
കുമ്പളങ്ങിയിലെ ഒ.ലേയും സ്വ.ലേയും| …”തേവര കേളേജിൽ വളകിലുക്കം” എന്നായിരുന്നു ആ ‘ക്യാപ്ഷൻ’

ഉന്നത വിദ്യാഭ്യാസം ലഭിച്ച ധാരാളം ആളുകൾ പണ്ട് മുതലേ കുമ്പളങ്ങിയിൽ ഉണ്ടായിരുന്നു. അതിനു പ്രധാന കാരണം ഇപ്പോൾ 117 വർഷം പഴക്കമുള്ള സെന്റ് പീറ്റേഴ്സ് വിദ്യാലയമാണ്. അവിടെയാണ് എന്റെ അപ്പനും ഞങ്ങൾ സഹോദരങ്ങളും പഠിച്ചത് . കേരള നിയമസഭാ സ്പീക്കർ ആയിരുന്ന അലക്സാണ്ടർ പറമ്പിത്തറ, വരാപ്പുഴ മെത്രാൻ ഡാനിയേൽ അച്ചാരുപറമ്പിലിന്റെ പിതാവ് എ.കെ റോക്കി, കൂനമാവ് കാരനായിരുന്ന അലക്സാണ്ടർ വാകയിൽ കൊച്ചിയിലെ ആദ്യത്തെ തദ്ദേശ മെത്രാൻ അലക്സാണ്ടർ എടേഴത്തിന്റെ സഹോദരി അന്നടീച്ചർ, തൈക്കൂട്ടത്തിൽ ജോൺ മാസ്റ്റർ, സേവ്യർ കാളിപ്പറമ്പിൽ മാസ്റ്റർ തുടങ്ങി പ്രഗൽഭരായ ധാരാളം അധ്യാപക ശ്രേഷ്ഠന്മാർ കുമ്പളങ്ങി സെന്റ് പീറ്റേഴ്സിൽ പഠിപ്പിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തൃശിനാപ്പള്ളി സെന്റ് ജോസഫ്, തേവര തിരുഹൃദയ കലാലയം, മഹാരാജാസ് കോളേജ്, സെന്റ് ആൽബട്സ് കേളേജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരാണ് സെന്റ് പീറ്റേഴ്സിന്റെ സന്താനങ്ങളായ കുമ്പളങ്ങിക്കാർ.

ഇങ്ങനെ ഉന്നത വിദ്യാഭ്യാസം നേടി ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും പ്രാവീണ്യമുള്ള ഏതാനും കുമ്പളങ്ങിക്കാർ ‘ഒ. ലേ.യും സ്വ. ലേ.യും’ ആയി അറിയപ്പെട്ടിരുന്നു. ‘ഒ. ലേ. ‘എന്നാൽ ‘ഒരു ലേഖകനും’ ‘സ്വ. ലേ.’ എന്നാൽ ‘സ്വന്തം ലേഖകനും’ ആണ്. ഒ.ലെ. ഒരു പത്രത്തിന്റെയും ഔദ്യോഗിക ലേഖകനല്ല. അവർക്ക് എഴുത്തിന് ‘കോള’ത്തിന്റെ ദൈർഘ്യമനുസരിച്ച് പ്രതിഫലം നൽകും. പിന്നീടാണ് സ്വ.ലേ. (സ്വന്തം ലേഖകൻ) വരുന്നത്. ഇവർ പത്രത്തിന്റെ അംഗീകൃത ലേഖകരാണ്. നിശ്ചിതമായ ചെറിയൊരു മാസ ശമ്പളവും കോളത്തിന്റെ വലിപ്പം അനുസരിച്ചുള്ള വേതനവും ലഭിക്കും.
കുമ്പളങ്ങിയിലെ ആദ്യകാല ‘ഒ. ലേ.’ യും ‘സ്വ. ലേ.’ യും ആയി പ്രവർത്തിച്ചത് അറിയപ്പെടുന്ന പൊതുപ്രവർത്തകനായ മണ്ണാളി ചീക്കുചേട്ടനാണ്. ചീക്കുചേട്ടന് ഇംഗ്ലീഷിലും മലയാളത്തിലും നല്ല വ്യുൽപ്പത്തിയാണ്. നാട്ടിലെ ജനനം, മരണം, കല്യാണങ്ങൾ തുടങ്ങിയ എല്ലാ വിശേഷങ്ങളും ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങളിൽ എത്തിക്കും. നല്ലൊരു കത്തോലിക്കനും, ഈശ്വര വിശ്വാസിയുമായതുകൊണ്ട് ദൈവം വാരിക്കോരി പന്ത്രണ്ട് കുഞ്ഞുങ്ങളെ അദ്ദേഹത്തിനു നൽകി. അതുകൊണ്ട് തന്നെ കൊച്ചി രൂപതാ മെത്രാ പൊലീത്ത കുമ്പളങ്ങിയിൽ വന്ന് അദ്ദേഹത്തെ പ്രത്യേകം അനുമോദിച്ചിരുന്നു.

