
ലോകായുക്ത|കെ.ടി. ജലീലിന്റെ ആരോപണങ്ങളും യാഥാർത്ഥ്യങ്ങളും
ലോകായുക്തയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ മൂലം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ.ടി. ജലീൽ മനസ്സിന്റെ സമനില തെറ്റിയവനെപ്പോലെ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥവസ്തുതകൾ ജനങ്ങൾ തിരിച്ചറിയണം. നിഷ്പക്ഷതയും, ധാർമികതയും നഷ്ടപ്പെട്ടിട്ടില്ലാത്തവർക്കു വേണ്ടിയാണ് ഈ വിശദീകരണം. ഇതെല്ലാം പല സന്ദർഭങ്ങളിലും പല രീതികളിലും പൊതുജന ശ്രദ്ധയിൽ വന്നിട്ടുള്ളതാണെങ്കിലും, ഒരു ഓർമ്മപ്പെടുത്തൽ ആവശ്യമാണെന്നു തോന്നുന്നു. കണ്ണുള്ളവൻ കാണട്ടെ. ചെവിയുള്ളവൻ കേൾക്കട്ടെ.

ആരോപണം – 1 സഹോദരഭാര്യക്കു വൈസ് ചാൻസലർസ്ഥാനം
കേരളാഹൈക്കോടതിയിൽ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലികുട്ടിക്കെതിരെ ഒരു കേസ് വന്നപ്പോൾ, അദ്ദേഹത്തിനനുകൂലമായി വിധിയെഴുതി, പ്രത്യുപകാരമായി സഹോദരഭാര്യ ഡോ. ജാൻസി ജെയിംസിന് M.G യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പദവി നേടിയെടുത്തു എന്നാണ് ആരോപണം. കേസിന്റെയും വിധിയുടെയും വിവരങ്ങൾ കൂടി ജലീൽ വെളിപ്പെടുത്തിയതുകൊണ്ട് നിജാവസ്ഥ പരിശോധിക്കുന്നത് എളുപ്പമായി.
2005 ജനുവരി 25-ന് കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് സുഭാഷൺ റെഡ്ഢിയും ജസ്റ്റീസ് സിറിയക്ക് ജോസഫും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ജലീൽ പറഞ്ഞ വിധി. ജഡ്ജ്മെന്റ് എഴുതിയത് ചീഫ് ജസ്റ്റിസ് സുഭാഷൺ റെഡ്ഢിയാണ്. ഹൈക്കോടതി രേഖകൾ പ്രകാരം കേസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത തീയതി 22-11-2004. വിധി പറഞ്ഞ തീയതി 25-1-2005. ഡോ. ജാൻസി ജെയിംസിനെ വൈസ് ചാൻസലറായി നിയമിച്ച നോട്ടിഫിക്കേഷന്റെ തീയതി 8-11-2004. ചാർജെടുത്ത തീയതി 15-11- 2004. അതിനർത്ഥം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനു മുമ്പുതന്നെ ഡോ. ജാൻസി ജെയിംസിനെ വൈസ് ചാൻസലറായി നിയമിച്ചു കഴിഞ്ഞിരുന്നു. പിന്നെ എങ്ങനെയാണ് ആ കേസുവെച്ച് വിലപേശി വൈസ് ചാൻസലർ സ്ഥാനം നേടിയെന്നു പറയുന്നത് ?
പിന്നീട് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായും നിയമിതയായ ജാൻസി ജെയിംസിന്റെ യോഗ്യതയും അർഹതയും പ്രാഗൽഭ്വവും
പൊതുസമുഹത്തിനറിയാം. വൈരാഗ്വവും പകയും അസൂയയും കൊണ്ട് അന്ധനായ ജലിൽ കണ്ടില്ലെന്നുമാത്രം. വിദ്യാഭ്യാസവും, യോഗ്യതയും, കഴിവുമുള്ള ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങളും തന്റെ കുടുംബത്തിലുള്ളതിന്റെ പേരിൽ സിറിയക്ക് ജോസഫിനെ ക്രൂശിക്കണോ ?
