സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ഇന്ത്യയിലെ ബഹുഭൂരിപക്ഷ മുസ്ലീമിനും നേട്ടമുണ്ടാക്കുന്നതാണ് സാമ്പത്തിക സംവരണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളൊന്നാകെ സ്ഥിരനിക്ഷേപമായി ന്യൂനപക്ഷത്തിലെ ഭൂരിപക്ഷ സമുദായം നേടിയെടുക്കുന്നതും പൊതുസമൂഹം നിരന്തരം കാണുന്നതാണ്. ഇന്ത്യയിലെ സാമ്പത്തിക സംവരണമൊഴിച്ച് ബാക്കിയുള്ളവയെല്ലാം ജാതി അടിസ്ഥാനത്തിലാണെന്നിരിക്കെ കേരളത്തില്‍ ഒരു വിഭാഗത്തിനു മാത്രമിത് മത സാമുദായിക സംവരണമായി തുടരുന്നത് ഭരണഘടനാവിരുദ്ധമാണ്. മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ മുസ്ലീംപ്രീണന രാഷ്ട്രീയ സമീപനം ബഹുഭൂരിപക്ഷം വരുന്ന ഇതരസമുദായങ്ങളുടെ അവസരങ്ങള്‍ കാലങ്ങളായി മനപ്പൂര്‍വ്വം നഷ്ടപ്പെടുത്തിയ നീതികേട് ഇന്നും തുടരുന്നതിന് അവസാനമുണ്ടാകണം.
കേരളസംസ്ഥാന രൂപീകരണത്തിനു മുമ്പ് 1936-ല്‍ തിരുകൊച്ചി സംസ്ഥാനത്ത് മുസ്ലീം മതസംവരണമുണ്ടായി. 1950കളില്‍ സമുദായ സംവരണമായി വ്യാഖ്യാനിക്കപ്പെട്ട് അതേരീതിയില്‍ തുടര്‍ന്നു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷവും ഭരണഘടനാവിരുദ്ധമായ ഈ മതസംവരണമാണ് തുടരുന്നത്. 1976-ല്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത മതേതരത്വ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് മതസംവരണം. 1951 ലെ ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെയും നേട്ടമുണ്ടാക്കിയവര്‍ സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് സ്വാര്‍ത്ഥതയാണ്. 1956-ല്‍ കേരളത്തില്‍ സംവരണം 50 ശതമാനമാക്കി 40 ശതമാനം ഒബിസി വിഭാഗത്തിന് മാറ്റിവെച്ചു. ഈ ഒബിസി വിഭാഗത്തില്‍ 10 ശതമാനം മുസ്ലീം സമൂഹത്തിന് ലഭിച്ചിരുന്നത് ഭരണത്തിലേറിയവര്‍ പിന്നീട് 12 ശതമാനമായി ഉയര്‍ത്തി. ഇങ്ങനെ നിലവിലുള്ള സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഒരു മതവിഭാഗമൊന്നാകെ അനുഭവിക്കുമ്പോള്‍ യാതൊരു സംവരണവുമില്ലാത്ത സ്വന്തം ജനവിഭാഗത്തിലുള്‍പ്പെടെയുള്ള ഇന്ത്യയിലെ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് ശരിയാണോയെന്ന് പുനര്‍വിചിന്തനം നടത്തണം.