റെയും ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരിക്കുക. യഥാക്രമം 20, 10 മാർക്കുകൾ കുട്ടികൾക്ക് ലഭിക്കുക നിരന്തര സമഗ്ര മൂല്യ നിർണ്ണയത്തിൽനിന്നാണ്. അത് വിദ്യാർത്ഥിയുടെ ഒരു വർഷം മുഴുവനുമുള്ള പ്രവർത്തനങ്ങളുടെയും പ്രകടനത്തിന്റെയും മൂല്യനിർണ്ണയമാണ്. പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിലുള്ള കുട്ടിയുടെ മികവ് വിലയിരുത്തിയാണ് അധ്യാപകർ നിരന്തര സമഗ്ര മൂല്യനിർണ്ണയം നടത്തി മാർക്ക് നൽകേണ്ടത്.

നിരന്തര സമഗ്ര മൂല്യനിർണ്ണയം കൂടി ഉൾപ്പെടുത്തുക വഴി വളരെ ആരോഗ്യകരവും ഗുണകരവുമായ ഒരു രീതിയാണ് 2005 ൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിൽ വരുത്തിയത്. അതുവരെയുള്ള കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ പദ്ധതികളിൽ വിദ്യാർത്ഥിയെക്കുറിച്ചും അധ്യാപകനെക്കുറിച്ചും നിലനിന്നിരുന്ന കാഴ്ചപ്പാട് ലളിതമായ ഭാഷയിൽ, വിദ്യാർത്ഥി എന്നാൽ ഒരു ഒഴിഞ്ഞ പാത്രവും അധ്യാപകൻ എന്നാൽ ഒരു നിറഞ്ഞ പാത്രവും എന്നതായിരുന്നു. അറിവിന്റെ നിറകുടമായ അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുകൊടുക്കുന്നു എന്ന ആശയമാണിത്. എന്നാൽ, മാറിയ വിദ്യാഭ്യാസ സങ്കൽപ്പങ്ങൾ പ്രകാരം വിദ്യാർത്ഥി ഒരു ഉദ്യാനത്തിലെ പൂച്ചെടിയും, അധ്യാപകൻ തോട്ടക്കാരനുമാണ്. ചെടി വളർന്ന് പുഷ്പിക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് ഉദ്യാനപാലകന്റെ ചുമതല. സമാനമായ ചുമതലയാണ് അധ്യാപകൻ നിർവഹിക്കേണ്ടത് എന്നതാണ് വിദ്യാഭ്യാസം സംബന്ധിച്ച ആധുനിക കാഴ്ചപ്പാട്. അതുതന്നെയായിരുന്നു 2005 ൽ നടപ്പിൽ വന്ന പരിഷ്കരണത്തിന്റെ കാതലും. അവിടെയാണ് നിരന്തര സമഗ്ര മൂല്യനിർണയത്തിന് പ്രസക്തിയുണ്ടാകുന്നത്.
നടപ്പിൽ വന്ന മാറ്റങ്ങൾ പ്രകാരം വിദ്യാർത്ഥിയുടെ ഓരോ ദിവസവും വളരെ പ്രധാനപ്പെട്ടതായിരുന്നു. അറിവ് സ്വായത്തമാക്കേണ്ട ചുമതല അവന്റേതായി മാറി. ഓരോ വിഷയങ്ങളിലും നിരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും പരന്ന വായനയ്ക്കും വലിയ പ്രാധാന്യം കൈവന്നു. ഓരോ അറിവും അതിന്റെ ഉറവിടത്തിൽ നിന്ന് തേടിയെടുക്കേണ്ട ചുമതല ഓരോ വിദ്യാർത്ഥിയുടേതുമായി. അവനെ വഴി നടത്തുകയും ഒപ്പം നടക്കുകയും ചുറ്റുപാടുകൾ ഒരുക്കി നൽകുകയും നിരന്തരം നിരീക്ഷിച്ചു മൂല്യനിർണ്ണയം നടത്തുകയും ചെയ്യേണ്ട ചുമതല അധ്യാപകന്റേതും. വിദ്യാഭ്യാസ രംഗത്ത് മുന്നിട്ടുനിൽക്കുന്ന വിവിധ ലോകരാജ്യങ്ങളുടെ മാതൃകയിൽ കേരളത്തിൽ നടന്ന പരിഷ്കരണങ്ങൾ അഭിനന്ദനാർഹമായിരുന്നു.
