തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി: ഡിസംബര്‍ എട്ടിന് ആദ്യഘട്ടം, ഫലം 16ന്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിന് നടക്കും . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും എട്ടാം തീയതി തെരഞ്ഞെടുപ്പ്.

രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പത്ത് വ്യാഴാഴ്ച നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളിലായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നാംഘട്ടമായി വോട്ടെടുപ്പ് നടത്തും. ഡിസംബര്‍ 16 ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12 ന് പുറപ്പെടുവിക്കും. ഡിസംബർ 25 നു മുൻപ് പുതിയ ഭരണ സമിതി അധികാരത്തിൽ വരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമ പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുന്‍സിപ്പാലിറ്റികള്‍, 6 കോര്‍‌പ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 21,865 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌ക്കരന്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

34,744 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇല‌ക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീന്‍ ആകുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിംഗിനുളള സൗകര്യമുണ്ടാകും. മൂന്ന് ദിവസത്തിന് മുമ്ബ് തപാല്‍ വോട്ടിനായി അപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share News