മലയാറ്റൂർ മല കയറാൻ ഇനിയും നേതാക്കൾ വരട്ടെ. തീർത്ഥാടകർക്ക് സൗകര്യപ്രദമായ പദ്ധതികൾ വരട്ടെ. തോമാ ശ്ലീഹായെ വിചാരിച്ചെങ്കിലും ആരും അസത്യങ്ങൾ പറയരുത്.

Share News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി BJP നേതാക്കൾ ‘പെട്ടെന്നുണ്ടായ ക്രൈസ്തവ സ്നേഹത്തിന്റെ ‘ ഭാഗമായി പള്ളികൾ കയറി ഇറങ്ങുകയും പല കലാപരിപാടികൾ നടത്തുന്നുമുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ആയിരിക്കണം BJP നേതാവ് ശ്രീ A N രാധാകൃഷ്ണൻ ദുഖ വെള്ളിയാഴ്ച പ്രസിദ്ധമായ മലയാറ്റൂർ മല കയറാൻ ഒരു ശ്രമം നടത്തി ഫോട്ടോ ഒക്കെ എടുത്തു മടങ്ങിയത്. അന്നത്തെ മലകയറ്റ നാടകം വിവാദമായതിന്റെ പ്രായശ്ചിത്തം ആയിരിക്കണം ഇന്നലെ അദ്ദേഹം എന്തായാലും മല കയറിയത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പുണ്യ ഭൂമിയായ മലയാറ്റൂരിലേക്ക് എത്തട്ടെ.

മലയാറ്റൂരിന്റെ വികസനത്തെയും, പദ്ധതികളേയും സംബന്ധിച്ച് ശ്രീ രാധാകൃഷ്ണൻ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാനുള്ള കാരണം. കേന്ദ്രസർക്കാരിന്റെ തീർത്ഥാടന ടൂറിസം പദ്ധതിയായ PRASAD (Pilgrimage Rejuvenation And Spiritual Augmentation Drive) സ്കീമിൽ മലയാറ്റൂരിന് തുക അനുവദിച്ചു ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമാണ് എന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. ഇതൊക്കെ പറയുന്നതിന് മുമ്പ് അദ്ദേഹം യാഥാർത്ഥ്യങ്ങൾ ഒന്ന് പരിശോധിക്കണമായിരുന്നു.

2017-18 കാലഘട്ടത്തിലാണ് PRASAD സ്കീമിൽ മലയാറ്റൂരിനെ ഉൾപ്പടുത്തി തുക അനുവദിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. അതിനായി കൺസൾട്ടിംഗ് ഏജൻസിയായ GITPAC വഴി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന ടൂറിസം വകുപ്പ് മുഖാന്തിരം കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. അന്ന് മലയാറ്റൂർ തീർത്ഥാടന കേന്ദ്രം റെക്ടർ ആയിരുന്ന ഫാ സേവ്യർ തേലക്കാട്ടും, സ്ഥലം MLA എന്ന നിലയിൽ ഞാനും മുൻകൈ എടുത്താണ് ആ പ്രോജക്ട് തയാറാക്കിയത്. അന്ന് കേന്ദ്ര ടൂറിസം മന്ത്രി ആയിരുന്ന ശ്രീ അൽഫോൻസ് കണ്ണന്താനം അത് യാഥാർത്ഥ്യമാക്കുവാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം അന്ന് അത് അനുവദിക്കപ്പെട്ടില്ല. അന്നത്തെ എം പി ശ്രീ ഇന്നസെന്റും ഇതിനായി ശ്രമങ്ങൾ നടത്തിയിരുന്നു.

2019 ൽ രണ്ടാം നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാന ടൂറിസം വകുപ്പ് വഴി ഏകദേശം 55 കോടി രൂപയുടെ പദ്ധതി വീണ്ടും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ശ്രീ ബെന്നി ബഹനാൻ എം പി യും ഞാനും കേന്ദ്ര ടൂറിസം മന്ത്രിയേയും, വകുപ്പ് സെക്രട്ടറിയേയും ഒക്കെ ഡെൽഹിയിൽ നേരിൽ കണ്ട് മലയാറ്റൂരിന്റെ പ്രാധാന്യം ധരിപ്പിക്കുകയും തുക അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്ര സംഘം മലയാറ്റൂരിൽ വന്ന് കാര്യങ്ങൾ വിലയിരുത്തുകയും പള്ളി വികാരി ഫാ. വർഗീസ് മണവാളനും, കമ്മിറ്റിക്കാരും, സംസ്ഥാന ടൂറിസം അധികൃതരും, പഞ്ചായത്ത് അധികൃതരും ഞാനുമൊക്കെയായി ചർച്ചകൾ നടത്തി പോകുകയും ചെയ്തു.

പദ്ധതി തുക കുറക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം 23.88 കോടി രൂപയുടെ പുതുക്കിയ പ്രോജക്ട് വീണ്ടും സംസ്ഥാന ടൂറിസം വകുപ്പ് വഴി കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ സമർപ്പിച്ചിട്ട് മാസങ്ങളായി. ഇനി ആ തുക ഒന്ന് കേന്ദ്ര സർക്കാർ അനുവിച്ചാൽ മാത്രം മതി. മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിന് ഒത്തിരി പ്രയോജനകരമായ ഒരു പദ്ധതിയാണ് അത്. കേന്ദ്ര സർക്കാർ തുക അനുവദിക്കാതെ ചുമ്മാ വന്ന് സംസ്ഥാനത്തെ പഴിചാരി പോയിട്ട് കാര്യമില്ല.

തുക അനുവദിക്കാനുള്ള ആത്മാർത്ഥമായ ശ്രമം മലയാറ്റൂരിൽ വന്ന് ഫോട്ടോ എടുക്കുന്ന BJP നേതാക്കളും മന്ത്രിമാരുമൊക്ക നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. മലയാറ്റൂർ മല കയറാൻ ഇനിയും നേതാക്കൾ വരട്ടെ. തീർത്ഥാടകർക്ക് സൗകര്യപ്രദമായ പദ്ധതികൾ വരട്ടെ.

തോമാ ശ്ലീഹായെ വിചാരിച്ചെങ്കിലും ആരും അസത്യങ്ങൾ പറയരുത്.

Pic: Google Images

Roji M John

MLA, Angamaly; Secretary AICC & Former National President of NSUI

Share News