ആരോപണം – 2 – ഫോറൻസിക് ലാബറട്ടറി സന്ദർശനം
സിറിയക്ക് ജോസഫ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരിക്കുമ്പോൾ ബാംഗ്ലൂരിലെ ഫോറൻസിക് ലാബറട്ടറി സന്ദർശിച്ച് തന്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവിന്റെ ഒരു സഹോദരൻ (ജലീലിന്റെ ഭാഷയിൽ “വളരെ അടുത്ത ബന്ധു) പ്രതിയായിരുന്ന അഭയാക്കേസിന്റെ അന്വേഷണത്തിൽ ഇടപെട്ടു എന്നാണ് ആരോപണം. തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ ആരോപണമാണിത്. എന്താണ് യഥാർത്ഥ വസ്തുതകൾ ?
സിറിയക്ക് ജോസഫ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോൾ, കർണാടക ജുഡീഷ്യൽ അക്കാദമി 2008-ൽ ജഡ്ജിമാർക്കുവേണ്ടി പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ്, നാർകോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ അന്വേഷണ രീതികളെക്കുറിച്ച് ഒരു വർഷോപ്പ് സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ ഫോറൻസിക് സയൻസ് ലാബറട്ടറി (F.S.L) ഡയറക്ടർ ഡോ. മോഹനും അസ്സിസ്റ്റന്റ് ഡയറക്ടർ ഡോ. മാലിനിയുമാണ് വർക്ഷോപ്പിനു നേതൃത്വം നൽകിയത്.
അക്കാഡമിയുടെ പേട്രണായ ചീഫ് ജസ്റ്റിസും വർക്ഷോപ്പിൽ പങ്കെടുത്തു. ഹൈക്കോടതി കോൺഫറൻസ്ഹാളിൽ നടത്തിയ വർക്ഷോപ്പിന്റെ അന്ത്യത്തിൽ F.S.L-ന്റെ പ്രവർത്തനം നേരിട്ടു കണ്ടുമനസ്സിലാക്കുന്നതിന് F.S.L സന്ദർശിക്കാൻ ചീഫ് ജസ്റ്റീസിനെയും മറ്റു ജഡ്ജിമാരെയും ഡോ. മോഹൻ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ചീഫ് ജസ്റ്റീസ് സിറിയക്ക് ജോസഫ് 2008 മെയ് 23-ന് F.S.L സന്ദർശിച്ചു. ചീഫ് ജസ്റ്റീസിന്റെ സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാർ, ബാംഗ്ലൂരിലെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, കർണാടക ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എന്നീ നാല് ജില്ലാ ജഡ്ജിമാർക്കൊപ്പം മുൻകുട്ടി അറിയിച്ച ശേഷമായിരുന്നു സന്ദർശനം. സന്ദർശന സമയം മുഴുവനും പ്രസ്തുത ജില്ലാജഡ്ജിമാരും മാദ്ധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്നു.
സന്ദർശനത്തിന്റെ വാർത്തയും ഫോട്ടോകളും അടുത്തദിവസത്തെ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
രാവിലെ 11-നെത്തിയ സന്ദർശകർ ഉച്ചക്ക് 1.30-ന് മടങ്ങി. ലാബിന്റെ പ്രവർത്തനങ്ങൾ
വിശദീകരിച്ചു കൊടുത്തത് ഡയറക്ടറും അസ്സിസ്റ്റന്റ് ഡയറക്ടറും ചേർന്നാണ്. നാർകോ ടെസ്റ്റ് നടത്തുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാൻ സന്ദർശകരെ ചില C.D-കൾ കാണിക്കാൻ ഡോ. മാലിനി ശ്രമിച്ചു. കൂടെയുള്ള നാല് ജില്ലാ ജഡ്ജിമാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും നടുവിൽ ചീഫ് ജസ്റ്റീസും C.D-കൾ കാണാൻ ഡോ. മാലിനിയുടെ മുറിയിലുണ്ടായിരുന്നു . എന്നാൽ ഡോ. മാലിനിയുടെ കംപ്യൂട്ടറിന്റെ സാങ്കേതിക തകരാർ മൂലം, ചിത്രങ്ങൾ ചാടുന്നതല്ലാതെ വ്യക്തമായി ഒന്നും കാണാൻ കഴിഞ്ഞില്ല. കാണിക്കാൻ ശ്രമിച്ച C.D-കൾ ഏതുകേസിലെ ആണെന്നോ, ആരുടെയാണെന്നോ ഡോ. മാലിനി വെളിപ്പെടുത്തിയിരുന്നില്ല. ആരും ചോദിച്ചതുമില്ല. F.S.L-ലെ Visitors’ Book-ൽ എന്തെങ്കിലും എഴുതണമെന്നു ഡോ. മോഹനും ഡോ. മാലിനിയും ആവശ്യപ്പെട്ടപ്പോൾ, ഒരു Scientific Institution എന്ന നിലയിൽ F.S.L-ന്റെ പ്രവർത്തനങ്ങളെ ശ്ളാഘിച്ചു കൊണ്ട് ചീഫ് ജസ്റ്റീസ് കുറിപ്പെഴുതി.