മറ്റൊരു ‘സ്വ. ലേ.’ കുമ്പളങ്ങി സെന്റ് പീറ്റേഴ്സിലെ പ്രധാന അധ്യാപകനും, കേരള നിയമസഭാ സ്പീക്കറുമായ അലക്സാണ്ടർ പറമ്പിത്തറയാണ്. ഇംഗ്ലീഷിലും മലയാളത്തിലും ആഴത്തിൽ അറിവുണ്ടായിരുന്ന അദ്ദേഹം ‘മലബാർ ഹെറാൾഡ്,’ ‘നാഷണൽ ഹെറാൾഡ്’ എന്നീ പത്രങ്ങൾക്ക് എഴുതിയിരുന്നു. നല്ലൊരു സഹൃദയൻ കൂടിയായിരുന്നു പറമ്പിത്തറ മാസ്റ്റർ. സ്ക്കൂൾ വാർഷികങ്ങളിൽ സഹ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് നാടകം കളിച്ചിരുന്നു. വേലക്കാരന്റെ വേഷത്തിൽ വരുന്ന പറമ്പിത്തറ മാസ്റ്ററെ ‘എടാ, പോടാ’ എന്നൊക്കെ വിളിച്ച് ആക്ഷേപിക്കാൻ സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും കിട്ടുന്ന അപൂർവ്വ അവസരങ്ങളായിരുന്നു ഈ നാടകാഭിനയങ്ങൾ. കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിക്കാരാണ് സാറിന് മാസശമ്പളം നൽകിയിരുന്നത്. അന്ന് അധികവും നാണയങ്ങളായിരുന്നു നൽകിയിരുന്നത്. കിട്ടുന്ന ശമ്പളം നീളമുള്ള ജുബ്ബയുടെ വലിയ കീശയിലേക്ക് ഇടും. സഹായം ചോദിച്ചു വരുന്നവർക്കെല്ലാം കീശയിൽ കയ്യിട്ട് എണ്ണി നോക്കാതെ നൽകും. മാസം അവസാനിക്കുന്നതിന് മുമ്പ് തന്നെ മാഷിന്റെ ശമ്പളം തീരും.
ഞാൻ തേവര കോളേജിൽ പഠിക്കുന്ന കാലത്ത് കോൺഗ്രസ് പാർട്ടിയിൽ സജീവമായിരുന്ന സ്വ.ലേ ഫ്രാൻസിസ് ഉണ്ടായിരുന്നു. പാർട്ടി പ്രവർത്തനത്തോടൊപ്പം, നഗരത്തിലെ പത്രങ്ങൾക്ക് വാർത്ത നൽകുന്നത് സ്വ.ലേ. ഫ്രാൻസിസ് ആണ്. മുഴുവൻ സമയവും പാർട്ടിയിലും പത്രവാർത്തകൾ ശേഖരിക്കുന്നതിലും മുഴുകിയിരുന്ന ഫ്രാൻസിസിന് ഒരു കല്യാണ ആലോചന വന്ന സന്ദർഭത്തിൽ, പെണ്ണിന്റെ വീട്ടുകാർ ചെറുക്കന്റെ ജോലി അന്വേഷിച്ച പ്പോൾ ഫ്രാൻസിസിന്റെ അമ്മ പറഞ്ഞത് ‘ഭാരത് ബനാവോ’ എന്നാണെന്ന് തമാശയായി നാട്ടിൽ പറഞ്ഞിരുന്നു. ഇന്ദിരാജിയുടെ അന്നത്തെ പ്രസിദ്ധമായ മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു ‘ഭാരത് ബനാവോ’.

