
ട്രാക്ടർ പ്രക്ഷോഭം:രജിസ്റ്റർ ചെയ്തത് 15 കേസുകൾ, 86 പോലീസുകാർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി ട്രാക്ടർ റാലി സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് 15 കേസുകൾ രജിസ്റ്റർ ചെയ്തു. സംഘർഷത്തിൽ എട്ട് ബസുകളും 17 സ്വകാര്യവാഹനങ്ങളും പ്രക്ഷോഭകർ നശിപ്പിച്ചതായി പോലീസ് അറിയിച്ചു.
86 പോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. മുകർബ ചൗക്ക്, ഗാസിപുർ, ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിർത്തി, ചെങ്കോട്ട എന്നിവിടങ്ങളിലെ സംഘർഷത്തിലാണ് പോലീസുകാർക്ക് പരിക്കേറ്റത്.
പോലീസ് നിശ്ചയിച്ച പാതകളിൽനിന്ന് വ്യതിചലിച്ച് നടത്തിയ ട്രാക്ടർ റാലിയിലാണ് സംഘർഷമുണ്ടായത്. രാവിലെ 8.30 ന് സിങ്കു അതിർത്തിയിൽ സംഘടിച്ച ഏഴായിരത്തോളം ട്രാക്ടറുകൾ സെൻട്രൽ ഡൽഹിയിലേക്ക് റാലി ആരംഭിച്ചു. പോലീസ് നിർദേശം മറികടന്നാണ് ഇവർ റാലി നടത്തിയത്.
മുകാർബ ചൗക്കിനും ട്രാൻസ്പോർട്ട് നഗറിനും ഇടിയിൽ സ്ഥാപിച്ചിരുന്ന നിരവധി ബാരിക്കേഡുകൾ മറികടന്നാണ് ഇവരുടെ ട്രാക്ടർ റാലി മുന്നോട്ടുപോയത് ഇവരുടെ കൈയിൽ വാളുൾപ്പെടെ മാരകായുധങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
അതേസമയം, മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ഡൽഹി ശാന്തമായി. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഗു അതിര്‍ത്തിയിലേക്ക് മടങ്ങി.
ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അർധസൈനികരെ കൂടുതല്‍ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.