കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ത്യാഗോജ്ജ്വലമായ സേവനം കാഴ്ചവച്ചവരാണ് മത്സ്യത്തൊഴിലാളി സമൂഹം. -മുഖ്യമന്ത്രി

Share News

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ത്യാഗോജ്ജ്വലമായ സേവനം കാഴ്ചവച്ചവരാണ് മത്സ്യത്തൊഴിലാളി സമൂഹം. പ്രളയങ്ങൾ ആഞ്ഞടിച്ചപ്പോൾ സ്വജീവൻ തന്നെ പണയം വച്ച് സമൂഹത്തിന്റെ രക്ഷയ്ക്കായി രംഗത്തെത്തിയ അവരെ ‘കേരളത്തിന്റെ സൈന്യമെന്നാണ്’ അഭിമാനപൂർവ്വം നമ്മൾ വിശേഷിപ്പിച്ചത്. എന്നാൽ വാക്കുകളിൽ അല്ല, അവരോടുള്ള കടപ്പാട് പ്രവൃത്തിയിൽ കാണിക്കുകയാണ് ഈ സർക്കാർ ചെയ്തത്. നിരവധി ക്ഷേമപദ്ധതികൾ അതിന്റെ ഭാഗമായി നടപ്പിലാക്കി.

അക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സംസ്ഥാനത്തെ ഭൂരഹിതരും ഭവന രഹിതരുമായ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സ്വന്തമായി ഭൂമിയും, വീടും നൽകുന്നതിനായി നടപ്പിലാക്കുന്ന പുനർഗേഹം. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിലെ കാരോട് 128 ഫ്ളാറ്റുകൾ, ബീമാപള്ളിയിൽ 20 ഫ്ളാറ്റുകൾ, വലിയതുറയിൽ 160 ഫ്ളാറ്റുകൾ, കൊല്ലം ജില്ലയിൽ QSS കോളനിയിൽ 114 ഫ്ളാറ്റുകൾ, ആലപ്പുഴ ജില്ലയിലെ മണ്ണുപുറത്ത് 372 ഫ്ളാറ്റുകൾ, മലപ്പുറം ജില്ലയിലെ പൊന്നാനി ഹാർബറിന് സമീപം 128 ഫ്ളാറ്റുകൾ, കോഴിക്കോട് വെസ്റ്റ്ഹില്ലിൽ 80 ഫ്ളാറ്റുകൾ എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകുന്ന ഫ്ളാറ്റുകൾ. ഇതിനു പുറമേ 65 ഫ്ളാറ്റുകൾ കൊല്ലം കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ കാരോട് 2.60 ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന അത്യാധുനിക ഫ്ളാറ്റ് സമുച്ചയത്തിൽ 16 ബ്ലോക്കുകളിലായി 128 വ്യക്തിഗത ഫ്ളാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. 214.24 ച.മീറ്റർ വിസ്തൃതിയുള്ള ഓരോ നിലയിലും നാല് വ്യക്തിഗത ഫ്ളാറ്റുകൾ വീതം തയ്യാറാക്കിയിട്ടുണ്ട്. ഓരോ ഫ്ളാറ്റിലും 2 കിടപ്പ് മുറി, ഒരു അടുക്കള, ലിവിംഗ് ഏരിയ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ ഫ്ളാറ്റിന്റെ നിർമ്മാണത്തിനും 10 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.

pinarayi-vijayan

മുഖ്യമന്ത്രി പിണറായി വിജയൻ

Share News