മറ്റൊരാൾ ചെല്ലാനം സ്വദേശിയായ സെബാസ്റ്റ്യൻ കട്ടിക്കാരനാണ്. നീണ്ടൊരു ജുബ്ബയും, വായ് നിറയെ മുറുക്കാനും, ജുബ്ബ മുഴുവൻ മുറുക്കാന്റെ ചുവന്ന കറയും കീശയിൽ കറുത്ത വലിയൊരു പാർക്കർ പേനയുമായി കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ തീരപ്രദേശങ്ങളിലെ എല്ലാ വാർത്തകളും ശേഖരിച്ച് എത്തിക്കുന്നത് സെബാസ്റ്റ്യൻ ചേട്ടനാണ്. ചേട്ടന്റെ കയ്യിൽ എപ്പോഴും ചെറിയൊരു റേഡിയോ ഉണ്ടായിരിക്കും. സിലോൺ റേഡിയോയിലൂടെ വരുന്ന ഇംഗ്ലീഷ് വാർത്തകൾ കേട്ട് വിദേശ വാർത്തകൾ വരെ കൊടുത്തയാളാണ് സെബാസ്റ്റ്യൻ ചേട്ടൻ. ഒരിക്കൽ അദ്ദേഹം കൊടുത്ത വാർത്ത ഇങ്ങനെയായിരുന്നു; ‘മാർപാപ്പ കാലം ചെയ്തു. സ്വ.ലേ. ചെല്ലാനം’ . “ചേട്ടാ, മാർപാപ്പ മരിച്ചത് റോമിലല്ലേ ഇവിടെ ചെല്ലാനത്തിന് എന്താ കാര്യം”? ഞങ്ങൾ കട്ടിക്കാടൻ ചേട്ടനോട് ചോദിച്ചു . “എടാ മക്കളെ വാർത്ത കൊടുത്ത ഞാൻ ചെല്ലാനംകാരനല്ലേ? അതുകൊണ്ട് ചെല്ലാനം.”പത്രക്കാരൻ പൈലിച്ചേട്ടൻ മറ്റൊരു അറിയപ്പെടുന്ന ലേഖകനും, പത്രവിതരണക്കാരനുമായിരുന്നു. മനോരമ പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത് കൊണ്ട് ‘മനോരമ പൈലി’ എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്.
വരിക്കാരുള്ള പത്രം മനോരമയും അതിനു പിന്നാലെ മാതൃഭൂമി, ദീപിക, കേരളകൗമുദി എന്നിവയുമായിരുന്നു. കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലെ അഞ്ഞൂറോളം വീടുകളിലായിരുന്നു പത്രം ഇട്ടിരുന്നത്.
ഏതെങ്കിലും വീട്ടുകാർ പത്രം നിർത്തിയാലും അതുപോലെ തന്നെ പുതിയ വരിക്കാരെ ചേർക്കാനും പത്രങ്ങളുടെ എറണാകുളത്തെ പ്രതിനിധികൾ കുമ്പളങ്ങിയിലെ നാട്ടുപ്രമാണിമാരുമായി വരും. അങ്ങിനെയുള്ള ഒരു നാട്ടു പ്രമാണിയായിരുന്നു എന്റെ അപ്പന്റെ അനുജനും കുമ്പളങ്ങി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റും പള്ളുരുത്തി കോണം സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന ലോനച്ചൻ കുറുപ്പശ്ശേരി. ഈയൊരു സാഹചര്യത്തിലാണ് മാതൃഭൂമി കൊച്ചിയിൽ ആദ്യമായി ഒരു എഡിഷൻ തുടങ്ങുന്നത്.

