
രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ചവരെ 53.5 ശതമാനം പോളിങ് രേഖപ്പെടുത്തി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിംഗ്. ഉച്ചവരെയുള്ള കണക്കുപ്രകാരം 53.5 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു. അഞ്ച് ജില്ലകളിലും പോളിംഗ് പകുതി കടന്നു. വയനാട്- 55.6, എറണാകുളം- 53, കോട്ടയം- 53, തൃശൂർ- 53.1, പാലക്കാട്- 54.5 എന്നിങ്ങനെയാണ് നിലവിൽ ജില്ലയിലെ പോളിംഗ് ശതമാനം.
ഒന്നാംഘട്ട വോട്ടെടുപ്പിനേക്കാൾ ആവേശത്തിലാണ് രണ്ടാംഘടത്തിൽ ജനം പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. രാവിലെ മുതൽ അഞ്ച് ജില്ലകളിലെ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. രാവിലെ തന്നെ വോട്ട് ചെയ്ത് മടങ്ങാനാണ് വോട്ടർമാർ താത്പര്യപ്പെട്ടത്.
പ്രമുഖരെല്ലാം രാവിലെ തന്നെ എത്തി വോട്ടവകാശം വിനിയോഗിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരള കോണ്ഗ്രസ്- ചെയർമാൻ ജോസ് കെ. മാണി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, മോൻസ് ജോസഫ്, എൻ.ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എംപിമാരായ തോമസ് ചാഴികാടൻ, ഹൈബി ഈഡൻ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്, സിനിമാ താരങ്ങളായ ഇന്നസെന്റ്, ടൊവിനോ തോമസ് തുടങ്ങിയ പ്രമുഖരെല്ലാം വോട്ട് ചെയ്തു.
നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. വോട്ടർ പട്ടികയിൽ പോര് ഉൾപ്പെടാതിരുന്നതാണ് കാരണം. അതിനിടെ വയനാട്ടിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി- 54) ആണ് മരിച്ചത്.
തൃശിലേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ വീട്ടമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.