എന്നാൽ, 2005 ന് ശേഷമുള്ള ഏകദേശം രണ്ടു പതിറ്റാണ്ട് കാലത്തിനിടയിൽ ഈ പാഠ്യ, മൂല്യനിർണ്ണയ രീതികളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പരിഷ്കരണത്തിന് ശേഷമുള്ള ആദ്യ ബാച്ചിന്റെ എസ്എസ്എൽസി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ മുഴുവൻ എ പ്ലസ് നേടിയവർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നെങ്കിൽ, ഈ വർഷത്തെ റിസൾട്ട് പ്രകാരം മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം 71831 പേർ ആണ്. 2006 ലെ എസ്എസ്എൽസി റിസൾട്ട് പ്രകാരം വിജയശതമാനം 69.33 ആയിരുന്നെങ്കിൽ ഈ വർഷം അത് 99.69 ആണ്.
ഈ കാലഘട്ടത്തിനിടയിയിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ആഴമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആധുനിക കേരളത്തിലെ വിദ്യാഭ്യാസ വിദഗ്ധർ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന നിരന്തര സമഗ്ര മൂല്യനിർണയ പദ്ധതി പരാജയമായി തീർന്നു എന്നുതന്നെ പറയാം. ലോകം മുഴുവൻ വിജയകരമായി പിന്തുടർന്നുപോരുന്ന ശാസ്ത്രീയവും സമഗ്രവുമായ ഈ അഭ്യസന രീതി ശരിയായ രീതിയിൽ നടപ്പാക്കുന്നതിലാണ് ഇവിടെ പരാജയം സംഭവിച്ചത്. രാഷ്ട്രീയ മുതലെടുപ്പുകളും, കിടമത്സരങ്ങളും, ആത്മാർത്ഥതയില്ലായ്മയും തുടങ്ങി ഒട്ടേറെ കാരണങ്ങൾ അവിടെ ചൂണ്ടിക്കാണിക്കാൻ കഴിയും. നൂറുശതമാനം വിജയത്തെ ചൊല്ലി വിദ്യാലയങ്ങൾക്കിടയിൽ നടന്ന മത്സരങ്ങളും ഇതെല്ലാം കണ്ടിട്ടും നിഷ്ക്രിയത തുടർന്ന പൊതുവിദ്യാഭ്യാസ വകുപ്പും ഒരുപോലെ തെറ്റുകാരാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ പരാമർശങ്ങൾ വളരെ ഗൗരവതരമായി മാറുന്നത് ഇവിടെയാണ്.
സംഭവിച്ച മാറ്റങ്ങൾ

കഴിഞ്ഞ പത്തൊമ്പത് വർഷങ്ങൾക്കിടയിൽ എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം സംബന്ധിച്ച നിലപാടുകളിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു. വളരെ കർശനമായ രീതിയിൽ വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം മാത്രം നടത്തേണ്ട നിരന്തര മൂല്യനിർണ്ണയം പേരിനുപോലും ഇല്ലാതെയായി എന്നുപറയാം. പൊതുവിദ്യാഭ്യാസ വകുപ്പ് പുലർത്തിവന്ന തണുപ്പൻ സമീപനങ്ങളാണ് അതിന് ഒരു കാരണമായി മാറിയത്. സ്കൂളുകൾ തമ്മിലുള്ള അനാരോഗ്യകരമായ മൽസരവും മറ്റൊരു കാരണമായി. വിജയശതമാനം ഉയർത്താൻ നിരന്തരമൂല്യനിർണയത്തിനുള്ള മാർക്ക് വെറുതെ നൽകുന്ന രീതി ചില സ്കൂളുകൾ തുടങ്ങിവച്ചത് മാതൃകയാക്കാൻ മറ്റ് വിദ്യാലയങ്ങളും നിർബ്ബന്ധിതമായി. തത്ഫലമായി, വിദ്യാർത്ഥികളുടെ മികവ് പരിഗണിക്കാതെ എല്ലാവർക്കും ഒരുപോലെ ആ മാർക്ക് പൂർണ്ണമായി നൽകുന്നത് കീഴ്‌വഴക്കമായി തീർന്നു. ജയിക്കാൻ വേണ്ട അടിസ്ഥാന യോഗ്യതയായ ഡി പ്ലസ് (D+) ലഭിക്കാൻ ഒരു വിഷയത്തിന് ആവശ്യം 30 ശതമാനം മാർക്ക് ആയിരിക്കെ, നിരന്തര സമഗ്ര മൂല്യനിർണ്ണയത്തിന്റെ 20 ശതമാനം മാർക്ക് നിശ്ചയമായും ഏത് കുട്ടിക്കും ലഭിക്കുന്നു. ഫലത്തിൽ, പരീക്ഷ ജയിക്കാൻ ആവശ്യം കേവലം പത്ത് ശതമാനം മാർക്ക് മാത്രമാണ്.
