താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍

Share News

മലപ്പുറം: താനൂരില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ പ്രതിയായ ബോട്ടുടമ നാസര്‍ അരസ്റ്റില്‍. താനുരില്‍ നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അല്‍പസമയത്തിനകം പ്രതിയെ താനൂര്‍ സ്‌റ്റേഷനില്‍ എത്തിക്കും. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.

നാസറിന്റെ ഉടമസ്ഥതിയിലുള്ള കാര്‍ നേരത്തെ കൊച്ചിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ നിന്നും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കാറില്‍ സഹോദരനും അയല്‍ക്കാരനും കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവരും പൊലീസ് കസ്റ്റഡിയിലായി. നിലവില്‍ നാസറിന്റെ വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇയാള്‍ എറണാകുളം ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കുമെന്നാണ് കരുതുന്നത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

താനൂര്‍ ബോട്ട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ, പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചുകൊണ്ടുള്ള പൊലീസ് അന്വേഷണമാകും നടത്തുക. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക.

കുറ്റമറ്റ അന്വേഷണം ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തുകയും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്യും. ഇത്തരം അപകടങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

താനൂര്‍ ദുരന്തത്തെ സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ കൂടി ഉള്‍കൊള്ളുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അപകടത്തില്‍ മരിച്ച ഓരോ ആളുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ, ബോട്ടുദുരന്തത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.മേയ് 19-ന് തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും

Share News