
വാളയാർ കേസ് അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ: കെ.സുരേന്ദ്രൻ
പാലക്കാട്: വാളയാർ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയാണ് ഈ കേസിൽ ദൂതനെ അയച്ച് പെൺകുട്ടികളുടെ മാതാപിതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. എന്നാൽ ആവശ്യം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കുടുംബത്തെ വഞ്ചിച്ചു. എന്തിനാണ് സമരം എന്നു കുടുംബത്തോടല്ല മന്ത്രി ബാലൻ ചോദിക്കേണ്ടത്. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തിന് ശ്രമിച്ചു എന്നതാണ് ബാലൻ അന്വേഷിക്കേണ്ടത്. ഈ കേസിലെ പ്രതികൾ രക്ഷപ്പെട്ടപ്പോൾ ഇരകൾക്ക് നീതി ലഭിക്കാൻ എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്? വാളയാർ കേസ് സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയ്യാറാവണം. പാർട്ടിക്കാർ പ്രതികളായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേസ് അട്ടിമറിച്ചത്.
ഹനീഫ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പൂഴ്ത്തിവെച്ചത് എന്തിനാണ്. എന്തുകൊണ്ടാണ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയെടുക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. സ്വർണ്ണക്കടത്തുമായി കാരാട്ട് റസാഖിന് ബന്ധമുണ്ടെന്നത് രണ്ട് മാസം മുമ്പ് ബി.ജെ.പി പറഞ്ഞിരുന്നു. കാരാട്ട് റസാഖും കൊടിയേരി ബാലകൃഷ്ണനും രണ്ട് ശരീരവും ഒരു ആത്മാവുമാണ്. സ്വർണ്ണക്കടത്ത് ഗൂഢാലോചനയുടെ കേന്ദ്രം എ.കെ.ജി സെന്ററും ക്ലിഫ് ഹൗസുമാണെന്ന് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു.