താനൂർ ബോട്ടുദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം

Share News

മലപ്പുറം: താനൂർ ബോട്ടുദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്. സാങ്കേതിക വിദ​ഗ്ധർ അടക്കം സമിതിയിലുണ്ടാകും. നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കും. നടന്നത് വലിയ ദുരന്തമാണ് ഉണ്ടായത്. 22 പേർ മരിച്ചു. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽപ്പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സർക്കാരിന്റെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂരങ്ങാടി ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ച മുഖ്യമന്ത്രി മരിച്ചവരുടെ വീടുകളിലും പോയി. താനൂരിൽ യോ​ഗം ചേർന്നാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്. ദുരന്തത്തിൽ സർക്കാർ എടുത്ത തീരുമാനങ്ങളോട് യോജിക്കുന്നതായി മുൻമന്ത്രിയും ലീ​ഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു.

Share News