വാസ്‌തവത്തിൽ മനുഷ്യമനസ്സിന്റെ ചിന്തകളിലും ആഗ്രഹങ്ങളിലുമാണ് ആദ്യം ‘ പരിസ്ഥിതി ‘ ഉണ്ടാവേണ്ടത് . മണ്ണിനെയും പ്രകൃതിയെയും അതിന്റെ പാട്ടിനു വിടുക . അത് താനെ മുളച്ചുവളർന്ന് നിലനിന്നുകൊള്ളും .

Share News

ജോയി പീറ്റർ

പ്രകൃതിയെ വെറുതെ വിടുക ..

മണ്ണ് ചോദിച്ചു , /

ഒരു വിത്ത് കടം തരുമോ

ജോയി പീറ്റർ

/ ഞാൻ നിനക്കൊരു / മരം തരാം ..’ –

എവിടെയോ വായിച്ചുമറന്ന ഒരു കവിതയാണ് . ഇന്ന് ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി എന്ന പദത്തിന് മാനങ്ങൾ ഒരുപാടുണ്ട് .

ഉപയോഗിക്കുന്ന വാക്കുകൾ ഉൾപ്പെടെ ഈ ഭൂമിയിലെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എന്തും ഏതും ആ മാനങ്ങളിൽ ഉൾപ്പെടുന്നു , ഒരാളുടെ ശരീരഭാഷയും പൊതു ഇടത്തിലെ ഇരിപ്പുരീതിയും വരെ .

കൊച്ചിയിൽ നിന്ന് ഗോശ്രീ ഒന്നാം പാലം കഴിഞ്ഞ് ബോൾഗാട്ടി ജങ്ഷനിലേക്കെത്തുമ്പോൾ ഇരു ഭാഗത്തുമുള്ള ഒരു കാഴ്ചയുണ്ട് . അപ്രോച്ച് റോഡിന്റെ രണ്ടുവശത്തും പച്ചപ്പ് ചൂടിനിൽക്കുന്ന വൃക്ഷങ്ങൾ . ആരും നട്ടുപിടിപ്പിച്ചവയല്ല , ഒരു വനവൽക്കരണത്തിന്റെയും സൃഷ്ടിയല്ല അത് , തനിയെ മുളച്ചുവളർന്നവയാണ് . വേനലിലും മഴയിലും താഴെയെത്തുന്ന പഥികർക്ക് അവ തണൽ നൽകുന്നു .

ഇതോർമിക്കാൻ ഇടയായത് , ഈ വർഷം ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ സംസ്ഥാനത്ത് 1 . 09 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പോകുന്നു എന്ന് വാർത്ത കണ്ടതുകൊണ്ടാണ് – കഴിഞ്ഞ വർഷം മൂന്നുകോടിയും അതിനു മുൻപ് 2018 ൽ രണ്ടു കോടിയും അതിനും മുൻപ് 2017 ൽ രണ്ടു കോടിയും 2016 ൽ 87 ലക്ഷവും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നു എന്നും വാർത്തയിൽ കേട്ടു – പക്ഷെ പ്രളയം മൂലം അതൊന്നും ലക്‌ഷ്യം കൈവരിച്ചില്ല എന്നും കേട്ടു –

ഇനി പ്രളയം ഇല്ലായിരുന്നെങ്കിൽ തന്നെ ഈ വനവൽക്കരണ ലക്‌ഷ്യം കൈവരിക്കുമായിരുന്നുവോ എന്നതിന് മുൻകാലപാഠങ്ങളിലേക്ക് ഒന്ന് എത്തിനോക്കിയാൽ മാത്രം മതി . കൂടുതലൊന്നും കുറിക്കേണ്ടതില്ല കൊച്ചിയിൽ ഹൈകോർട്ടിനു തൊട്ടരികിൽ സിഎംഎഫ്ആർഐ മുതൽ ഗോശ്രീ ഒന്നാം പാലം വരെ കിഴക്കുവശത്തെ റോഡരികിലെ ചിത്രം നോക്കുക –