ഈ സന്ദർശനത്തിൽ എവിടെയാണ് ജലീൽ ആരോപിക്കുന്ന അധികാരദുർവിനിയോഗം ?
അഭയാകേസിൻറെ അന്വേഷണത്തിൽ ഇടപെടാനുള്ള ശ്രമം എവിടെയാണ് ? പട്ടാപകൽ, മുൻകൂട്ടി അറിയിച്ച്, നാല് ജില്ലാജഡ്ജിമാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലാണോ അന്വേഷണത്തിൽ ഇടപെടാൻ പോകുന്നത് ?
ചീഫ് ജസ്റ്റീസിന്റെ F.S.L സന്ദർശനം 2008 മെയ് 23-ന് ആണ്. അതിനുമുമ്പും പിമ്പും അദ്ദേഹം F.S.L സന്ദർശിച്ചിട്ടുമില്ല. അഭയാകേസിലെ പ്രതികളുടെ നാർക്കോ ടെസ്റ്റ് 2007 ആഗസ്റ്റ് 4, ആഗസ്റ്റ് 31, സെപ്റ്റംബർ 3 എന്നീ തീയതികളിൽ നടന്നു കഴിഞ്ഞിരുന്നു.ടെസ്റ്റ് റിപ്പോർട്ടുകളും C.D-കളും മുദ്രവെച്ച കവറിൽ C.B.I-ക്കും കോടതിക്കും 2007 ഒക്ടോബർ 23-ന് F.S.L-ൽ നിന്നും കൈമാറി കഴിഞ്ഞിരുന്നു. ടെസ്റ്റ് റിപ്പോർട്ടുകളും C.Dകളും മുദ്രവെച്ച കവറിൽ CBIക്കും കോടതിക്കും കൈമാറിക്കഴിഞ്ഞ് ഏഴുമാസങ്ങൾക്കു ശേഷം F.S.L സന്ദർശിച്ച് ചീഫ് ജസ്റ്റീസ് കേസന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചു എന്ന് ആരോപിക്കുന്നത് പച്ചക്കള്ളവും യുക്തിരഹിതവുമാണ്.