ആകെ മാർക്ക് അമ്പതിലും, നൂറിലുമായ വിഷയങ്ങളിൽ 15ഉം 30ഉം മാർക്ക് ലഭിച്ചാൽ ഡി പ്ലസ് ഗ്രേഡ് ലഭിക്കുമെന്നിരിക്കെ, പരീക്ഷയിൽ യഥാക്രമം കേവലം അഞ്ചും പത്തും മാർക്ക് ലഭിക്കുന്ന കുട്ടികൾ പോലും വിജയിക്കും എന്നുള്ളതാണ് ഇപ്പോഴുള്ള അവസ്ഥ. ആകെ മാർക്കിൽ 20 ശതമാനം വെറുതെ ലഭിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ എല്ലാ വിഷയത്തിലും മുഴുവൻ എ പ്ലസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായേക്കാം. ഇത്തരമൊരു സാഹചര്യം വിദ്യാർത്ഥികൾക്കോ വിദ്യാലയങ്ങൾക്കോ ഗുണകരമെന്ന് കരുതാനാവില്ല. പഠനത്തെ ഗൗരവത്തോടെയെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ ഈ രീതി വഴിയൊരുക്കുന്നുണ്ട്. ഒന്നും പഠിക്കാതെയും പരീക്ഷയിൽ ജയിക്കാൻ കഴിയും എന്ന അവസ്ഥയാണ് അടിസ്ഥാന ഗണിതമോ, അക്ഷര ജ്ഞാനമോ, ശാസ്ത്രബോധമോ ഇല്ലാതെയും വിദ്യാർഥികൾ അടുത്ത ഘട്ടത്തിലേക്ക് കാരണമായി മാറുന്നത്. കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർന്നിരിക്കുന്നതായി പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും യഥാർത്ഥത്തിൽ അപ്രകാരമല്ല എന്ന് നിശ്ചയം.
ഇപ്രകാരമൊരു അവസ്ഥയിലേയ്ക്ക് പൊതുവിദ്യാഭ്യാസ മേഖല എത്തിച്ചേർന്നതിന് പിന്നിൽ ആത്മാർത്ഥതയില്ലാത്ത പലവിധ സമീപനങ്ങൾക്ക് പങ്കുണ്ട്. CCE മാർക്ക് വെറുതെ നൽകുന്ന രീതി വ്യാപകമായത് ഒരു ഉദാഹരണം മാത്രമാണ്. മറ്റൊന്നാണ് SCRIBE (സ്വന്തമായി പരീക്ഷ എഴുതാൻ കഴിവില്ലാത്ത വിദ്യാത്ഥികൾക്കുള്ള സഹായി) അനുമതിയുടെ ദുരുപയോഗം. Rights of Persons with Disabilities Act, 2016 ന്റെ പിൻബലത്തിൽ ഫിസീഷ്യന്റെ ശിപാർശയോടെ വിദ്യാർത്ഥികൾക്ക് സ്ക്രൈബ് ഉപയോഗിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, പിന്നീടിങ്ങോട്ട് പരാജയ സാധ്യതയുള്ള വിദ്യാർത്ഥികൾ തെറ്റായ രീതിയിൽ ഡോക്ടർമാരുടെ ശിപാർശ സംഘടിപ്പിച്ച് സ്ക്രൈബ് അനുമതി ദുരുപയോഗിച്ച് പരീക്ഷ എഴുതി പാസാകുന്ന പ്രവണത വ്യാപകമായി. നൂറുശതമാനം വിജയം ഉറപ്പുവരുത്താൻ ചില സ്‌കൂൾ മാനേജ്‌മെന്റുകൾ ഈ പ്രവൃത്തിക്ക് കൂട്ട് നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. സ്ക്രൈബ് ആനുകൂല്യം ഉപയോഗിച്ച് പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ മുഴുവൻ എ പ്ലസ് നേടിയവരും ഉണ്ട് എന്ന് നിരീക്ഷകർ പറയുന്നു. ഇത്തരം അവസ്ഥകൾക്ക് മാറ്റം ആവശ്യമാണ്.
