ചിക്കാഗോ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ‘കുളങ്ങര അമ്മാമ്മ ‘ ദൈവ സന്നിധിയിലേക്ക് യാത്രയായി

Share News

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ മുൻപിലുള്ള ഗായകസംഘത്തോട് ചേർന്നുള്ള ബെഞ്ചുകളിൽ വിശുദ്ധ കുർബാനക്ക് മുൻപേ തന്നെ ഉപവിഷ്ഠരാകുന്ന ചട്ടയും മുണ്ടും അണിഞ്ഞ അമ്മച്ചിമാർ ഏവർക്കും ഹൃദയാഹ്ലാദം നൽകുന്ന കാഴ്ചയാണ് .

അവരിൽ പ്രധാനിയായിരുന്നു കുളങ്ങര അമ്മാമ്മ. ചട്ടയും മുണ്ടും അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏവർക്കും നിറകാഴ്ചകൾ ആണ് ഈ അമ്മച്ചിമാർ. അമ്മക്കിളികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ അമ്മച്ചിമാരിൽ മുൻപേ പറന്നവർക്ക് പിന്നാലേ അമ്മാമ്മയും യാത്രയാകുകയാണ് .

കഴിഞ്ഞ പത്തു വർഷക്കാലമായി സെന്റ് മേരീസ് ദേവാലയത്തിലേക്ക് ഇംഗ്ലീഷ് കുർബാനക്കായി മതബോധന സ്കൂളിലെ നൂറുകണക്കിന് കുട്ടികൾ കടന്നു വരുമ്പോൾ പത്തുമണി കുർബാന കഴിഞ്ഞു തിരിച്ചിറങ്ങി വരുന്ന അമ്മാമ്മ കുട്ടികൾക്കെല്ലാം പ്രിയങ്കരി ആയിരുന്നു .

അമ്മാമ്മയുടെ കൊച്ചുമക്കളോടോപ്പം മറ്റ് കുട്ടികളും അമ്മാമ്മയെ വിഷ് ചെയ്യുവാനായി ഓടിയടുക്കുന്നത് സന്തോഷകരമായ കാഴ്ചയായിരുന്നു .ചട്ടയിലും മുണ്ടിലും നേര്യതിലും കുട്ടികൾ തൊട്ടു തലോടുന്നതും നേര്യതിലെ പൂവിലും കൊന്തയിലും ഒക്കെ കൗതുകത്തോടെ നോക്കിനിൽക്കുന്നതും കാണാമായിരുന്നു . സെന്റ്‌ മേരീസിന് മുൻപേ OLV, IHM പള്ളികളിലും കമ്മ്യൂണിറ്റി സെന്ററിലെ പരിപാടികളിലും അമ്മാമ്മ നിറസാന്നിധ്യം ആയിരുന്നു .

അമ്മാമ്മയും അമ്മാമ്മയോടൊപ്പം ഉളള അമ്മക്കിളികളും ഒരു കാലഘട്ടത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ നിലനിർത്തുന്ന പ്രതീകങ്ങളാണ്‌ .

പുതിയ തലമുറയിലെ കുട്ടികൾ അമ്മച്ചിമാരുടെ വേഷവിധാനങ്ങൾ അനുകരിച്ചില്ലെങ്കിലും അവർ കാട്ടിത്തന്ന സദ്ഗുണങ്ങളായ ദൈവസ്നേഹം , പരസ്നേഹം , ഗുരുഭക്തി , ആതിഥ്യമര്യാദ,മാതൃ – പിതൃ സ്നേഹം , ദയ , കരുണ മുതലായവ തങ്ങളുടെ ജീവിതത്തിൽ പകർത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുകയാണ് .

സ്നേഹം വാരിവിതറി ,സ്നേഹം കൊയ്തെടുത്തു യാത്രയായ അമ്മാമ്മക്ക് ഇന്ന് വിട നൽകുമ്പോൾ ആ പാവനസ്മരണക്ക് മുൻപിൽ ആദരാഞ്ജലികൾ …..

Share News