
കൊച്ചി നഗരത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവർക്ക് തണലൊരുക്കാൻ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും തീരുമാനിച്ചു.
വഴിയോരത്ത് വിശ്രമിക്കുന്നതിൽ രോഗികളും ആശരണരുമായിട്ടുള്ള കുറച്ചുപേരുണ്ട്. വഴിയോരത്ത് അന്തിയുറങ്ങുന്നവരെ കുറിച്ച് രണ്ട് ഘട്ടങ്ങളിലായി ജില്ല കളക്ടറും കൊച്ചി മേയറും മുൻകൈയെടുത്ത് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.
സന്നദ്ധ സംഘടനയായ പീസ് വാലി ഫൗണ്ടേഷനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഇതിൽ രോഗികളായിട്ടുള്ള മുഴുവൻ പേരെയും സംരക്ഷിക്കണമെന്ന കൊച്ചി മേയറുടെ അഭ്യർത്ഥന അഭിവന്ദ്യനായ വരാപ്പുഴ അതിരൂപത മെത്രാൻ ഡോ. ജോസഫ് കളത്തി പറമ്പിൽ അംഗീകരിച്ചിരുന്നു. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എല്ലാ ശരണാലയങ്ങളിലും ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കാം എന്ന് സഭ ഉറപ്പു നൽകിയിട്ടുമുണ്ട്. ജനറൽ ആശുപത്രിയിലെ പ്രാഥമികമായ പരിശോധനയ്ക്ക് ശേഷമായിരിക്കും അത്തരക്കാരെ അങ്ങോട്ട് മാറ്റുന്നത്.
വഴിയരികിൽ താമസിക്കുന്നവർക്ക് അന്തിയുറങ്ങാൻ ഒരു നൈറ്റ് ഷെൽട്ടർ പണിയുന്നതിനെ സംബന്ധിച്ചും ആലോചന നടന്നു. ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് ഐ എ എസ്, ബഹുമാനപ്പെട്ട ജിസിഡിയെ ചെയർമാനുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ നൈറ്റ് ഷെൽട്ടർ ഒരുക്കുന്നതിന് ആവശ്യമായ കെട്ടിടം വിട്ട് നൽകാൻ ജി സി ഡി എ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതിനു ശേഷം ഇവർക്ക് അവിടെ താമസസൗകര്യം ഒരുക്കും. രാവിലെ ജോലിക്ക് പോയി വൈകിട്ട് തിരിച്ചുവന്ന് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇവരുടെ സംരക്ഷണവും പീസ് വാലി ഫൗണ്ടേഷൻ ഏറ്റെടുക്കാമെന്ന് യോഗത്തിൽ അറിയിച്ചു.
വഴിയോരത്ത് കിടക്കുന്ന ആളുകളിൽ ഈ രണ്ടു വിഭാഗക്കാർ ഒഴിച്ചുള്ളവർ വഴിയോരത്ത് താമസിക്കാൻ പാടില്ല എന്ന് പോലീസ് കമ്മീഷണർ യോഗത്തിൽ അറിയിച്ചു.
കൊച്ചി നഗരത്തിൽ ഭിക്ഷാടനം നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ് എന്ന് സാമൂഹിക നീതി വകുപ്പ് യോഗത്തിൽ അറിയിച്ചു. കൊച്ചി നഗരസഭയിൽ നേരത്തെ ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട് എന്ന് മേയറും യോഗത്തിൽ അറിയിച്ചു. അതിനാൽ യാതൊരു കാരണവശാലും വഴിയരികിൽ ഭിക്ഷാടനം നടത്താനോ വഴിയരികിൽ അനധികൃതമായി താമസിക്കാനോ നിയമപരമായി കഴിയില്ലെന്നും പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങൾക്കും നിയമപരിപാലനത്തിനുള്ള ബുദ്ധിമുട്ടും ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വഴിയോരത്ത് കിടക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളും ഇത്തരം സംഘടനകൾ ഒഴിവാക്കണമെന്നും കമ്മീഷണർ യോഗത്തിൽ ആവശ്യപ്പെട്ടു.