ഈ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ കാണേണ്ടത്. അടുത്ത വർഷം മുതൽ പരീക്ഷയിൽ വിജയിക്കാൻ മുപ്പത് ശതമാനം മാർക്ക് നിർബ്ബന്ധമാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇപ്പോഴത്തെ രീതിക്ക് പെട്ടെന്ന് ഒരു മാറ്റമുണ്ടായാൽ അത് റിസൾട്ടിനെ വലിയ രീതിയിൽ ബാധിക്കും എന്നതിൽ സംശയമില്ല. ഈ വർഷം 99.69, കഴിഞ്ഞ വർഷം 99.7 എന്നിങ്ങനെയായിരുന്ന എസ്എസ്എൽസി വിജയശതമാനത്തിന് വലിയ ഇടിവുണ്ടാകും. അതോടൊപ്പം, മുഴുവൻ എ പ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും കുറയും. പ്രത്യക്ഷത്തിൽ ഈ മാറ്റം അപമാനകാരമെന്ന പ്രതീതി സൃഷ്ടിച്ചാലും ഭാവിയിൽ ഗുണകരമായിരിക്കുമെന്ന് തീർച്ച. എന്നാൽ, ഇപ്രകാരം കൃത്രിമമായി ഉയർന്നു നിൽക്കുന്ന വലിയ വിജയശതമാനം “ഭരണ നേട്ടമായി” അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണകക്ഷി ഈ മാറ്റത്തെ അനുകൂലിക്കാൻ സാധ്യത കുറവാണ്. അതേസമയം, എസ്എസ്എൽസി റിസൾട്ട് സംബന്ധിച്ച ഇത്തരമൊരു പ്രതിസന്ധിയല്ല യഥാർത്ഥത്തിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി എന്നതാണ് മറ്റൊരു വസ്തുത.
യഥാർത്ഥ വെല്ലുവിളികൾ

ഉയർന്ന മാർക്ക് വിദ്യാഭ്യാസ നിലവാരത്തിന്റെ സൂചകമാകുന്നില്ല എന്നതാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ദുരവസ്ഥ. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകളെ ആശ്രയിക്കുന്ന മലയാളി വിദ്യാർഥികൾ പൊതു പ്രവേശന പരീക്ഷകളിൽ പിന്നാക്കം പോകുന്നത് പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്ന ഡൽഹി യൂണിവേഴ്‌സിറ്റിയിൽ 2022 വരെ മലയാളി വിദ്യാർഥികൾ വലിയ എണ്ണം പ്രവേശനം നേടിയിരുന്നെങ്കിൽ, കഴിഞ്ഞ വർഷം പൊതു പ്രവേശന പരീക്ഷ നടത്തിയപ്പോൾ പ്രവേശനം ലഭിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറയുകയുണ്ടായി. ഇത് ദേശീയതലത്തിൽ തന്നെ കേരളത്തിലെ മാർക്ക് ദാനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കേരളത്തിലെ പരീക്ഷകളിൽ എന്തെഴുതിയാലും മാർക്ക് കിട്ടുമെന്ന/ പരീക്ഷയിൽ ജയിക്കാമെന്ന സാഹചര്യം സംജാതമായതാണ് ഈ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം.
ദേശീയ പഠന നിലവാര സർവേ ഉൾപ്പെടെയുള്ള വിവിധ സർവേകളുടെ ഫലങ്ങൾ പരിശോധിച്ചാൽ പഠന നിലവാരത്തിൽ കേരളം വളരെ പിന്നിലാണെന്ന് കാണാം. നീതി ആയോഗ് 2016 – 17 കാലയളവിൽ നടത്തിയ പഠനത്തിലും കേരളത്തിന്റെ നില അഭിമാനാർഹമല്ല. National Achievement Survey (NAS), State Educational Achievement Survey (SEAS), Annual Status of Education Report (ASER) തുടങ്ങിയ റിപ്പോർട്ടുകളിലെല്ലാം കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തിന്റെ പിന്നാക്കാവസ്ഥ വളരെ വ്യക്തമാണ്.