ആരോപണം ഉന്നയിക്കാൻ കെ.ടി. ജലീൽ ആശ്രയിക്കുന്നത് F.S.L അസ്സിസ്റ ഡയറക്ടർ ഡോ. മാലിനി C.B.I.Dy.S.P-ക്കു നൽകിയെന്നു പറയുന്ന ഒരു മൊഴി ആണ്. ആ മൊഴി രേഖപ്പെടുത്തിയ സാഹചര്യം കൂടി മനസ്സിലാക്കണം. കോടതിയിൽ ഹാജരാക്കപ്പെട്ട C.D-കളിൽ എഡിറ്റിംഗോ കൃത്രിമമോ നടന്നിട്ടുണ്ടോ എന്ന് സംശയം തോന്നിയ ഹൈക്കോടതി ജഡ്ജി അക്കാര്യം അന്വേഷിക്കാൻ C.B.I-യോട് ആവശ്വപ്പെട്ടു. പ്രസ്തുത അന്വേഷണത്തിന്റെ ഭാഗമായാണ് C.B.I.Dy.S.P ഡോ. മാലിനിയെ ചോദ്യം ചെയ്തത്. അങ്ങനെയൊരു സംശയം ഉന്നയിച്ചതിൽ അസ്വസ്ഥയായ ഡോ. മാലിനി F.S.L-ന്റെ സത്യസന്ധതയെ സംശയിച്ചതിൽ പ്രതിഷേധിക്കുകയും, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെപ്പോലെ ഉന്നതരായ വ്യക്തികൾ F.S.L സന്ദർശിക്കുകയും F.S.L-ന്റെ പ്രവർത്തനത്തെ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. അതിനു ഉപോൽബലകമായി ജസ്റ്റീസ് സിറിയക്ക് ജോസഫ് Visitors’ Book-ൽ എഴുതിയത് കാണിക്കുകയും ചെയ്തു. ഈ പ്രസ്താവനയെ സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത്, വളച്ചോടിച്ച് ജസ്റ്റീസ് സിറിയക്ക് ജോസഫ് അഭയാ കേസിലെ പ്രതികളുടെ നാർക്കോ C.D-കൾ കണ്ടെന്നും അന്വേഷണത്തിൽ ഇടപെട്ടെന്നും പറഞ്ഞുനടക്കുകയാണ് ചിലർ. പച്ചക്കള്ളം ആവർത്തിച്ചാവർത്തിച്ച് അസത്യത്തെ സത്യമാക്കാനാണ് അവരുടെ ശ്രമം.
ഒന്നാമത്, അഭയാകേസിലെ CD കൾ ജസ്റ്റീസ് സിറിയക്ക് ജോസഫും കൂടെയുണ്ടായിരുന്നവരും കണ്ടില്ല. നാർക്കോ ടെസ്റ്റ് നടത്തുന്നതു വിശദീകരിക്കാൻ വേണ്ടി ഡോ. മാലിനി ചില C.D-കൾ കാണിക്കാൻ ശ്രമിച്ചെങ്കിലും കമ്പ്യൂട്ടറിന്റെ സാങ്കേതിക തകരാർ മൂലം സാധിച്ചില്ല. കാണിക്കാൻ ശ്രമിച്ച C.D-കളുടെ കൂട്ടത്തിൽ അഭയാ കേസിലെ C.D-കളും ഉണ്ടായിരുന്നോ എന്നറിയില്ല. ആ C.D-കൾ കാണാൻ ജസ്റ്റീസ് സിറിയക്ക് ജോസഫ് താത്പര്വം പ്രകടിപ്പിച്ചെന്നോ, ആ C.D-കൾ കാണിച്ചെന്നോ, F.S.L അധികാരികളെയോ അന്വേഷണത്തെയോ സ്വാധീനിക്കാൻ ശ്രമിച്ചെന്നോ ഡോ. മാലിനിയുടെ മൊഴിയിലില്ല. അവർപറയാത്ത കാര്യം പറഞ്ഞെന്നു വരുത്തി ആടിനെ പട്ടിയാക്കാനുള്ള ശ്രമം ജലീൽ ഉപേക്ഷിക്കണം. പ്രസ്തുത സന്ദർശന വേളയിൽ ജസ്റ്റീസ് സിറിയക്ക് ജോസഫിനെ C.D കളുടെ കോപ്പികൾ കാണിച്ചാൽ പോലും, ഏഴു മാസങ്ങൾക്കു മുമ്പ് ടെസ്റ്റ് റിപ്പോർട്ടും Original C.D-കളും കോടതിക്ക് സമർപ്പിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ജസ്റ്റീസ് സിറിയക്ക് ജോസഫിന് അന്വേഷണത്തിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ലെന്ന് വ്യക്തമല്ലേ ? കേസ് അന്യോഷണത്തിൽ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടെന്ന് കേസ് അന്വേഷിച്ചു ചാർജ് ചെയ്ത C.B.I-യോ, കേസ് കൈകാര്യം ചെയ്ത കോടതിയോ പറഞ്ഞിട്ടില്ല.
