‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി

Share News

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. കടലാസ് ജോലികളുമായി മുന്നോട്ടുപോകാന്‍ ഭൂരിപക്ഷ വിധിയില്‍ കോടതി അംഗീകാരം നല്‍കി. പദ്ധതിയുടെ പരിസ്ഥിതി അനുമതി ഉള്‍പ്പെടെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജന വിധി എഴുതി.

പദ്ധതിക്കു അനുമതി നല്‍കിയതില്‍ തെറ്റില്ലെന്നും ഭൂവിനിയോഗത്തില്‍ പിഴവുകള്‍ ഇല്ലെന്നും കോടതി വിലയിരുത്തി. പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം ഉള്‍പ്പെടെ ഇരുപതിനായിരം കോടി രൂപയുടേതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.

പുതിയ പാര്‍ലമെന്റ് മ്ന്ദിരത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ മാസം പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു. രാഷ്ട്രപതിഭവന്‍മുതല്‍ ഇന്ത്യാഗേറ്റ് വരെ നീളുന്ന മൂന്നുകിലോമീറ്റര്‍ രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനപദ്ധതിക്കെതിരായ ഹര്‍ജികള്‍ നവംബര്‍ അഞ്ചിനാണ് സുപ്രീംകോടതി വിധിപറയാന്‍ മാറ്റിയത്.

ഇപ്പോഴത്തെ പാര്‍ലമെന്റ് കെട്ടിടത്തിന് സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവായതിനാല്‍ പുതിയത് നിര്‍മ്മിച്ചേ പറ്റൂവെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാന്ത്ര്യദിനമാഘോഷിക്കുന്ന 2022-നു മുന്‍പായി പുതിയ മന്ദിര സമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി ഉപേക്ഷിക്കണമെന്നുകാട്ടി 60 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

Share News