ഗോശ്രീ പാലം വന്ന കാലം മുതൽ അവിടെ ലോക പരിസ്ഥിതിവാരാചരണത്തിന്റെ ഭാഗമായി ഓരോ വർഷവും വൃക്ഷത്തൈകൾ നട്ട് പത്രങ്ങളിൽ അതിന്റെ പടം വരുത്തിക്കൊണ്ടിരിക്കുകയാണ് –

അവിടെ ആരും നടാതെ വെറുതെ മുളച്ചുവളർന്ന ഒന്നോ രണ്ടോ മാവിൻ തൈകളല്ലാതെ കമ്പിവേലികൾക്കുള്ളിൽ നട്ട എത്ര വൃക്ഷത്തൈകൾ ഇക്കാലത്തിനകം പിടിച്ചിട്ടുണ്ട് –പിടിച്ചവയിൽ തന്നെ ശേഷിച്ചവ ഈയിടെ റോഡ് വികസനത്തിന്റെ ഭാഗമായി ബുൾടോസർ ഉപയോഗിച്ച് തൂത്തുമാറ്റിയതാണ്

ഏറ്റവും ഒടുവിലത്തെ കഥ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന വനമേഖലയിൽ നല്ലൊരു പങ്ക് പലവിധത്തിലും നശിപ്പിച്ച ശേഷം [ ഒപ്പം വനേതരമേഖലകളിലെ പരിസ്ഥിതിയും പച്ചപ്പുംതണ്ണീർത്തടങ്ങളും ഏതാണ്ട് നല്ലൊരു പങ്ക് വികസനത്തിന്റെ പേരിൽ നശിപ്പിച്ചുകഴിഞ്ഞു ]

ഇക്കാലമത്രയും സാമൂഹ്യവനവൽക്കരണത്തിന്റെ പേരിൽ അനേക കോടികളാണ് ചെലവിട്ടിട്ടുള്ളത് – ഇങ്ങനെ നട്ട തൈകളിൽ എത്ര തൈകൾ പിടിച്ചു – എത്രയെണ്ണത്തെ ആ വിധത്തിൽ സംരക്ഷിച്ചു – ഒരു സോഷ്യൽ ഓഡിറ്റിങും അവലോകനവും അതുമായി ബന്ധപ്പെട്ടു ഇന്നുവരെ നടന്നതായി കേട്ടിട്ടില്ല –

മെട്രോ റെയിലിനു വേണ്ടി മാത്രം എന്തുമാത്രം വൃക്ഷങ്ങളാണ് കൊച്ചി മുതലങ്ങോട്ട് വെട്ടി നശിപ്പിച്ചത് – നഗരത്തിലുൾപ്പെടെ മെട്രോ കടന്നുപോകുന്ന പ്രധാന പാതയോരത്ത് തണൽ നൽകിയിരുന്ന വൃക്ഷങ്ങൾ മുഴുവൻ അങ്ങനെ നശിപ്പിക്കപ്പെട്ടു . പകരം ചില കുറ്റിച്ചെടികളും ഉള്ളിച്ചെടികളുമല്ലാതെ എത്ര വൃക്ഷങ്ങൾ ഇതിനകം നട്ടുപിടിപ്പിച്ചു – സാമൂഹ്യ വനവൽക്കരണത്തിന്റെ പേരിൽ അനേക കോടികളാണ് ഇക്കാലത്തിനകം പൊടിപൊടിച്ചിട്ടുള്ളത് .

ഫലവൃക്ഷങ്ങൾക്കു പകരം ഭൂമിയിൽ നിന്ന് ജലമൂറ്റുന്ന അക്ക്വേഷ്യയും സമാനമായ ചിലതും നടുകയായിരുന്നു കാലങ്ങളായി വനവൽക്കരണമെന്നത് . ഇപ്പോൾ അതിനു മാറ്റം വന്നിട്ടുണെങ്കിലും , പദ്ധതിയിൽ കുറച്ചൊക്കെ ജനകീയ പങ്കാളിത്തം വന്നിട്ടുണ്ടെങ്കിലും നടുന്ന തൈകളിൽ എത്രയെണ്ണം സംരക്ഷിക്കപ്പെടുന്നു എന്നതിന് ഇന്നും ഒരുവിധ ഉറപ്പുമില്ല .