സത്യാവസ്ഥ വെളിപ്പെട്ടപ്പോൾ കെ. ടി. ജലീൽ ജാമ്യമെടുത്തത് കേട്ടില്ലേ? “ഞാനല്ല പറഞ്ഞത്, ജോമോൻ പുത്തൻപുര പറഞ്ഞത് ഞാൻ ആവർത്തിച്ചതേയുള്ളു. അസൂയയും പകയും മൂലം എന്തു പറയാനും ചെയ്യാനും മടിക്കാത്ത ജോമോൻ പുത്തൻപുരയുടെ തലയിൽ പഴിചാരി സ്വന്തം അസത്യപ്രസ്താവങ്ങളിൽ നിന്നും തലയൂരാൻ ശ്രമിക്കുന്ന കോളജ് അദ്ധ്യാപകനും M.L.A-യുമായ കെ. ടി. ജലീലിനോട് സഹതപിക്കാം.
സിറിയക് ജോസഫിനെ ദേശീയമനുഷ്യാവകാശ കമ്മീഷൻ അംഗമാക്കുന്നതിനെ എതിർത്ത BJP നേതാക്കളായ അരുൺ ജെറ്റ്ലിയും സുഷമ സ്വരാജ്ജും സിറിയക്ക് ജോസഫിന്റെ F.S.L സന്ദർശനവും അഭയാകേസ് അന്വേഷണത്തിലുള്ള ഇടപെടലും ചുണ്ടിക്കാണിച്ചിരുന്നുവെന്ന് ജലീലും ജോമോനും കൂട്ടരും പറയുന്നു. എന്നാൽ, B.J.P നേതാക്കൾക്ക് നേരിട്ട് അറിവില്ലെന്നും, പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് എതിർപ്പെന്നും വ്യക്തമാക്കിയെങ്കിലും, പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് സെലക്ഷൻ കമ്മറ്റിയോഗം മാറ്റി വയ്ക്കുകയും, B.J.P നേതാക്കളുടെ ആരോപണങ്ങളെക്കുറിച്ച് ആദ്യന്തരവകുപ്പിനേക്കൊണ്ട് അന്വേഷിപ്പിക്കുകയും ചെയ്തെന്നും, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാണ് സെലക്ഷൻ കമ്മറ്റി വീണ്ടും ചേർന്ന് സിറിയക്ക് ജോസഫിനെ നിയമിച്ചതെന്നും ഉള്ള വസ്തുതകൾ ജലീൽ സൗകര്യപൂർവ്വം മറച്ചുവെക്കുന്നു. ഇക്കാര്യം സെലക്ഷൻ കമ്മറ്റിയംഗമായിരുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷൻ Prof. P J. കുര്യൻ അടുത്തകാലത്ത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി . സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തോടുതന്നെ ചോദിക്കാമല്ലോ. കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷിച്ച് അടിസ്ഥാനരഹിതമെന്നു കണ്ടെത്തിയ ആരോപണം 9 വർഷങ്ങൾക്കുശേഷവും ഒരു ഉളുപ്പുമില്ലാതെ ആവർത്തിക്കുകയാണ് ജലീലും ജോമോനും.
ആരോപണം – 3 – അർഹതയില്ലാത്ത സ്ഥാനമാനങ്ങൾ
ഹൈക്കോടതിയിൽ തുടർച്ചയായി 12 വർഷം ഗവണ്മെൻറ് പ്ളീഡർ, 3 വർഷം അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, കേരള ഹൈക്കോടതിയിലും ഡൽഹി ഹൈക്കോടതിയിലുമായി 11 വർഷം ഹൈക്കോടതി ജഡ്ജി, ഉത്തരാഖണ്ഡ് ഹൈക്കോടതിയിലും കർണാടക ഹൈക്കോടതിയിലുമായി 3 വർഷം ചീഫ് ജസ്റ്റീസ്, 3 1/2 വർഷം സുപ്രീം കോടതി ജഡ്ജി, 4 വർഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം, 2019
മുതൽ കേരള ലോകായുക്ത എന്നീ പദവികൾ വഹിച്ചിട്ടുള്ള സിറിയക്ക് ജോസഫ് ആ പദവികളിൽ എത്തിയത്, ഭരണഘടനയും നിയമവും അനുശാസിക്കുന്ന യോഗ്വതയും അർഹതയും അദ്ദേഹത്തിനുണ്ടെന്നു നിയമനാധികാരികൾക്ക് ബോദ്ധ്യം ഉണ്ടായിരുന്നതുകൊണ്ടാണ്.
