
നാട്ടാരെ പ്രാർത്ഥിക്കാൻ ശീലിപ്പിക്കുന്ന നാടുവാഴികൾ!|മലയാളികൾക്ക് ഇനി ചെയ്യാനാകുന്നത്, തങ്ങൾ ഉറങ്ങുമ്പോൾ ദുരന്തം സംഭവിക്കരുതേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുക മാത്രമാണ്.
വടക്കുകിഴക്കൻ ലിബിയയിൽ വെറും അമ്പത്തിമൂന്നു വർഷം മുമ്പു മാത്രം പണിതു തീർത്ത അബു മൻസൂർ, ദെർണ എന്നീ രണ്ടു ഡാമുകൾ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വെളുപ്പിനു തകർന്നപ്പോൾ ദെർണനഗരത്തിൽ മരിച്ചത് പതിനൊന്നായിരത്തിലേറെ പേരാണ്; കാണാതായത് പതിനായിരത്തോളം പേരെയും! തൊണ്ണൂറായിരം മനുഷ്യരാണ് ആ പ്രദേശത്തു താമസിച്ചിരുന്നത്. അവരിൽ ഇരുപതിനായിരം പേർ ഇന്നില്ല!
230 ലക്ഷം ക്യൂബിക് മീറ്റർ ജലമാണ് 74 മീറ്റർ ഉയരമുള്ള അബു മൻസൂറിൽ സംഭരിച്ചിരുന്നത്. പട്ടണത്തിൽ നിന്ന് 14 കി.മീ. ദൂരത്താണ് അബു മൻസൂർ സ്ഥിതിചെയ്തിരുന്നത്; പതിനഞ്ചു ലക്ഷം ക്യൂബിക് മീറ്റർ ജലം സംഭരിച്ചിരുന്ന ദെർണ ഡാമോ, പട്ടണത്തോടു ചേർന്നും.
ലിബിയൻ ദുരന്തത്തിൻ്റെ വെളിച്ചത്തിൽ 17-ാം തീയതിയിലെ The NewYork Times ദിനപ്പത്രം, അടുത്തതായി തകരാൻ സാധ്യതയുള്ള പഴയ ഡാമുകളെക്കുറിച്ചുള്ള വാർത്തയിൽ ഒന്നാമതായി പരാമർശിച്ചിരിക്കുന്നത് നൂറ്റി ഇരുപത്തെട്ടു വർഷം പഴക്കമുള്ള നമ്മുടെ സ്വന്തം മുല്ലപ്പെരിയാർ ഡാമിനെയാണ്!

365.85 മീറ്റർ നീളവും 53.66 മീറ്റർ ഉയരവുമുള്ള മുല്ലപ്പെരിയാർ ഡാമിൽ നിലവിലുള്ള ജലത്തിൻ്റെ അളവ് 2991 ലക്ഷം ക്യൂബിക് മീറ്ററാണ് – അബു മൻസൂറിൻ്റെ പത്തിരട്ടി! മുപ്പത്തഞ്ചു ലക്ഷം മനുഷ്യരാണ് ബൃഹത്തായ ഈ ഡാമിനു കീഴിൽ കഴിയുന്നത്. അതായത്, മധ്യകേരളത്തിൻ്റെ നല്ലൊരു പങ്കും അറബിക്കടലിലേക്ക് ഒഴുകിപ്പോകാം, ലക്ഷക്കണക്കിനു മനുഷ്യർ ചത്തുമലരാം എന്നൊക്കെ അർത്ഥം!

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യാൻ ശുപാർശ ചെയ്തു കൊണ്ട് 2010 കാലഘട്ടത്തിൽ റൂർക്കെ IITയും ഡെൽഹി IITയും സമർപ്പിച്ച പഠന റിപ്പോർട്ടുകൾ ഇപ്പോഴും ഏതോ ഫയൽക്കൂമ്പാരങ്ങൾക്കിടയിൽ ഉറങ്ങുകയാണ്. ഡീക്കമ്മീഷൻ ചെയ്യേണ്ട പഴക്കംചെന്ന ഡാമുകളുടെ പട്ടികയിൽ മുല്ലപ്പെരിയാറും ഉൾപ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്രസംഘടനയുടെ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പഠനം 2021 ജനുവരി 22ന് പുറത്തുവന്നിട്ടും കേരളത്തിൽ ഭരണകൂടം കൂർക്കംവലിക്കുകയാണ്.


മലയാളികൾക്ക് ഇനി ചെയ്യാനാകുന്നത്, തങ്ങൾ ഉറങ്ങുമ്പോൾ ദുരന്തം സംഭവിക്കരുതേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുക മാത്രമാണ്.

ഫാ. ജോഷി മയ്യാറ്റിൽ

Business Standard (27/09/23)

മുല്ലപ്പെരിയാർ – ആരും സംസാരിക്കാൻ ആഗ്രഹിക്കാത്ത കേരളത്തിലെ ഏറ്റവും വലിയ ആന. The elephant in the room! ന്യൂയോർക്ക് ടൈംസ് സംസാരിചിട്ടുണ്ട്. ലിബിയയിൽ അടുത്തുണ്ടായ ഡാം ബ്രേക്ക് സൂചിപ്പിച്ച് കൊണ്ടാണ് മുല്ലപ്പെരിയാർ തകർന്നാൽ 35 ലക്ഷം ആളുകളെ മരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്