മാതൃഭാഷാ പഠന ശേഷി റിപ്പോർട്ട് പ്രകാരം, മാതൃഭാഷയിലുള്ള വിദ്യാർത്ഥികളുടെ പ്രാവീണ്യത്തിലും കേരളം പിന്നിലാണ്. മാതൃഭാഷ തലത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയരുന്നതിന് അത് ഒരു കാരണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വാസ്തവത്തിൽ, മാതൃഭാഷാ പഠനത്തിന് തീരെയും പ്രാധാന്യം കൊടുക്കാത്ത ഒരു സംസ്കാരമായി നമ്മുടേത് മാറിക്കഴിഞ്ഞിരിക്കുന്നത് പരോക്ഷമായി വിദ്യാഭ്യാസത്തിന്റെ നിലവാരത്തെയും സ്വാധീനിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. അക്ഷരമാല പഠനം പ്രൈമറി ക്‌ളാസുകളിലെ മലയാള പാഠാവലിയിൽനിന്ന് നീക്കം ചെയ്ത നടപടി കഴിഞ്ഞ ചില പതിറ്റാണ്ടുകളായി വിദ്യാർത്ഥികളുടെ ഭാഷാപഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പലപ്പോഴായി വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കപ്പെട്ടു എന്നവകാശപ്പെടുന്ന പരിഷ്കരണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. പദ്ധതികൾ പ്രായോഗിക തലത്തിലെത്തുമ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയിട്ടുള്ള അനുഭവങ്ങൾ പലതാണ്. 2005 ൽ നടപ്പാക്കിയ എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയ പരിഷ്കരണങ്ങൾ ഉദാഹരണം മാത്രമാണ്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയതായി മന്ത്രിമാർ അവകാശപ്പെടുന്ന വിദ്യാലയങ്ങൾ ചുരുക്കം ചിലവ മാത്രമാണ്. പൊതുവിദ്യാലയങ്ങളിൽ ചെറിയൊരു വിഭാഗത്തിനുവേണ്ടി നിർമ്മിച്ച് നൽകിയിട്ടുള്ള കെട്ടിടങ്ങളെ ചൂണ്ടിക്കാണിച്ച് വലിയ അവകാശവാദങ്ങൾ മുഴക്കുമ്പോഴും, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാലയങ്ങൾ അനവധി ഈ നാട്ടിലുണ്ട് എന്നുള്ളതാണ് വാസ്തവം.
പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളിൽ 65 ശതമാനവും പഠിക്കുന്ന എയ്ഡഡ് സ്‌കൂളുകളോട് സർക്കാരുകൾ പുലർത്തുന്ന അവഗണനയും എടുത്തുപറയേണ്ടതാണ്. പൊതുവിദ്യാലയങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ഫണ്ടിൽ ഒരു ശതമാനം പോലും എയ്ഡഡ് സ്‌കൂളുകൾക്ക് ലഭിക്കുന്നില്ല. ലഭ്യമായ കണക്കുകൾ പ്രകാരം കേരളത്തിൽ 4504 സർക്കാർ സ്‌കൂളുകൾ ഉള്ളപ്പോൾ, 7277 എയ്ഡഡ് സ്‌കൂളുകളും, 863 അൺഎയ്ഡഡ് സ്‌കൂളുകളുമാണ് ഉള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ഒരു പരിധിവരെയെങ്കിലും സർക്കാർ ഇടപെടലുകൾ നടക്കുന്നത് സർക്കാർ വിദ്യാലയങ്ങളിൽ മാത്രമാണ്. അൺഎയ്ഡഡ് സ്‌കൂളുകളോടും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളോടും സർക്കാർ പുലർത്തിവരുന്ന സമീപനവും ആരോഗ്യകരമല്ല.
വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും, കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളും പഠനത്തിന്റെ വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തുന്നതായും, വളർന്നുകൊണ്ടിരിക്കുന്നതായും വിവിധ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം തളർന്നുകൊണ്ടിരിക്കുന്നതായി വ്യക്തമാകുന്നത്. പഠന നിലവാരം താഴേയ്ക്ക് പോകുന്നു എന്നുള്ളതും ഗൗരവമായി പരിഗണിക്കേണ്ട വിഷയങ്ങളാണ്. യഥാർത്ഥ പ്രതിസന്ധികൾ എന്തൊക്കെയെന്ന് കണ്ടെത്തി ഇച്ഛാശക്തിയോടെ അവ പരിഹരിക്കാനായി മുന്നിട്ടിറങ്ങാനാണ് സർക്കാർ സംവിധാനങ്ങൾ തയ്യാറാക്കേണ്ടത്.