മനോരമയും ദീപികയും കോട്ടയത്ത് നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. കേരളകൗമുദി തിരുവനന്തപുരത്തു നിന്നും. മാതൃഭൂമി കൊച്ചിയിൽ നിന്നും പ്രസിദ്ധീകരണം തുടങ്ങിയതോടെ കൂടുതൽ പ്രാദേശിക വാർത്തകൾ വരാൻ തുടങ്ങി. കാരണം രാത്രി 9 മണിവരെ മാതൃഭൂമി വാർത്തകൾ സ്വീകരിക്കും. മനോരമ, ദീപിക, കേരളകൗമുദി എന്നിവ വൈകന്നേരം 7:00 മണി കഴിഞ്ഞാൽ വാർത്തകൾ സ്വീകരിക്കില്ല. ഇതോടുകൂടി, മാതൃഭൂമിക്ക് കൂടുതൽ വരിക്കാർ വന്ന് ചേർന്നു. മനോരമ പൈലി ചേട്ടൻ ഇതിന് ഒരു പരിഹാരം കണ്ടു. കോട്ടയത്ത് നിന്ന് ട്രാൻസ്പോർട്ട് ബസ്സിലോ മനോരമയുടെ തന്നെ വാനിലോ കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലേക്കുള്ള പത്രക്കെട്ട് രാവിലെ അഞ്ചുമണിയോടെ തോപ്പുംപടി ബസ് സ്റ്റാൻഡിലെത്തും. പൈലി ചേട്ടൻ പത്രക്കെട്ടെടുത്ത് ആദ്യകാലഘട്ടത്തിൽ തലച്ചുമടായും പിന്നീട് സൈക്കിളിലും പെരുമ്പടപ്പ് കടത്തുകടവിൽ വരും. അവിടെനിന്ന് വഞ്ചിയിൽ കയറ്റി കുമ്പളങ്ങി വടക്കെ കടത്തു കടവിൽ എത്താൻ അരമണിക്കൂറിലധികം സമയം എടുക്കും. ആ സമയം കൊണ്ട് തലേദിവസം വൈകുന്നേരം ആറുമണിക്ക് ശേഷമുള്ള വാർത്തകൾ പൈലി ചേട്ടൻ പത്രത്തിന്റെ ഇടതുവശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് എഴുതി ചേർക്കും. അങ്ങിനെ മനോരമയുടെ വരിക്കാരും കൂടി.
പ്രത്യേക രീതിയിലാണ് പത്രത്തിന്റെ വരിസംഖ്യ പിരിക്കുന്നത്. പലരുടെ കൈയിലും പൈസ കാണില്ല. ആ വീടുകളിൽ നിന്ന് തേങ്ങയും മുട്ടയും വാങ്ങി കുമ്പളങ്ങി ചന്തയിലോ മട്ടാഞ്ചേരി മാർക്കറ്റിലോ വിറ്റ് വരിസംഖ്യ കുടിശ്ശികയില്ലാതെ പിരിക്കും. ഞങ്ങൾ കുമ്പളങ്ങിക്കാർ അഭിമാനത്തോടെ കാണുന്ന ഒരു പത്രപ്രവർത്തകനാണ് മാതൃഭൂമിയിലെ ന്യൂസ് എഡിറ്ററായിരുന്ന അന്തരിച്ച എൻ.എൻ. സത്യവ്രതൻ. കുമ്പളങ്ങിയിലെ പ്രസിദ്ധമായ നെടുങ്ങയിൽ കുടുംബത്തിലെ അംഗമാണ് സത്യവ്രതൻ. അദ്ദേഹത്തിന്റെ പിതാവ് നാരായണൻ, വില്ലേജ് കോടതിയിൽ എല്ലാവർക്കും വിശ്വാസമുള്ള ജഡ്ജിയായിരുന്നു. നാട്ടിലെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ഈ കോടതിയിലാണ് തീർത്തിരുന്നത്.
ആൺകുട്ടികളെ മാത്രം പ്രവേശിപ്പിച്ചിരുന്ന തേവര കേളേജിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയപ്പോൾ മാതൃഭൂമി ദിനപത്രത്തിൽ സത്യവ്രതൻ നൽകിയ ‘ക്യാപ്ഷൻ’ ഇന്നും മാധ്യമരംഗത്ത് പഠിക്കുന്ന കുട്ടികൾക്ക് മാതൃകയാണ്. “തേവര കേളേജിൽ വളകിലുക്കം” എന്നായിരുന്നു ആ ‘ക്യാപ്ഷൻ’
പള്ളുരുത്തിക്കാരനായ സ്വതന്ത്ര സമര സേനാനി ഭാനു പ്രകാശ് കുമ്പളങ്ങിയുമായി വളരെ അടുപ്പമുള്ള പത്രക്കാരനായിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയെ കല്യാണം കഴിച്ച് അയച്ചിരുന്നത് കുമ്പളങ്ങിയിലേക്കാണ്. എന്റെ സ്കൂൾമേറ്റ് ആയിരുന്ന കമലാകര ബാബു, ഭാനുപ്രകാശിന്റെ മരുമകനായിരുന്നു. അരി, ഗോതമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിലനിലവാരം മട്ടാഞ്ചേരിയിലെ കടകളിലും കപ്പലുകളിലും കയറി മനസ്സിലാക്കി പത്രങ്ങൾക്ക് നൽകിയിരുന്നത് ഭാനുപ്രകാശ് ആണ്.

ഇപ്പോൾ പുതിയ തലമുറയിലെ പത്രക്കാരായ, ‘മനോരമ’യുടെ ജേക്കബ് പോൾ, ‘മാതൃഭൂമി’യുടെ ജോസ്കോ ചാലാവീട്ടിൽ ‘ദേശാഭിമാനി’യിലെ അഡ്വ. അനന്തു ചന്ദ്രബാബു, ‘മംഗളത്തി’ലെ പോൾ ബെന്നി, ‘കേരളകൌമുദി’യിലെ വി.ടി. ജോഷി എന്നിവർ കുമ്പളങ്ങിക്ക് അഭിമാനമാണ്.

KV Thomas
