
സാധു ഇട്ടിയവിര എന്ന ആ വ്യത്യസ്തനായ മനുഷ്യൻ ഒരു നൂറ്റാണ്ടിനുള്ളിൽ നടന്നുതീർത്ത വഴികളും ചെയ്ത കാര്യങ്ങളും ഏറെയാണ്.
കാക്കിപ്പാന്റും നീളൻ കുപ്പായവും ധരിച്ച ദീർഘകായൻ. ഉടുപ്പിന്റെ മുൻവശത്ത് “ദൈവം സ്നേഹമാകുന്നു’ എന്നും പിൻവശത്ത് GOD IS LOVE എന്നും ലിഖിതങ്ങൾ. തോളിൽ സഞ്ചി. പറ്റെ വെട്ടിനിർത്തിയ തലമുടിയും കുറ്റിമീശയും. മുഖത്ത് കുട്ടികളുടേതുപോലുള്ള നിഷ്കളങ്കമായ പുഞ്ചിരി – ഉള്ളുനിറയെ ജ്വലിക്കുന്ന സ്നേഹവുമായി ഇങ്ങനെ ഒരു മനുഷ്യൻ പതിറ്റാണ്ടുകളോളം മനുഷ്യരെ കാണുന്നിടത്തെല്ലാം പ്രസംഗിച്ചുനടന്നു. സാധു ഇട്ടിയവിര എന്ന ആ വ്യത്യസ്തനായ മനുഷ്യൻ ഒരു നൂറ്റാണ്ടിനുള്ളിൽ നടന്നുതീർത്ത വഴികളും ചെയ്ത കാര്യങ്ങളും ഏറെയാണ്. സന്യാസതുല്യമായ മനസോടെ വൈവിധ്യമാർന്ന ജീവിതരംഗങ്ങളിൽ സഞ്ചരിച്ച സാധു ഇട്ടിയവിര പറയുന്നു: “ഒരു ചെടി സൂര്യനഭിമുഖമായി വളരുന്നു. ഭൂമിയിലേക്കും വളരുന്നു. ഇങ്ങനെതന്നെ മനുഷ്യൻ ദൈവത്തിനഭിമുഖമായി മുകളിലേക്കും സഹോദരങ്ങൾക്കഭിമുഖമായി വശങ്ങളിലേക്കും വളരണമെന്ന് ലളിതമായി പറയാം. ഈ വിദ്യയാണ് എന്റെ എഴുത്തുമാർഗം.” വളർച്ച പൂർത്തിയാക്കി അദ്ദേഹം ദൈവത്തിലെത്തിയിരിക്കുന്നു.



എട്ടാംക്ലാസിൽവച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. സ്കൂളിൽ മോറൽ സയൻസ് പഠനം ഉദ്ഘാടനം ചെയ്യാൻ സാധു ഇട്ടിയവിര സാർ വന്നത് ഓർക്കുന്നു. പാടിയും പ്രസംഗിച്ചും പ്രാർഥിച്ചും ഒക്കെയാണ് അന്നദ്ദേഹം അതു നിർവഹിച്ചത്.അധ്യാപകർ വിദ്യാർഥികൾക്കു വേണ്ടിയുള്ളവരാണെന്നു പറഞ്ഞിട്ട്, അന്നത്തെ ഹിന്ദി അധ്യാപകനായ കുര്യാക്കോസ് സാറിന്റെ നീണ്ട മീശ ഞങ്ങൾക്കു പിടിച്ചുവലിക്കാനുള്ളതാണെന്ന് സ്വതസിദ്ധമായ രീതിയിൽ ഉദാഹരിക്കുകയും ചെയ്തു. തേവര സ്കൂളിൽ എത്രയോ തവണ അദ്ദേഹം കുട്ടകളോടും അധ്യാപകരോടും സംസാരിക്കാനായി വന്നിട്ടുണ്ട്.
സ്നേഹവും വാത്സല്യവും തന്നിട്ടുണ്ട്. ഓർമ്മകൾക്കുമുമ്പിൽആദരപ്രണാമം!

Shaji Malippara