കേരളത്തിൽ മുഖ്യമന്ത്രിമാരായിരുന്ന സി. അച്യുതമേനോൻ, പി. കെ. വാസുദേവൻ നായർ, ഇ. കെ. നായനാർ, സി. എച്ച് മുഹമ്മദ്കോയ, കെ. കരുണാകരൻ എന്നിവർ നേതൃത്വം നൽകിയ സർക്കാരുകളാണ് സിറിയക്ക് ജോസഫിനെ ഗവണ്മെൻറ് പ്ളീഡറായും, അഡീഷണൽ അഡ്വക്കേറ്റ് ജനറലായും നിയമിച്ചത് എന്ന കാര്യം രാഷ്ട്രീയത്തിന് അതീതമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത വ്യക്തമാക്കുന്നു. സ്പീക്കറുടെ അഭ്യർത്ഥനയനുസരിച്ച്, കേരളാ പഞ്ചായത്ത് രാജ് ബില്ലിന്റെ ഭരണഘടനാ സാധുത വിശദീകരിച്ചുകൊണ്ട്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ എന്ന നിലയിൽ 1994 ഏപ്രിൽ 24-ാം തീയതി കേരള നിയമ സഭയിൽ സിറിയക്ക് ജോസഫ് നടത്തിയ ഉജ്ജ്വല പ്രസംഗം കേരളനിയമസഭാചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
2012-ൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച സിറിയക്ക് ജോസഫിനെ 2013-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിച്ചത് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയുടെ ശുപാർശപ്രകാരം ഇന്ത്യൻ പ്രെസിഡണ്ടാണ്. 2015-ൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആക്റ്റിംഗ് ചെയർമാനായി സിറിയക്ക് ജോസഫിനെ നിയമിച്ചത് ശ്രീ. നരേന്ദ്ര മോദി പ്രധാന മന്ത്രി ആയിരുന്നപ്പോഴാണ്. 2017-ൽ കേരളത്തിൽ തിരിച്ചെത്തിയ സിറിയക്ക് ജോസഫിനെ 2019-ൽ കേരളത്തിലെ ലോകായുക്തയായി കേരള ഗവർണർ നിയമിച്ചത്. ശ്രീ. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ നിയമസഭാസ്പീക്കറോടും പ്രതിപക്ഷനേതാവിനോടും ആലോചിച്ചു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് .
തിളക്കമുള്ള വ്യക്തിത്വവും സേവനചരിത്രവുമുള്ള സിറിയക്ക് ജോസഫ് ഈ ഉന്നത നിയമനങ്ങളെല്ലാം കഴിവും യോഗ്വതയുമില്ലാതെ, രാഷ്ട്രീയ-മത സ്വാധീനങ്ങൾ കൊണ്ടുനേടിയതാണെന്നു ചിലർ ഇപ്പോൾ കണ്ടെത്തിയത്, കെ. ടി. ജലീൽ എന്ന മന്ത്രി അഴിമതിക്കാരനാണെന്നു ലോകായുക്ത വിധിച്ചപ്പോഴാണ്.!!
അവരുടെ വ്യക്തി വിരോധം മാത്രമല്ല, ഹൈക്കോടതി ജഡ്ജിമാരുടെയും, സുപ്രീം കോടതി ജഡ്ജിമാരുടെയും, ദേശീയമനുഷ്യാവകാശ
കമ്മീഷൻ അംഗങ്ങളുടെയും, ലോകായുക്തയുടെയും നിയമനരീതിയെക്കുറിച്ചുള്ള അവരുടെ അജ്ഞതയും ഇതു വ്യക്തമാക്കുന്നു.അവർ അവഹേളിക്കുന്നത് യഥാർത്ഥത്തിൽ സിറിയക്ക്ജോസഫിനെയല്ല, അദ്ദേഹത്തെ നിയമിച്ചവരെയാണ്.
സ്‌റ്റീഫൻ കുന്നശ്ശേരി
കടുത്തുരുത്തി