ദേശീയ വിദ്യാഭ്യാസ നയം 2020
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സമൂലം പരിഷ്കരിക്കാനുദ്ദേശിച്ചുള്ള പദ്ധതിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്. അതുപ്രകാരം പ്രധാനമായി നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള മാറ്റങ്ങളിലൊന്ന്, വിദേശ രാജ്യങ്ങളുടെ മാതൃകയിൽ സ്‌കൂൾ ഫൈനൽ എന്നാൽ പന്ത്രണ്ടാം ക്‌ളാസ് ആയിരിക്കുകയാണ്. ഏറെ വൈകാതെ എസ്എസ്എൽസി പരീക്ഷ അപ്രസക്തമായി മാറുമെന്ന് തീർച്ച. ഇതുവരെയുള്ള രീതികളിൽനിന്ന് വ്യത്യസ്തമായി, ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്‌ളാസുകൾ പ്രൈമറി വിഭാഗത്തിലും, അഞ്ചുമുതൽ എട്ടു വരെയുള്ള ക്‌ളാസുകൾ അപ്പർ പ്രൈമറി വിഭാഗത്തിലും, ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകൾ ഹൈസ്‌കൂൾ വിഭാഗത്തിലുമാണ് ഭാവിയിൽ ഉൾപ്പെടുക. ഈ അധ്യയന വർഷം മുതൽ ഉപയോഗിച്ചു തുടങ്ങുന്ന പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ദേശീയ വിദ്യാഭ്യാസ നയം പരിഗണിച്ചുകൂടിയാണ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിൽ വിവിധ തുറകളിൽനിന്നും, വിശിഷ്യാ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും രാജ്യത്തിന്റെ പൊതുവായ നയത്തോട് വിയോജിച്ചു നിൽക്കുക പ്രയോഗികമല്ലാത്തതിനാൽ ക്രമേണ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയത്തിലും രീതികളിലും മാറ്റങ്ങൾ വരികതന്നെ ചെയ്യും. എന്നാൽ, അവിടെയും പ്രതിബന്ധങ്ങൾ പലതുണ്ട്. എസ്എസ്എൽസി പരീക്ഷ സംബന്ധിച്ച പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും അപ്രസക്തമാക്കുന്ന രീതിയിൽ സമീപ ഭാവിയിൽ പത്താം ക്ലാസ് പ്രത്യേകതകളില്ലാത്ത ഒരു പഠന വർഷമായി മാറുമെങ്കിലും, തുടർന്ന് സ്വാഭാവിക ക്‌ളാസ് കയറ്റം എന്ന രീതിയിൽ പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകൾ ക്രമീകരിക്കാൻ ഒട്ടേറെ വിദ്യാലയങ്ങളിൽ തടസങ്ങൾ ഉണ്ടായേക്കാം. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക സംവിധാനമായി നിലകൊള്ളുന്ന ഹയർസെക്കണ്ടറി സ്‌കൂളുകൾ ഒമ്പതാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഭാഗമായി മാറുമ്പോൾ പ്രതിബന്ധങ്ങൾ പലവിധത്തിൽ രൂപപ്പെട്ടേക്കാം.
ഈ വർഷത്തെ പാഠപുസ്തക പരിഷ്കരണം മുതൽ ആരംഭിച്ചിരിക്കുന്ന പരിഷ്കരണങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഒരു നവോത്ഥാനത്തിലേയ്ക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം. രാഷ്ട്രീയ നേട്ടങ്ങൾക്ക് അതീതമായി യാഥാർഥ്യബോധത്തോടെ ഭരണാധികാരികൾ ഈ വിഷയങ്ങളെ സമീപിക്കുകയാണ് ഇവിടെ ആവശ്യം. കേവലം രൂപത്തിലോ ഭാവത്തിലോ ഉള്ള താൽക്കാലിക മാറ്റങ്ങളല്ല, കാതലായ – സുസ്ഥിരമായ മാറ്റങ്ങളാണ് ഇവിടെ വേണ്ടത്. സംഭവിച്ചുപോയ അപചയങ്ങൾ തിരുത്തപ്പെടുക തന്നെ വേണം. ലഭിച്ച മാർക്കിലും, നേടിയ വിജയത്തിലും അഭിമാനിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്ന വിധത്തിൽ പരീക്ഷ രീതികൾ പുനഃക്രമീകരിക്കപ്പെടട്ടെ. അതാണ് കേരളത്തിന്റെ സ്വപ്നം.

Vinod Nellackal

(Cover Story, Karunikan Magazine)