സസ്യസമൃദ്ധമായിരുന്നു കേരളം . വനത്തിൽ മാത്രമല്ല , വനത്തിനു പുറത്തും .എവിടെ നോക്കിയാലും സമൃദ്ധമായ തണ്ണീർത്തടങ്ങൾ . വൈവിധ്യമാർന്ന എണ്ണിയാൽ തീരാത്ത ഫലവൃക്ഷങ്ങൾ . നാനാതരം മരങ്ങൾ . എഴുപതുകൾ [ ഒരുപക്ഷെ എൺപതുകളിലും ] എന്നെപ്പോലുള്ളവർ കണ്ടുവളർന്ന ഈ ചിത്രങ്ങളൊന്നും ഇന്നില്ല .

വീട്ടുപരിസരങ്ങളിൽ കണ്ടിരുന്ന ഒരുപാട് പക്ഷി ഇനങ്ങൾ , ശലഭങ്ങൾ , ജീവിവർഗങ്ങൾ , ഭക്ഷ്യയോഗ്യവും അല്ലാത്തതുമായ ആയിരക്കണക്കിന് സസ്യയിനങ്ങൾ , നാട്ടു ചെടികൾ , തോടുകളിലും ജലാശയങ്ങളിലും സമൃദ്ധമായിരുന്ന മൽസ്യ ഇനങ്ങൾ , പുൽവർഗങ്ങൾ , എന്തിന് ഒരു മിന്നാമിനുങ്ങിനെ , അല്ലെങ്കിൽ ഒരു തുമ്പിയെ പോലും ഇന്ന് കാണാനില്ല . എവിടെ പോയി ഇതെല്ലാം , ആരു കൊണ്ടുപോയി – ഒന്നും ആരും കൊണ്ടുപോയതല്ല , വികസനത്തിന്റെ , കൂടുതൽ ജീവിതസൗകര്യങ്ങളുടെ പേരിൽ നശിപ്പിക്കുകയായിരുന്നു മനുഷ്യൻ എല്ലാം .

കേരളത്തിലും ഇന്ത്യയിലും ലോകത്തെവിടെയും ആ നശീകരണം അതിന്റെ പാരമ്യതയിൽ തന്നെ ഇന്നും തുടരുന്നു . പരിസ്ഥിതി നശീകരണത്തിൽ ഒന്നിനൊന്ന് മത്സരിക്കുന്ന ആർത്തിപൂണ്ട സമൂഹത്തെയും വ്യക്തികളെയും പദ്ധതികളെയും ഭരണകൂടങ്ങളെയുമാണ് എൺപതുകൾ മുതൽ കേരളം സമൃദ്ധമായി കണ്ടിട്ടുള്ളത് . ഇതിന്റെ പരിഹാസ്യമായ ഒരു മറുചിത്രമാണ് ഒരു പരിധിവരെ കൊല്ലത്തിലൊരിക്കൽ ആവർത്തിക്കപ്പെടുന്ന വൃക്ഷത്തൈ നടൽ പ്രഹസനം

. പരിസ്ഥിതി എന്നത് ഈ ഒരൊറ്റ ദിവസത്തെ തൈ നടീലും അതിന്റെ ചിത്രവും കൊണ്ടുണ്ടാവുന്നതാണോ , അത് വർഷം മുഴുവൻ നീണ്ടുനിൽക്കേണ്ട അവസാനിക്കാത്ത ഒരു പ്രക്രിയ അല്ലേ .

വാസ്‌തവത്തിൽ മനുഷ്യമനസ്സിന്റെ ചിന്തകളിലും ആഗ്രഹങ്ങളിലുമാണ് ആദ്യം ‘ പരിസ്ഥിതി ‘ ഉണ്ടാവേണ്ടത് . മണ്ണിനെയും പ്രകൃതിയെയും അതിന്റെ പാട്ടിനു വിടുക . അത് താനെ മുളച്ചുവളർന്ന് നിലനിന്നുകൊള്ളും . അത് നിങ്ങൾക്ക് , ഭാവിതലമുറയ്ക്കും , ഫലം നൽകും . ഒരു വനവൽക്കരണവും അതിനാവശ്യമില്ല .

1414LikeComment

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു